വെള്ള ടീ ഷര്‍ട്ടും കറുത്ത ജീന്‍സും വേഷം. ഒത്ത പൊക്കം വെളുത്തു സുന്ദരന്‍. കഷണ്ടി കയറിയ തലയില്‍ വെട്ടാത്ത മുടി. ടെറിയ താടി രോമങ്ങള്‍ നരച്ചിട്ടുണ്ട്. എങ്കിലും പ്രസരിപ്പോടെ പോലീസിന്റെ നടുവില്‍ നടന്നു പോകുന്ന ആളാണ് ഇന്ത്യയിലാകെ മോഷണം നടത്തി പേരെടുത്ത ബണ്ടി ചോര്‍. ഇന്നലെ രാത്രി എറണാകുളം സൗത്ത് റെയില്‍വേ സ്റ്റേഷനില്‍ വണ്ടിയിറങ്ങി. ബണ്ടിചോര്‍ വന്നുവെന്ന വാര്‍ത്ത അറിഞ്ഞതോടെ കേരളത്തിലെ, പ്രത്യേകിച്ച് എരണാകുളത്തെ കോടിശ്വരന്‍മാരുടെ നെഞ്ചിടിപ്പ് വര്‍ദ്ധിച്ചിട്ടുണ്ട്. ഏത് പൂട്ടും, ഏത് കാവല്‍ പട്ടിയും ഒരുപോലെ വളഞ്ഞു നില്‍ക്കും ബണ്ടിചോറിനു മുമ്പില്‍. തുറക്കാത്ത മണിച്ചിത്രത്താഴുകളെല്ലാം ബണ്ടിചോറിനു മുമ്പില്‍ പാട്ടുംപാടി തുറന്നുവരും.
വന്നിറങ്ങിയതും, റെയില്‍വേ പോലീസ് പൊക്കി. പൊക്കിയപാടെ ചോദ്യങ്ങളും അന്വേഷണങ്ങളും തകൃതിയായി നടക്കുന്നു. ബണ്ടിചോര്‍ വന്നതെന്തിന് ?. അതാണറിയേണ്ടത്. കേരളത്തില്‍ ഒരിടത്തും ബണ്ടിചോറിന് ബന്ധുക്കളോ, സുഹൃത്തുക്കളോ ഇല്ല. ആകെയുള്ള പരിചയക്കാര്‍ പോലീസുകാരാണ്. അതും പിടിക്കപ്പെട്ടതു കൊണ്ടുമാത്രം അകത്തായപ്പോള്‍ പരിചയപ്പെട്ടവര്‍. 2013ലായിരുന്നു ബണ്ടി ചോര്‍ തിരുവനന്തപുരം നഗരത്തിലുള്ള ഒരു വീട്ടില്‍ അതിസുരക്ഷാ സംവിധാനങ്ങള്‍ മറികടന്ന് മോഷണം നടത്തിയത്. വിദേശ മലയാളിയായ വേണുഗോപാലന്‍ നായരുടെ തിരുവനന്തപുരം പട്ടം മരപ്പാലത്തെ വീട്ടില്‍ നടത്തിയ കവര്‍ച്ചയായിരുന്നു അത്. 28 ലക്ഷം രൂപ വിലവരുന്ന ആഡംബര കാര്‍, ലാപ്‌ടോപ്, രണ്ട് മൊബൈല്‍ ഫോണ്‍ എന്നിവയാണ് കവര്‍ന്നത്. പൂനെയില്‍ നിന്നാണ് ബണ്ടി ചോറിനെ പിടികൂടിയത്.
പണക്കാരെ മാത്രം കേന്ദ്രീകരിച്ചു മോഷണം നടത്തുന്ന രീതിയാണ് ബണ്ടി ചോര്‍ പിന്തുടര്‍ന്നിരുന്നത്. ഇതു തന്നെയാണ് ഇയാളുടെ കുപ്രസിദ്ധി വര്‍ധിക്കാന്‍ കാരണവും. രാജ്യത്ത് എഴുന്നൂറോളം കേസുകളില്‍ പ്രതിയായിരുന്ന ബണ്ടി ചോറിനെ പിടികൂടിയത് കേരള പൊലീസിന്റെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. മോഷണം നടന്ന് അഞ്ചാംപക്കം പുണെയില്‍ നിന്നായിരുന്നു ബണ്ടി ചോറിന്റെ അറസ്റ്റ്. കൊച്ചി രവിപുരത്തുനിന്ന് കാര്‍ മോഷ്ടിച്ച കേസിലും ബണ്ടി ചോറിന് പങ്കുണ്ടെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്തെ കവര്‍ച്ചാ കേസില്‍ 10 വര്‍ഷം തടവുശിക്ഷ അനുഭവിച്ച ശേഷം 2023 മാര്‍ച്ചിലാണ് ജയില്‍മോചിതനായത്.
അത്യാധുനിക കാര്‍ മോഷണത്തെ തുടര്‍ന്ന് ബണ്ടി ചോര്‍ ഒരു ഹീറോ പരിവോഷത്തിലാണ് അറിയപ്പെട്ടത്. ഇത്രയും സുരക്ഷയുള്ള വീട്ടില്‍ കയറി, അതി സാഹസികമായി കാറ് കൊണ്ടുപോകാനുള്ള ധൈര്യവും ബുദ്ധിയും ഒപ്പം കൗശലതയുമുള്ള കള്ളനെ മലയാളികള്‍ മനസ്സുകൊണ്ട് വാഴ്ത്തിയെങ്കിലും പരസ്യമായി കള്ളനെന്നു തന്നെ വിളിച്ചു. ജയില്‍ മോചിതനായെങ്കിലും 2024ല്‍ ആലപ്പുഴയിലെ ഒരു ബറില്‍ വെച്ച് ബണ്ടി ചോറിനെ കണ്ടുവെന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍, കണ്ടെത്താനായില്ല. അതിനു ശേഷം അതേ ബണ്ടി ചോറാിനെയാണ് ഇപ്പോള്‍ റെയില്‍വേ പോലീസ് പിടികൂടിയിരിക്കുന്നത്. കൈവിലങ്ങുമിട്ട്, ചിരിച്ചുകൊണ്ട് മാധ്യമങ്ങളെ നോക്കി സംസാരിക്കുന്ന ബണ്ടി ചോറിനെ സാധാരണക്കാര്‍ക്ക് ഭയമില്ല എന്നുറപ്പാണ്.
- ആരാണീ ബണ്ടി ചോര്‍ ?
പേര് ‘ദേവിന്ദര്‍ സിങ്’, പക്ഷേ അറിയപ്പെടുന്നത് ‘ ബണ്ടി ചോര്‍ ‘എന്ന വട്ടപ്പേരില്‍. മോഷണത്തില്‍ കുപ്രസിദ്ധിയാര്‍ജിച്ച ഈ 54 കാരന്‍ രാജ്യത്തെ പോലീസ് സേനയ്ക്കാകെ തലവേദനയാണ്. പ്രത്യേകിച്ച് ഡല്‍ഹി പോലീസിന്. വെസ്റ്റ് ഡല്‍ഹിയിലെ ജനകപുരിയിലാണ് ദേവിന്ദര്‍ സിങ് എന്ന ബണ്ടി ചോര്‍ ജനിച്ചതും വളര്‍ന്നതും. ഒന്‍പതാം ക്ലാസില്‍ വിദ്യാഭ്യാസം അവസാനിപ്പിച്ചു. ഡല്‍ഹി വസന്ത് വിഹാറിലെ സ്വകാര്യ സ്ഥാപനത്തില്‍ പ്രൈവറ്റ് ഡിറ്റക്ടീവായിരുന്ന ബണ്ടി ജോലി ഉപേക്ഷിച്ചു. പൂട്ടുകള്‍ തന്ത്രപരമായി അതിവേഗം തുറക്കാനുള്ള തന്റെ കഴിവുമായി നാട്ടിലേക്കിറങ്ങി. ഡല്‍ഹിയിലെ വീടുകളില്‍ പൂട്ടുപൊളിച്ചുള്ള മോഷണം പതിവായതോടെ ബണ്ടി ചോര്‍ കുപ്രസിദ്ധിയാര്‍ജിച്ചു. അതിനിടെ, ‘സൂപ്പര്‍ തീഫ്’ എന്ന വിളിപ്പേരും കിട്ടി.
രാജ്യത്തെ പ്രമുഖ റിയാലിറ്റി ഷോ ആയ ബിഗ് ബോസിലും തലകാണിച്ചു. ബോളിവുഡ് താരം അഭയ് ഡിയോള്‍ അഭിനനയിച്ച ‘ഒയേ ലക്കി ലക്കി ഒയേ’ എന്ന ചിത്രത്തിന് പ്രചോദനമായത് ബണ്ടി ചോറിന്റെ ജീവിതമാണ്. 2010ലെ ബിഗ് ബോസ് മത്സരത്തിലൂടെയാണ് ബണ്ടി ചോര്‍ രാജ്യത്തുടനീളം ശ്രദ്ധനേടുന്നത്. ബിഗ് ബോസില്‍ മത്സരാര്‍ഥിയായി എത്തിയെങ്കിലും അധിക നാള്‍ തുടരാനായില്ല. അവതാരകന്‍ സല്‍മാന്‍ ഖാനോട് അപമര്യാദയായി പെരുമാറിയതിനെ തുടര്‍ന്ന് ബിഗ് ബോസ് ബണ്ടിയെ പുറത്താക്കി. 700 ഓളം മോഷണക്കേസില്‍ പ്രതിയാണ്. ഏതാണ്ട് 15 വര്‍ഷക്കാലം തടവുശിക്ഷ അനുഭവിച്ചിട്ടുമുണ്ട്. ഇതില്‍ 10 വര്‍ഷം തിരുവനന്തപുരത്തെ ജയിലിലായിരുന്നു. 12ലധികം തവണ അറസ്റ്റിലായിട്ടുണ്ട് ഇയാള്‍. പോലീസിന്റെ കസ്റ്റഡിയില്‍നിന്ന് രക്ഷപ്പെടാനുള്ള വൈദഗ്ധ്യവും ബണ്ടിക്കുണ്ട്.
ഒരിക്കല്‍ ചണ്ഡീഗഡില്‍ അറസ്റ്റിലായ ഇയാള്‍ പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടത് എസ്‌ഐയുടെ സ്‌കൂട്ടറുമായാണ്. ചെന്നൈയില്‍ പിടിയിലായി പോലീസ് ലോക്കപ്പില്‍ തുടരവെ, അവിടെ കണ്ട ഒരു പല്ലിയെ കൊന്ന് കഴിച്ച് ഛര്‍ദിച്ചാണ് രക്ഷപ്പെടാനുള്ള വഴിയൊരുക്കിയത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ സിറിഞ്ച് ഉപയോഗിച്ച് കൈവിലങ്ങ് തുറന്ന് രക്ഷപ്പെട്ടു. വളരെ സ്മൂത്തായി മോഷണം നടത്തുന്ന ബണ്ടി ചോറിന് മോഷണത്തില്‍ വിജയിക്കാനാകുമെന്ന ആത്മവിശ്വാസം കൂടുതലാണെന്നാണ് പോലീസ് പറയുന്നത്. സ്മാര്‍ട്ടായി വസ്ത്രം ധരിക്കുന്നത് ബണ്ടിയുടെ ഒരു പ്രത്യേകതയാണ്. ഇതിനാല്‍ വിവാഹ പരിപാടികള്‍ മുതല്‍ ഫൈവ് സ്റ്റാര്‍ ഹോട്ടലിലേക്ക് വരെ ബണ്ടി ചോറിന് മറ്റുളളവരുടെ സംശയത്തിന് പാത്രമാകാതെ കടന്നുചെല്ലാനാകും.
വളര്‍ത്തു നായയെ വശത്തിലാക്കാനുള്ള കഴിവും ഇയാള്‍ക്കുണ്ട്. അതിനായി ഒരു ഇറച്ചിക്കഷ്ണമോ ഒരു ചോക്ലേറ്റോ ഇയാള്‍ കരുതാറുണ്ട്. ഒരിക്കല്‍ മോഷണത്തിനിടെ ഒരു റോട്ട്‌വീലര്‍ നായയുടെ മുന്നില്‍പെട്ടപ്പോള്‍, പെണ്‍ നായയുടെ മൂത്രം പുരണ്ട കോട്ടണ്‍ തുണി നായയുടെ മുഖത്തെറിഞ്ഞാണ് ബണ്ടി കടന്നുകളഞ്ഞത്. വെറ്റനറി ഡോക്ടറില്‍ നിന്നായിരുന്നു ഈ ഐഡിയ ബണ്ടിക്ക് ലഭിച്ചത്. ആഡംബര കാറുകളോടും വാച്ചുകളോടും ബണ്ടി ചോറിന് അതിയായ ഭ്രമമുണ്ട്. സ്ത്രീവിഷയത്തിലും തത്പരന്‍. 2002ല്‍ ഡല്‍ഹി സാകേതിലെ വ്യവസായിയുടെ വീട്ടില്‍ മോഷണം നടത്തിയ ബണ്ടി ചോര്‍ നിരവധി സാധനങ്ങള്‍ കവര്‍ന്നതിനൊപ്പം വ്യവസായിയുടെ ഭാര്യയുടെയും മകളുടെയും ഫ്രെയിം ചെയ്ത ചിത്രവും കൊണ്ടുപോയിരുന്നു. ഇവ മയൂര്‍ വിഹാറിലെ തന്റെ അപ്പാര്‍ട്ട്‌മെന്റിലുള്ള വീട്ടില്‍ തൂക്കിയ ഇയാള്‍, മറ്റുള്ളവരോട് പറഞ്ഞത് ചിത്രത്തിലുള്ളത് തന്റെ കുടുംബമാണെന്നായിരുന്നു.
CONTENT HIGH LIGHTS;A handsome man who can bend both “lock and dog”?: Interested in women’s issues; A wedding party and a five-star hotel alike; Who is this Bundy Chor?
















