റേഷൻ കടകൾ (പിഡിഎസ്) വഴി സ്ത്രീകൾക്കും പെൺകുട്ടികൾക്കും സൗജന്യമായോ സബ്സിഡി നിരക്കിലോ സാനിറ്ററി നാപ്കിനുകൾ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാൽപര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി തമിഴ്‌നാട് സർക്കാരിന്റെ പ്രതികരണം തേടി. ചീഫ് ജസ്റ്റിസ് മനീന്ദ്ര മോഹൻ ശ്രീവാസ്തവ, ജസ്റ്റിസ് ജി. അരുൾ മുരുഗൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
അഭിഭാഷകയായ ലക്ഷ്മി രാജയാണ് ഈ ആവശ്യം ഉന്നയിച്ച് കോടതിയെ സമീപിച്ചത്. ഡിസ്പോസബിൾ സാനിറ്ററി പാഡുകൾ വാങ്ങുന്നതിലെ സാമ്പത്തിക പരിമിതി കാരണം, സംസ്ഥാനത്തെ മിക്ക സ്ത്രീകളും പെൺകുട്ടികളും വൃത്തിഹീനമായ ആർത്തവകാല രീതികൾ പിന്തുടരുന്നുവെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുന്നതിനാൽ,റേഷൻ കടകൾ വഴി അവ വിതരണം ചെയ്യേണ്ടത് അത്യാവശ്യമാണെന്നും ഹർജിക്കാരി ആവശ്യപ്പെട്ടു.
പ്രത്യുൽപ്പാദന ആരോഗ്യവും ആർത്തവ ശുചിത്വവും കൈവരിക്കേണ്ടതിന്റെ പ്രാധാന്യം ഹർജിക്കാരി എടുത്തുപറഞ്ഞു. കൗമാരക്കാരായ പെൺകുട്ടികളുടെയും സ്ത്രീകളുടെയും ആർത്തവ ശുചിത്വ ആവശ്യങ്ങളിൽ, താങ്ങാനാകുന്നതും ഫലപ്രദവുമായ സാമഗ്രികളുടെ ലഭ്യതയും, വെള്ളം, ശുചിത്വം ഉൾപ്പെടെയുള്ള സൗകര്യപ്രദമായ സേവനങ്ങളും ഉൾപ്പെടുന്നുണ്ട്. ഓരോ കുടുംബത്തിനും പിഡിഎസ് വഴി പ്രതിമാസം കുറഞ്ഞത് 25 ഡിസ്പോസബിൾ സാനിറ്ററി പാഡുകളെങ്കിലും നൽകേണ്ടത് അത്യാവശ്യമാണെന്നും ഹർജിയിൽ പറയുന്നു.
ഹർജിയിൽ പ്രതികരണം അറിയിക്കാൻ തമിഴ്‌നാട് സർക്കാരിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. ഡിസംബർ 16-നകം മറുപടി നൽകാനാണ് കോടതി സമയം അനുവദിച്ചിരിക്കുന്നത്. ഈ ഹർജി സംസ്ഥാനത്തെ ആർത്തവ ആരോഗ്യ സംരക്ഷണ വിഷയങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ്.
















