സുഡാനിലെ ആഭ്യന്തരയുദ്ധം രൂക്ഷമാകുന്നതിനിടെ, രാജ്യത്തിന്റെ പടിഞ്ഞാറൻ ഡാർഫർ മേഖലയിൽ റാപ്പിഡ് സപ്പോർട്ട് ഫോഴ്‌സ് (ആർഎസ്എഫ്) നടത്തിയ ആക്രമണങ്ങൾ വലിയ മനുഷ്യാവകാശ ലംഘനങ്ങൾക്ക് വഴിവെച്ചു. മുൻപ് സുഡാൻ സർക്കാരിന്റെ ഭാഗമായിരുന്ന അർദ്ധസൈനിക വിഭാഗമാണ് ആർഎസ്എഫ്. ഡാർഫർ മേഖലയിൽ സുഡാൻ സൈന്യത്തിന്റെ അവസാനത്തെ പ്രധാന ശക്തികേന്ദ്രമായിരുന്ന എൽ ഫാഷർ നഗരം പതിനെട്ട് മാസത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ കഴിഞ്ഞ ദിവസം ആർഎസ്എഫ് പിടിച്ചെടുത്തതോടെയാണ് കൂട്ടക്കൊലകൾ അരങ്ങേറിയത്. നഗരം പിടിച്ചടക്കിയതിന് പിന്നാലെ നൂറുകണക്കിന് സാധാരണക്കാരെയാണ് ആർഎസ്എഫ് കൊന്നൊടുക്കിയത്.
ആക്രമണങ്ങളുടെ പ്രധാന കേന്ദ്രങ്ങളിലൊന്ന് എൽ ഫാഷറിലെ ആശുപത്രികളായിരുന്നു. സൗദി ആശുപത്രിയിലുണ്ടായിരുന്ന രോഗികളും കൂട്ടിരിപ്പുകാരും ഉൾപ്പെടെയുള്ളവരെ ആർഎസ്എഫ് കൊന്നൊടുക്കിയതായി സുഡാൻ ഡോക്ടേഴ്‌സ് നെറ്റ്‌വർക്ക് (എസ്ഡിഎൻ) അറിയിച്ചു. എൽ ഫാഷറിലെ പ്രധാന ആശുപത്രിയിൽ 460 സാധാരണക്കാർക്ക് ജീവൻ നഷ്ടമായതായും റിപ്പോർട്ടുണ്ട്. നഗരത്തിലെ ആശുപത്രി സംവിധാനങ്ങൾ മനുഷ്യരെ കശാപ്പ് ചെയ്യുന്ന ഇടങ്ങളായി മാറിയെന്ന് എസ്ഡിഎൻ കൂട്ടിച്ചേർത്തു. ഈ ക്രൂരതയെ ലോകാരോഗ്യസംഘടന (WHO) അപലപിക്കുകയും സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നാല് ഡോക്ടർമാർ ഉൾപ്പെടെ ആറ് ആരോഗ്യപ്രവർത്തകരെ ആർഎസ്എഫ് തട്ടിക്കൊണ്ടുപോയതായും, ഇവരെ വിട്ടയക്കാൻ ഒന്നരലക്ഷം ഡോളർ മോചനദ്രവ്യം ആവശ്യപ്പെട്ടതായും വിവരങ്ങളുണ്ട്.
നിലവിൽ, ഡാർഫർ, സമീപപ്രദേശമായ കോർദോഫാൻ എന്നിവിടങ്ങൾ ആർഎസ്എഫിന്റെ നിയന്ത്രണത്തിലാണ്. അതേസമയം, രാജ്യതലസ്ഥാനമായ ഖാർത്തൂം, മധ്യ-കിഴക്കൻ പ്രദേശങ്ങൾ എന്നിവ സുഡാൻ സൈന്യത്തിന്റെ നിയന്ത്രണത്തിലാണ്. 2023 ഏപ്രിൽ മാസത്തിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത് മുതൽ, അറബ് ഇതര ഗോത്രവിഭാഗങ്ങളെ ആർഎസ്എഫും അവരുടെ അറബ് കൂട്ടാളികളും ലക്ഷ്യമിടുന്നതായി ആരോപണമുയർന്നിരുന്നു. എൽ ഫാഷർ ആർഎസ്എഫിന്റെ പിടിയിലായ സാഹചര്യത്തിൽ, അറബ് ഇതര വിഭാഗക്കാർ ഉൾപ്പെടെയുള്ള രണ്ടരലക്ഷത്തിലധികം ആളുകൾ നഗരത്തിൽ കുടുങ്ങിയിട്ടുണ്ടെന്നാണ് യുഎൻ ഉൾപ്പെടെയുള്ള സന്നദ്ധ സംഘടനകൾ വിലയിരുത്തുന്നത്. ആശയവിനിമയ സംവിധാനങ്ങൾ റദ്ദാക്കിയതു കാരണം സംഭവങ്ങളെക്കുറിച്ചുള്ള യഥാർത്ഥ വിവരങ്ങൾ ലഭിക്കുന്നതിന് തടസ്സമുണ്ട്.
നിലവിൽ പരസ്പരം പോരടിക്കുന്ന ആർഎസ്എഫും സൈന്യവും 2021-ലെ അട്ടിമറിയെത്തുടർന്ന് സംയുക്തമായാണ് അധികാരത്തിലെത്തിയത്. എന്നാൽ, സിവിലിയൻ ഭരണത്തിലേക്ക് മാറുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് രാജ്യത്തെ ഇപ്പോഴത്തെ ആഭ്യന്തരയുദ്ധത്തിലേക്ക് നയിച്ചത്. ഈ യുദ്ധം സുഡാനെ കടുത്ത പ്രതിസന്ധിയിലേക്ക് തള്ളിവിട്ടിരിക്കുകയാണ്.
















