വയനാട്: പനമരം പഞ്ചായത്തിലെ പുഞ്ചവയൽ പാടശേഖരത്തിൽ ഇറങ്ങിയ കാട്ടാനകൾ ഒരേക്കറോളം നെൽക്കൃഷി നശിപ്പിച്ചു. കഴിഞ്ഞ രാത്രി പുഞ്ചവയൽ ചന്ദ്രശേഖരന്റെ വയലിലേക്കാണ് രണ്ട് കാട്ടാനകൾ കയറിയത്. കതിരെടുത്തതിന് തൊട്ടുപിന്നാലെ ആയിരുന്നു ആക്രമണം.
പാതിരി സൗത്ത് സെക്‌ഷൻ വനത്തിൽ നിന്ന് ഇറങ്ങിയ കാട്ടാനകളാണ് വനാതിർത്തിയിൽ നിന്ന് 4 കിലോമീറ്ററോളം അകലെയെത്തി നെൽക്കൃഷിയും പോകുന്ന വഴിക്കുള്ള മറ്റു കൃഷികളും നശിപ്പിച്ചത്.
പാതിരി സൗത്ത് സെക്‌ഷനിലെ മാരാർ കടവിലെ വൈദ്യുതവേലിക്ക് മുകളിലേക്ക് മരം മറിച്ചിട്ട് തകർത്ത ശേഷമാണ് കാട്ടാനകൾ കൃഷിയിടത്തിലേക്ക് ഇറങ്ങിയത്. പഞ്ചായത്തിൽ പാടശേഖരങ്ങളിൽ ഇറങ്ങിയുള്ള കാട്ടാനകളുടെ വിളയാട്ടം തുടരുകയാണ്. കഴിഞ്ഞ 3 ആഴ്‌ചകൾക്കിടെ പഞ്ചായത്തിലെ താഴെ പാതിരിയമ്പം, ദാസനക്കര എന്നീ പാടശേഖരങ്ങളിലെല്ലാം ഇറങ്ങിയ കാട്ടാന ഒട്ടേറെ കർഷകരുടെ കതിരിടാറായതും കതിരിട്ടതുമായ നെൽക്കൃഷി നശിപ്പിച്ചതിന് പുറമേയാണ് ഇന്നലെ രാത്രി പുഞ്ചവയൽ പാടശേഖരത്തിലും ഇറങ്ങി കൃഷി നശിപ്പിച്ചത്.
പുഞ്ചവയൽ ചന്ദ്രൻ്റെ പാടത്തിറങ്ങിയ കാട്ടാന കൊയ്തെടുത്ത പോലെയാണ് നെല്ല് തിന്നുതീർത്തത്. കഴിഞ്ഞവർഷവും ഈ കർഷകന്റെ വയലിലിറങ്ങിയ കാട്ടാന വ്യാപകമായി കൃഷി നശിപ്പിച്ചതിനെ തുടർന്ന് അപേക്ഷ നൽകിയെങ്കിലും ഇതുവരെ ഒരു രൂപ പോലും നഷ്ടപരിഹാരമായി ലഭിച്ചിട്ടില്ല.
എട്ട് മാസത്തിന് ശേഷം വീണ്ടും ആക്രമണം ഉണ്ടായതോടെ
കർഷകർ വനവകുപ്പിന്റെയും അധികാരികളുടെയും അടിയന്തര ഇടപെടൽ ആവശ്യപ്പെടുന്നു.
















