കുന്ദമംഗലം: പതിമംഗലത്ത് സമീപത്തെ രണ്ട് വീടുകളിൽ വൻ കവർച്ച നടന്നു. ചുലാംവയൽ അമ്പലപറമ്പിൽ സത്താറിന്റെ വീട്ടിലും സമീപത്തെ ഉമ്മറിന്റെ വീട്ടിലുമാണ് മോഷണം നടന്നത്. സമീപത്തെ ഫാരിസിന്റെ വീട്ടിൽ മോഷണശ്രമവും നടന്നു.
സത്താറിന്റെ വീട്ടിൽ നിന്നും 1,90,000 രൂപയും സ്വർണാഭരണങ്ങളും, ഉമ്മറിന്റെ വീട്ടിൽ നിന്നും 2,000 രൂപയും ഒരു സ്വർണ വളയുമാണ് മോഷണം പോയത്. ഇന്നലെ അർധരാത്രിയോടെയാണ് കവർച്ച നടന്നത്.
ഗൾഫിൽ ജോലി ചെയ്യുന്ന സത്താറിന്റെ വീട്ടിലെ പിൻവാതിലിന്റെ പൂട്ട് പൊളിച്ചാണ് മോഷ്ടാവ് അകത്ത് കയറിയത്. വീട്ടിൽ കുടുംബാംഗങ്ങൾ ഉണ്ടായിരുന്നിട്ടും കൃത്യമായി പണവും സ്വർണവും മോഷ്ടിച്ച് കടന്നുകളയുകയായിരുന്നു.
വാർത്ത ലഭിച്ചതിനെ തുടർന്ന് കുന്നമംഗലം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. സിസിടിവി ദൃശ്യങ്ങളിൽ മുഖംമൂടി ധരിച്ചെത്തിയ മോഷ്ടാവിന്റെ ദൃശ്യങ്ങൾ ലഭ്യമായെങ്കിലും തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
















