റീ റിലീസിൽ തിയേറ്റർ പൂരപ്പറമ്പാക്കിയ മോഹൻലാൽ ചിത്രമാണ് ‘രാവണപ്രഭു’. മോഹൻലാൽ ആരാധകർ കൊണ്ടാടിയ ചിത്രം കൂടിയാണ് രാവണപ്രഭു. സിനിമയിലെ ഓരോ കഥാപാത്രങ്ങളും സോഷ്യൽ മീഡിയയിൽ ചർച്ചയായിരുന്നു. ചിത്രത്തിൽ രാജശ്രീ അവതരിപ്പിച്ച ‘സുഹറ’ എന്ന കഥാപാത്രം ആണ് ഇപ്പോൾ ട്രോളുകൾ ഏറ്റുവാങ്ങുന്നത്. സോഷ്യൽ മീഡിയ ട്രോളുകൾക്ക് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് രാജശ്രീ നായർ.
സിനിമയിൽ യഥാർത്ഥ വില്ലൻ ശേഖരനല്ല സുഹറ ആയിരുന്നുവെന്നാണ് സോഷ്യൽ മീഡിയയുടെ കണ്ടെത്തൽ. ഇപ്പോൾ ഈ ട്രോളുകളോട് പ്രതികരിക്കുകയാണ് രാജശ്രീ. വിലായത്ത് ബുദ്ധ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആളുകൾ ഇപ്പോഴും സിനിമയിലെ കഥാപാത്രത്തെ ഓർക്കുന്നതിൽ സന്തോഷമുണ്ടെന്ന് നടി പറഞ്ഞു.
‘മേഘസന്ദേശം കഴിഞ്ഞിട്ട് എനിക്ക് വന്നത് രണ്ട് പ്രേത സിനിമകൾ ആയിരുന്നു. ഇനി ഹൊറർ സിനിമകൾ ചെയ്യില്ലെന്ന് പറഞ്ഞത് ഞാൻ തന്നെയാണ്. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത്. അപ്പോഴാണ് രാവണപ്രഭു വരുന്നത്. മോഹൻലാൽ നായകനാകുന്ന സിനിമ എന്ന് കേട്ടപ്പോൾ തന്നെ ആവേശത്തിലായിരുന്നു. ഇപ്പോൾ രാവണപ്രഭുവിൽ വില്ലൻ ഞാൻ ആയിരുന്നുവെന്ന് ആളുകൾ പറയുമ്പോൾ സന്തോഷമാണ്.
ഞാൻ ആണ് രേവതിയെ ആശുപത്രിയിലേക്ക് കൊണ്ട് പോകുന്നത് അവിടുന്നാണ് അടിയുടെ തുടക്കം എന്നൊക്കെയുള്ള ട്രോളുകൾ കണ്ടിരുന്നു. അപ്പോൾ ആ വേഷം ചെയ്യുമ്പോൾ ഞാനും അറിഞ്ഞില്ല, ഇപ്പോൾ അറിയുമ്പോൾ ഒക്കെയാണ്, സന്തോഷമാണ്. ഞാൻ രാവണപ്രഭു റീ റീലിസ് ചെയ്തപ്പോൾ കണ്ടിട്ടില്ല. പക്ഷെ സോഷ്യൽ മീഡിയയിലെ ആഘോഷം ശ്രദ്ധിച്ചിരുന്നു,’ രാജശ്രീ പറഞ്ഞു.
2001 ൽ രഞ്ജിത്ത് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത രാവണപ്രഭുവിലെ ജനപ്രിയരായ മംഗലശ്ശേരി നീലകണ്ഠനും, കാർത്തികേയനും, മുണ്ടക്കൽ ശേഖരനുമൊക്കെ പ്രേക്ഷകരുടെ എക്കാലത്തേയും ജനപ്രിയ കഥാപാത്രങ്ങളാണ്. ആശിർവാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച ഈ ചിത്രം 4Kഅറ്റ്മോസിൽ വീണ്ടും എത്തിച്ചത് മാറ്റിനി നൗ എന്ന കമ്പനിയാണ്. ആഗോള ബോക്സ് ഓഫീസിൽ നിന്നും നാല് കോടിയിൽ കൂടുതൽ കളക്ഷൻ രാവണപ്രഭു നേടിയിട്ടുണ്ട്. റീ റിലീസുകളിൽ മോഹൻലാലിന്റെ അഞ്ചാമത്തെ ഉയർന്ന കളക്ഷനാണിത്. 5.40 കോടി നേടിയ ദേവദൂതൻ ആണ് റീ റിലീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ വാരിയ മോഹൻലാൽ സിനിമ.
















