ചെന്നൈ: തമിഴ് സിനിമാ താരങ്ങളായ നടൻ അജിത് കുമാറിന്റേയും നടി രമ്യാ കൃഷ്ണയുടേയും ചെന്നൈയിലെ വീടിന് നേരെ ഉണ്ടായ ബോംബ് ഭീഷണി വ്യാജമെന്ന് പോലീസ്. മണിക്കൂറുകളോളം നീണ്ടുനിന്ന പരിശോധനയ്‌ക്കൊടുവിലാണ് ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിച്ചത്. ഭീഷണി സന്ദേശത്തിന്റെ ഉറവിടം കണ്ടെത്താന്‍ അന്വേഷണം തുടങ്ങി.
തമിഴ്‌നാട് ഡിജിപി ഓഫീസിലാണ് സന്ദേശം ലഭിച്ചത്. നടനും രാഷ്ട്രീയനേതാവുമായ എസ്.വി. ശേഖറിന്റെ വീടിനുനേരേയും ഭീഷണി സന്ദേശം ലഭിച്ചു. അജിത്തിന്റെ ചെന്നൈ ഇഞ്ചമ്പാക്കത്തെ വീട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്നായിരുന്നു അജ്ഞാതന്റെ സന്ദേശം. ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഉള്‍പ്പെടെയെത്തി പരിശോധ നടത്തി. പരിശോധനയില്‍ സ്‌ഫോടകവസ്തുക്കള്‍ ഒന്നും കണ്ടുകിട്ടിയില്ല.
നേരത്തെ, നടന്‍ അരുണ്‍ വിജയ്‌യുടെ വസതിക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു. ഡിജിപിയുടെ ഓഫീസിലാണ് ഭീഷണി സന്ദേശം ലഭിച്ചത്. ഇവിടെയും പരിശോധനയ്ക്കുശേഷം ഭീഷണി വ്യാജമാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞമാസം സംഗീതസംവിധായകന്‍ ഇളയരാജയുടെ ടി നഗറിലെ സ്റ്റുഡിയോയ്ക്കും രജനീകാന്ത്, ധനുഷ്, വിജയ്, തൃഷ, നയന്‍താര എന്നിവരുടെ വസതികള്‍ക്കും ബോംബ് ഭീഷണിയുണ്ടായിരുന്നു.
















