ഡൽഹിയിൽ വീണ്ടും വായുമലിനീകരണത്തിനെതിരെ ജെൻ സി പ്രതിഷേധം. ഇന്ത്യാഗേറ്റിന് മുന്നിൽ വൈകീട്ട് നടന്ന പ്രതിഷേധം സംഘർഷത്തിൽ കലാശിച്ചു. ഡൽഹി കോർഡിനേഷൻ കമ്മിറ്റി ഫോർ ക്ലീൻ എയർ എന്ന് സംഘടനയാണ് പ്രതിഷേധം സംഘടിപ്പിച്ചത്. പ്ലക്കർഡുകളുമെന്തി മുദ്രാവാക്യം വിളിച്ചെത്തിയ പ്രവർത്തകർ ഇന്ത്യ ഗേറ്റിന് തൊട്ട് മുൻപിൽ വരെയെത്തി. പ്രതിഷേധത്തിന് അനുമതിയില്ലെന് കാട്ടി പൊലീസ് ഇവരെ തടഞ്ഞു. ഇതോടെ സ്ഥലത്ത് സംഘർഷമായി. ബാരിക്കേട് മറിച്ചിട്ട പ്രവർത്തകർ ഇന്ത്യ ഗേറ്റിന് മുന്നിലെ പ്രധാന റോഡ് ഉപരോധിച്ചതോടെ ഗതാഗത തടസം ഉണ്ടായി. തുടർന്ന് പ്രതിഷേധക്കാർ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു, പ്രവർത്തകരെ പിന്നീട് പോലീസ് അറസ്റ്റ് ചെയ്ത് നീക്കി.
ജനജീവിതം ദുസ്സഹമാക്കി വായുമലിനീകരണം അതിരൂക്ഷമാണ് ഡൽഹിയിൽ. വായു മലിനീകരണം രൂക്ഷമായതോടെ കുട്ടികൾ സ്കൂളുകളിൽ പുറത്തു കളിക്കുന്നതിന് ഡൽഹി സർക്കാർ നിയന്ത്രണം ഏർപ്പെടുത്തി. യമുനാ നദിയിൽ വീണ്ടും അടിഞ്ഞ വിഷപ്പത നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ സർക്കാർ തുടരുകയാണ്. 360 ആണ് ഇന്നലെ ഡൽഹിയിൽ രേഖപ്പെടുത്തിയ ശരാശരി വായുഗുണനിലവാര സൂചിക. പലയിടത്തും ഇത് 400 നു മുകളിലാണ്. എന്നാൽ വായുമലിനീകരണ സൂചികയിൽ സർക്കാർ കൃത്രിമം കാട്ടുന്നു എന്നാണ് പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. വായുമലിനീകരണതോത് കുറയാത്ത സാഹചര്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഡൽഹിയിൽ ഏർപ്പെടുത്തി. ഗ്രാപ്പ് നാലാം ഘട്ടത്തിലെ ചില നിയന്ത്രണങ്ങൾ ഇപ്പോൾ തന്നെ നടപ്പിലാക്കാൻ സർക്കാരിന് വായുഗുണനിലവാര മേൽനോട്ട സമിതി നിർദ്ദേശം നൽകി.
സർക്കാർ സ്വകാര്യ ഓഫീസുകളിലെ 50 ശതമാനം ജീവനക്കാരെ വർക്ക് ഫ്രം ഹോം ആക്കണമെന്ന് നിർദ്ദേശിച്ചു. സ്കൂളുകളിൽ കുട്ടികൾ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിന് സർക്കാർ നിയന്ത്രണം കൊണ്ടുവന്നു. സുപ്രീംകോടതി നിരീക്ഷണത്തിന്റെ ഭാഗമായാണ് സർക്കാർ ഉത്തരവ്. നിർമ്മാണ പ്രവർത്തനങ്ങൾക്കും വാഹനങ്ങൾക്കും നിലവിൽ ഡൽഹിയിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കൂടുതൽ നടപടികൾ വായുമലിനീകരണം കുറയ്ക്കാൻ ഏർപ്പെടുത്തുമെന്ന് ഡൽഹി മുഖ്യമന്ത്രി ആവർത്തിച്ചു. വായുമലിനീകരണം പോലെ തന്നെ സർക്കാരിന് വീണ്ടും തലവേദനയാവുകയാണ് യമുനയിലെ വിഷപ്പതയും. ഛഠ് പൂജയ്ക്ക് മുൻപ് രാസ്തവസ്തുക്കൾ തളിച്ച് യമുനയിലെ വിഷപ്പത നീക്കം ചെയ്തിരുന്നുവെങ്കിലും വീണ്ടും യമുനയിൽ വിഷപ്പത അടിയുന്ന സാഹചര്യമാണ്. ഇവ നിയന്ത്രിക്കാൻ സ്പീഡ് ബോട്ടുകളും സർക്കാർ നദിയിൽ ഇറക്കിയിട്ടുണ്ട്. എന്നാൽ വൈകിട്ട് സ്പീഡ് ബോട്ടുകൾ ഓടുന്നത് നിലയ്ക്കുന്നതോടെ വിഷപ്പത വീണ്ടും അടിയും.
Story Highlights : delhi-air-pollution-gen-z-protest-indiagate
















