ചില കൊലപാതകങ്ങൾ ചരിത്രത്തിന്റെ ഭാഗമാകുന്നത് കേട്ടിട്ടുണ്ട് .അങ്ങനെ ഒരു സംഭവം ആയിരുന്നു 2008 യിൽ ആലപ്പുഴ കരീലകുളങ്ങരയിൽ നടന്നത്. ഒരു സ്ത്രീയുടെ ക്രൂരമായ കൊലപാതകം, ആരാണെന്ന് പോലും അറിയാത്ത ഇര… എങ്കിലും കേസ് തെളിയിച്ചത് ഒരു സാധാരണ സംഭവം. അതെ, ഒരിക്കലും പിടിക്കപ്പെടില്ലെന്ന് കരുതിയ പ്രതിയെ കുടുക്കിയത് ഒരു ചത്ത പൂച്ചയായിരുന്നു! മുൻ ഡിജിപി ജേക്കബ് പുന്നൂസ് ‘ചത്ത പൂച്ച തെളിയിച്ച കേസ്’ എന്ന് വിശേഷിപ്പിച്ച ഈ സംഭവം നടന്നത് 2008-ൽ ആണ് സംഭവിച്ചത്.
കരീലക്കുളങ്ങരയിലെ പത്തിയൂർപ്പാടത്തെ കുളത്തിൽ ദുരൂഹ സാഹചര്യത്തിൽ ഒരു യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെത്തുകയായിരുന്നു. കുളത്തിൽ കെട്ടിത്താഴ്ത്തിയ നിലയിൽ, ശരീരത്തിൽ ഒരു വേലിക്കല്ല് ചേർത്തുകെട്ടിയ നിലയിലായിരുന്നു മൃതദേഹം.
വയറുകുത്തിക്കീറി കുടൽമാല പുറത്തുവന്ന നിലയിൽ, ഉടുത്ത സാരി ഉപയോഗിച്ച് പാദങ്ങൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്ന യുവതി പ്രദേശവാസികൾക്ക് തീർത്തും അപരിചിതയായിരുന്നു. ഇരയെ തിരിച്ചറിയാൻ കഴിയാത്തതും സമീപപ്രദേശങ്ങളിൽ കാണാതായ പരാതികൾ ഇല്ലാത്തതും പോലീസിന്റെ അന്വേഷണത്തിൽ തുടക്കത്തിൽ തന്നെ വലിയ തടസ്സമായി.
അന്ന് കായംകുളം സർക്കിൾ ഇൻസ്പെക്ടർ ആയിരുന്ന ഹരികൃഷ്ണനായിരുന്നു അന്വേഷണ ചുമതല. മൃതദേഹം കണ്ടെത്തിയ കുളത്തിന് സമീപമുള്ള സർപ്പക്കാവിൽനിന്ന് ദുർഗന്ധം വന്നതിനെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് ഒരു ചത്ത പൂച്ചയുടെ ജഡം കണ്ടെത്തിയത്. പ്രഥമദൃഷ്ട്യാ ഈ മരണത്തിന് യുവതിയുടെ കൊലപാതകവുമായി ബന്ധമുണ്ടായിരുന്നില്ല.
എന്നാൽ, പൂച്ചയുടെയും സ്ത്രീയുടെയും മൃതദേഹങ്ങൾക്ക് ഏകദേശം ഒരേ പഴക്കമുണ്ടെന്ന് തോന്നിയത് സി.ഐ. ഹരികൃഷ്ണനിൽ സംശയമുണർത്തി. തുടർന്ന് അദ്ദേഹമെടുത്ത നിർണായകമായ തീരുമാനം കേസിന്റെ ഗതി മാറ്റിമറിച്ചു: സ്ത്രീയുടെയും പൂച്ചയുടെയും പോസ്റ്റ്‌മോർട്ടം നടത്തുക. ഫോറൻസിക് സർജൻ വിസമ്മതിച്ചതിനെത്തുടർന്ന് ഒരു വെറ്ററിനറി സർജൻ പൂച്ചയുടെ പോസ്റ്റ്‌മോർട്ടം നടത്തി.
പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകൾ പോലീസിന്റെ സംശയം ശരിവച്ചു. സ്ത്രീയുടെയും പൂച്ചയുടെയും ആമാശയത്തിൽ ഫ്യൂരിഡാൻ എന്ന വിഷം കലർന്ന ഒരേ ഭക്ഷണമാണ് ഉണ്ടായിരുന്നത്. ഇരുമരണങ്ങളുടെയും ഏകദേശ സമയവും ഒന്നുതന്നെയായിരുന്നു.
ഇതോടെ വിഷം നൽകി കൊലപ്പെടുത്തിയ ശേഷം മൃതദേഹം കുളത്തിൽ കെട്ടിത്താഴ്ത്തിയതാണെന്ന് വ്യക്തമായി. സ്ത്രീ ആരാണെന്നും, ഇരുവരും കഴിച്ച ഭക്ഷണം എങ്ങനെ ഒന്നായി എന്നും കണ്ടെത്തേണ്ടതായിരുന്നു അടുത്ത വെല്ലുവിളി.
ഇരയെ തിരിച്ചറിയാനുള്ള ശ്രമങ്ങൾ ഫലം കാണാതെ വന്നതോടെ, അന്വേഷണ സംഘം പൂച്ചയുടെ പിന്നാലെ പോകാൻ തീരുമാനിച്ചു. ചത്ത പൂച്ചയുടെ ഉടമ തന്നെയാകും കൊലപാതകി എന്ന സി.ഐ. ഹരികൃഷ്ണന്റെ നിഗമനത്തെത്തുടർന്ന്, പൂച്ചയുടെ ചിത്രം ഫോട്ടോയെടുത്ത് ആ ചിത്രവുമായി പോലീസ് സംഘം വീടുകൾ തോറും കയറി ഇറങ്ങി. പരിഹാസങ്ങൾ ഏൽക്കേണ്ടി വന്ന ഈ ശ്രമം പക്ഷേ ലക്ഷ്യം കണ്ടു. ഒരു വീട്ടിലെത്തിയപ്പോൾ തങ്ങളുടെ പൂച്ചയെ കാണാനില്ലെന്നും, രൂപസാദൃശ്യമുണ്ടെന്നും വീട്ടുകാർ മൊഴി നൽകി.
പൂച്ചയുടെ ഉടമസ്ഥരെ സംശയിക്കേണ്ട സാഹചര്യമില്ലെന്ന് ബോധ്യപ്പെട്ടതോടെ, പോലീസ് അടുത്ത വീട്ടിലേക്ക് നിരീക്ഷണം വ്യാപിപ്പിച്ചു. തൊട്ടടുത്ത വീട്ടിലെ താമസക്കാരനായ ജലാലുദ്ദീൻ എന്ന പാത്രക്കച്ചവടക്കാരനിൽ സി.ഐ.ക്ക് സംശയമുണർന്നു. ഫോൺ ചെയ്തപ്പോഴെല്ലാം സ്ഥലങ്ങൾ മാറിമാറി പറഞ്ഞ് ഹാജരാകാതിരുന്ന ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ മൊബൈൽ ടവർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ വീട്ടിൽ വച്ച് തന്നെ പോലീസ് കസ്റ്റഡിയിലെടുത്തു.
വിശദമായ ചോദ്യം ചെയ്യലിൽ ജലാലുദ്ദീൻ കുറ്റം സമ്മതിച്ചു. പാത്രക്കച്ചവടത്തിനിടെ പരിചയപ്പെട്ട സ്ത്രീയുടെ ആഭരണങ്ങൾ വാങ്ങി പണയം വെച്ച ഇയാൾ, ആഭരണങ്ങൾ തിരികെ ചോദിച്ചപ്പോൾ അവരെ കൊല്ലാൻ തീരുമാനിക്കുകയായിരുന്നു. തിരുവനന്തപുരത്ത് കറങ്ങിയശേഷം കായംകുളത്തെത്തി പാടത്തിനടുത്ത് സ്ത്രീയെ ഇരുത്തി, വീട്ടിൽനിന്നെടുത്ത ഭക്ഷണത്തിൽ ഫ്യൂരിഡാൻ കലർത്തി നൽകി.
സ്ത്രീ ആഹാരം കഴിച്ചുതീരും മുമ്പ് വിഷബാധയേറ്റ് മരിച്ചുവീണു. ഭക്ഷണപ്പൊതിയുമായി പോയ ജലാലുദ്ദീന്റെ പിന്നാലെ ചെന്ന വളർത്തുപൂച്ച, സ്ത്രീയുടെ ഛർദ്ദിയും ഭക്ഷണാവശിഷ്ടങ്ങളും കഴിച്ചതാണ് പൂച്ചയുടെ മരണത്തിന് കാരണമായത്.
പൂച്ചയുടെ വഴിയിലൂടെ സഞ്ചരിച്ച പോലീസ് തന്നിലേക്ക് എത്തുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്ന് ജലാലുദ്ദീൻ പോലീസിനോട് സമ്മതിച്ചു. നാല് വർഷം നീണ്ട വിചാരണയ്ക്കൊടുവിൽ മാവേലിക്കര അഡീഷണൽ സെഷൻസ് കോടതി ജലാലുദ്ദീന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. ശാസ്ത്രീയ അന്വേഷണത്തിന്റെ പ്രാധാന്യം വിളിച്ചോതുന്ന ഈ കേസ്, കേരള പോലീസിന്റെ ചരിത്രത്തിലെ തിളക്കമുള്ള ഒരധ്യായമായി ഇന്നും നിലനിൽക്കുന്നു.
















