മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്‌സ് എക്സിക്യൂട്ടീവ് ഡയറക്ടറായ ഫൈസൽ എ.കെ.യുടെ പുതിയ വീടിന്റെ ഗൃഹപ്രവേശന ചടങ്ങിൽ സ്വവർഗ്ഗ പ്രണയിനികളായ ആദില-നൂറ ദമ്പതികൾ പങ്കെടുത്തതുമായി ബന്ധപ്പെട്ട് നടത്തിയ ഖേദപ്രകടനം വലിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്. സമൂഹ വിവാഹം ഉൾപ്പെടെയുള്ള പി.ആർ. തന്ത്രങ്ങളിലൂടെ നല്ല പ്രതിച്ഛായ സൃഷ്ടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്റെ ഈ നടപടി എന്നും ബൊച്ചയെ പോലെയും അച്ചായനെയും പോലെയും നല്ല കാര്യങ്ങൾ ചെയ്ത പ്രശസ്തനാകാൻ ഇരുന്നപ്പോഴാണ് ഈ അബദ്ധം പറ്റിയത് എന്നൊക്കെയാണ് വിമർശകർ പറയുന്നത്.
ചടങ്ങിലേക്ക് സിനിമാ, രാഷ്ട്രീയ, സാമൂഹിക നേതാക്കൾ, മതനേതാക്കൾ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരടക്കം നിരവധി പേരെയാണ് ക്ഷണിച്ചിരുന്നത്. ഇവന്റ് മാനേജ്‌മെന്റ് ടീം വഴിയോ പി.ആർ. ഏജൻസി വഴിയോ ആകാം ബിഗ് ബോസ് താരങ്ങളും മറ്റ് ലൈവ് സോഷ്യൽ മീഡിയ വ്യക്തിത്വങ്ങളും ചടങ്ങിൽ പങ്കെടുത്തത്. ആദിലയും നൂറയും ചടങ്ങിൽ പങ്കെടുക്കുകയും ഫൈസൽ എ.കെ. അവരെ കൈകൊടുത്ത് സ്വീകരിക്കുകയും ഒപ്പം നിന്ന് ഫോട്ടോകളും വീഡിയോകളും എടുക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സ്വന്തം സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാൽ, ആദില-നൂറ ദമ്പതികളുടെ സാന്നിധ്യം ഒരു പ്രത്യേക വിഭാഗം ആളുകൾക്കിടയിൽ അസഹിഷ്ണുത ഉണ്ടാക്കുകയും വിമർശനങ്ങൾ ഉയർത്തുകയും ചെയ്തു. ഇതോടെയാണ് ഫൈസൽ എ.കെ. തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ വിശദീകരണവുമായി രംഗത്തെത്തിയത്. “എന്റെ പരിപാടിയിൽ രണ്ടു പെൺകുട്ടികൾ പങ്കെടുത്തത് എനിക്ക് മുൻകൂട്ടി അറിവ് ഉണ്ടായിട്ടല്ല. പൊതുസമൂഹത്തിൽ സദാചാരമൂല്യങ്ങളെ വെല്ലുവിളിച്ചും സ്വന്തം മാതാപിതാക്കളെ തന്നെ ധിക്കരിച്ചും പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന അവരെ സ്വീകരിച്ചതിലൂടെ പൊതു തലമുറയ്ക്ക് തെറ്റായ സന്ദേശം നൽകി എന്ന ആരോപണത്തിൽ മുഖവിലക്കെടുക്കുന്നു. ആത്മാർത്ഥമായ ഖേദം അറിയിക്കുകയും സമൂഹത്തോട് ക്ഷമ ചോദിക്കുകയും ചെയ്യുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ പോസ്റ്റ്.
ഈ പോസ്റ്റ് വന്നതോടെയാണ് വലിയ വിമർശനം ഉയർന്നത്. ക്ഷണിച്ചുവരുത്തി പൊതുവേദിയിൽ സ്വീകരിച്ചതിന് ശേഷം, ഒരു പ്രത്യേക വിഭാഗത്തെ സുഖിപ്പിക്കാൻ വേണ്ടി സമൂഹത്തിൽ അറിയപ്പെടുന്ന രണ്ട് വ്യക്തികളെ വിളിച്ചു വരുത്തി അപമാനിക്കുന്ന തരത്തിൽ ഒരു പോസ്റ്റ് ഇട്ടത് വിവരക്കേടാണെന്ന് സോഷ്യൽ മീഡിയയിൽ പലരും ചൂണ്ടിക്കാട്ടി. ‘സമൂഹത്തോട് ക്ഷമ ചോദിക്കുന്നു’ എന്നതിനെതിരെയും വിമർശനമുയർന്നു. “അവരെ ഇഷ്ടപ്പെടാത്ത സമൂഹത്തോട് ക്ഷമ ചോദിക്കുന്നു” എന്ന് പറയുന്നതല്ലേ നല്ലത് എന്നും ചോദ്യമുയർന്നു. വിമർശനം ശക്തമായതോടെ അദ്ദേഹം പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ചെയ്തു. ചെയ്തത് വളരെ മോശമായിപ്പോയെന്നും, ഒന്നുകിൽ ക്ഷണിക്കാതിരിക്കുക അല്ലെങ്കിൽ ഇതുപോലെ പോസ്റ്റ് ഇട്ട് അപമാനിക്കാതിരിക്കുക എന്നും പലരും അഭിപ്രായപ്പെട്ടു.
















