തൃശ്ശൂര്‍: ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്ത് നിന്നും നടൻ പ്രേംകുമാറിനെ മാറ്റിയതിൽ വിശദീകരണവുമായി സാംസ്‌കാരികമന്ത്രി മന്ത്രി സജി ചെറിയാൻ. പഴയ ഭരണസമിതിയുടെ കാലാവധി കഴിഞ്ഞതുകൊണ്ടാണ് പുതിയ ടീമിനെ വെച്ചതെന്ന് അദ്ദേഹം പറഞ്ഞു. പ്രേംകുമാറിനെ അറിയിക്കാൻ അക്കാദമിയെ അറിയിച്ചിരുന്നുവെന്നും മന്ത്രി തൃശ്ശൂര്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി പറഞ്ഞു.
‘അവരുടെ കാലാവധി കഴഞ്ഞു. അപ്പോള്‍ സ്വാഭാവികമായും പുതിയ ഭാരവാഹികളെ തീരുമാനിക്കേണ്ട ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. അത് തീരുമാനിച്ചു, ഉത്തരവ് പുറപ്പെടുവിച്ചു എന്നതിനപ്പുറത്തേക്ക് അതിശയപരമായി ഒന്നുമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. പ്രേംകുമാറിനോട് പറഞ്ഞുകാണുമെന്നാണ് ഞാന്‍ വിചാരിച്ചത്. ഞാന്‍ വിദേശത്തായിരുന്നു. പറയേണ്ട ഉത്തരവാദിത്തം അക്കാദമിയിലെ ഭാരവാഹികള്‍ക്കാണ്. പറഞ്ഞുകാണുമെന്നാണ് ഞാന്‍ വിശ്വസിച്ചത്. അത് ഞാന്‍ തിരക്കിയില്ല’, അദ്ദേഹം പറഞ്ഞു.
‘ഇടതുപക്ഷ മുന്നണി സര്‍ക്കാരിന്റെ കാലത്ത് അദ്ദേഹത്തിന് കൊടുത്ത അംഗീകാരം ചെറിയ കാര്യമാണോ? ആശാ സമരത്തെക്കുറിച്ച് അദ്ദേഹം എവിടെയാണ് അഭിപ്രായം പറഞ്ഞത്, എനിക്ക് അറിയില്ല. അദ്ദേഹം ഇന്നുവരെ ഇടതുപക്ഷ വിരുദ്ധമായി അഭിപ്രായം പറഞ്ഞുഞാന്‍ കേട്ടിട്ടില്ല. അദ്ദേഹം ക്രിസ്റ്റല്‍ ക്ലിയറായിട്ടുള്ള ഇടതുപക്ഷക്കാരനാണ്. അദ്ദേഹത്തിന് നല്ല പരിഗണനയാണ് സര്‍ക്കാരും പാര്‍ട്ടിയും നല്‍കിയത്. അദ്ദേഹം നന്നായി പ്രവര്‍ത്തിക്കുകയുംചെയ്തു. നല്ല സേവനം നല്‍കി’, മന്ത്രി അഭിപ്രായപ്പെട്ടു.
‘ഞാന്‍ അദ്ദേഹത്തെ വിളിച്ചു സംസാരിച്ചു. അദ്ദേഹത്തെ ഇരുത്തി, അദ്ദേഹം ചെയ്ത സേവനങ്ങളെക്കുറിച്ച് പരസ്യമായി പ്രസംഗിച്ചു. അദ്ദേഹത്തിന് ഒരുപ്രയാസവും ഉണ്ടാവേണ്ട കാര്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അദ്ദേഹത്തെ സ്‌നേഹിച്ചും കൂടെ നിര്‍ത്തിയും ഒരുമിച്ചാണ് ഞങ്ങള്‍ പോയത്. സംഘാടനമികവ് ഒരാളുടേത് മാത്രമല്ല. സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തിന്റെ ഫലവും കൂട്ടായ പ്രവര്‍ത്തനവുമാണ്. ചുമതല ഏറ്റെടുക്കുമ്പോള്‍ അദ്ദേഹം ഉണ്ടായിരുന്നുവെന്നാണ് ഞാന്‍ മനസിലാക്കിയത്’, സജി ചെറിയാന്‍ പറഞ്ഞു.
‘അദ്ദേഹത്തേക്കാള്‍ നല്ല കലാകാരന്മാരോ, കൂടിയ മികവുതെളിയിച്ച ആളോ കേരളത്തില്‍ ഇല്ലാഞ്ഞിട്ടാണോ? ഞങ്ങളോടൊപ്പം സഞ്ചരിച്ച ഒരാളാണ്. ഇപ്പോഴും സഞ്ചരിക്കുന്നു. അദ്ദേഹത്തിന് നല്ല അംഗീകാരം കൊടുത്തു. അദ്ദേഹം നന്നായി പ്രവര്‍ത്തിച്ചു. കാലാവധി കഴിഞ്ഞപ്പോള്‍ പുതിയ ടീമിനെ വെച്ചു’, മന്ത്രി ആവര്‍ത്തിച്ചു.
പുതിയ ചെയര്‍മാനെ നിയമിക്കുന്നതും ചുമതലയേല്‍ക്കുന്ന കാര്യവും ഔദ്യോഗികമായി അറിയിക്കാത്തതില്‍ പരിഭവം വ്യക്തമാക്കി പ്രേംകുമാര്‍ കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു.
‘‘പുതിയ ചെയർമാനെ നിയമിക്കുന്നത് പറയാമായിരുന്നു; ചുമതലയേൽക്കുന്നകാര്യം ഒന്നറിയിക്കാമായിരുന്നു. രണ്ടുമുണ്ടായില്ല, വിഷമമുണ്ട്. ഞാനുമൊരു മനുഷ്യനല്ലേ? എങ്കിലും പരാതിയില്ല, ആരോടും പരിഭവവുമില്ല’’ -കേരള ചലച്ചിത്ര അക്കാദമിയുടെ അധ്യക്ഷസ്ഥാനത്തുനിന്ന്, ഇറങ്ങിപ്പോകേണ്ടിവന്ന നടൻ പ്രേംകുമാർ അതൃപ്തി ഉള്ളിലൊതുക്കി വിഷമം പങ്കിട്ടു. അക്കാദമിയിൽനിന്ന് ഒഴിവാക്കിയതിൽ ഉയർന്ന വിമർശനങ്ങൾക്കിടെയാണ് പ്രേംകുമാറിന്റെ പ്രതികരണം.ചെയർമാനായി റസൂൽ പൂക്കുട്ടിയെ നിയമിക്കുന്നതോ ചുമതലയേൽക്കുന്നതോ പ്രേംകുമാർ അറിഞ്ഞിരുന്നില്ല. അക്കാദമിയുടെ പുനഃസംഘടിപ്പിച്ച ജനറൽ കൗൺസിലിലോ എക്സിക്യുട്ടീവ് ബോർഡിലോ ഉൾപ്പെടുത്തിയതുമില്ല. ഉത്തരവിറങ്ങിയപ്പോഴാണ് എല്ലാമറിഞ്ഞത്. രണ്ടുകൊല്ലം വൈസ് ചെയർമാനായും ഒരുകൊല്ലത്തോളം ചെയർമാന്റെ ചുമതലയിലും പ്രവർത്തിച്ച പ്രേംകുമാറിനെ ചുമതലയേറ്റശേഷം റസൂൽ പൂക്കുട്ടി മാത്രമാണ് ഫോണിൽ വിളിച്ചത്. മന്ത്രി സജി ചെറിയാൻ വിളിച്ച, സാംസ്കാരികസ്ഥാപനമേധാവികളുടെ യോഗത്തിൽ ആശമാരുടെ സമരത്തെപ്പറ്റി പ്രേംകുമാർ നടത്തിയ പരാമർശമാണ് ഒഴിവാക്കലിന് വഴിതുറന്നതെന്ന് ആരോപണമുണ്ട്.
















