മസ്‌ക്കത്ത്: ഒമാൻ പുറത്തിറക്കിയ ആദ്യ പേയ്മെന്റ് കാർഡായ ‘മാൽ’ കാർഡിനെ ചുറ്റിപ്പറ്റി നടക്കുന്ന തട്ടിപ്പ് ശ്രമങ്ങളെ തുടർന്ന് പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ മുന്നറിയിപ്പ് നൽകി. കാർഡുമായി ബന്ധപ്പെട്ട വിവരങ്ങൾ ആവശ്യപ്പെടുന്ന ഫോൺ കോൾസും അനൗദ്യോഗിക സന്ദേശങ്ങളുമാണ് അടുത്തിടെ വർധിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ ബാങ്കിങ് സുരക്ഷ ഉറപ്പാക്കുന്നതിനായി വ്യക്തിഗത വിവരങ്ങൾ പങ്കിടാതിരിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
ഒമാനിലെ ലൈസൻസുള്ള ബാങ്കുകൾ ഒരിക്കലും ഫോണിലൂടെയോ അനൗദ്യോഗിക മാർഗങ്ങളിലൂടെയോ ഉപഭോക്താക്കളിൽ നിന്ന് ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ലെന്ന് സിബിഒ വ്യക്തമാക്കി. പിൻ നമ്പർ, ഒടിപി, സി സി വി കോഡ്, മൊബൈൽ ബാങ്കിങ് ലോഗിൻ വിവരങ്ങൾ എന്നിവ ഉൾപ്പെടെ കാർഡുമായി ബന്ധപ്പെട്ട യാതൊരു വിവരവും പുറത്തുവിടരുതെന്നാണ് ബാങ്കിന്റെ ശക്തമായ നിർദേശം.
‘മാൽ കാർഡ്’ സ്വീകരിക്കുന്നതിനോ സജീവമാക്കുന്നതിനോ ഔദ്യോഗികമായി പ്രഖ്യാപിച്ച ബാങ്കിങ് നടപടിക്രമങ്ങൾ മാത്രം പാലിക്കണമെന്ന് സെൻട്രൽ ബാങ്ക് അറിയിച്ചു. തട്ടിപ്പുകാരിൽ നിന്ന് വാഗ്ദാനങ്ങളും ഭീഷണികളും വന്നാലും ഔദ്യോഗിക ചാനലുകൾ വഴിയല്ലാതെ യാതൊരു വിവരവും നൽകുന്നത് സുരക്ഷിതമല്ലെന്നും ബാങ്ക് ഓർമിപ്പിച്ചു.
സാമ്പത്തിക ഇടപാടുകളിൽ സുരക്ഷ ഉറപ്പാക്കാൻ ഓരോ ഉപഭോക്താവും ജാഗ്രത പുലർത്തണമെന്നും സംശയാസ്പദമായ ശ്രമങ്ങൾ ഉണ്ടായാൽ ഉടൻ തന്നെ ബന്ധപ്പെട്ട ബാങ്ക് അധികൃതരെ അറിയിക്കണമെന്നും സിബിഒ നിർദേശിച്ചു. ഒമാനിലെ ഡിജിറ്റൽ പേയ്മെന്റ് രംഗത്ത് പുതിയൊരു അധ്യായം തുറന്ന മാൽ കാർഡിന്റെ വിശ്വാസ്യതയും സുരക്ഷയും നിലനിർത്താൻ പൊതുജനങ്ങളുടെ സഹകരണം അത്യാവശ്യമാണെന്നു കേന്ദ്രബാങ്ക് ചൂണ്ടിക്കാട്ടി.
















