നടൻ കൃഷ്ണകുമാറിൻ്റെ മകളും സംരംഭകയുമായ ദിയ കൃഷ്ണയുടെ ‘ഓ ബൈ ഓസി’ (O by OZY) സ്ഥാപനവുമായി ബന്ധപ്പെട്ട, അവിടുത്തെ ജീവനക്കാർ നടത്തിയ 66 ലക്ഷം രൂപയുടെ സാമ്പത്തിക തട്ടിപ്പിൽ ക്രൈംബ്രാഞ്ച് കുറ്റപത്രം (ചാർജ് ഷീറ്റ്) കഴിഞ ദിവസം സമർപ്പിച്ചിരുന്നു. സ്ഥാപനത്തിന്റെ ക്യുആർ കോഡിന് പകരം സ്വന്തം ക്യുആർ കോഡ് ഉപയോഗിച്ച് പണം തട്ടിയ മൂന്ന് വനിതാ ജീവനക്കാരെയും അതിൽ ഒരാളുടെ ഭർത്താവിനെയും പ്രതികളാക്കിയാണ് കുറ്റപത്രം. ഈ വിഷയത്തിൽ സത്യം വിജയിച്ചതായിയും ജനങ്ങളോട് നന്ദി അറിയിച്ചും നടൻ കൃഷ്ണകുമാർ ഫേസ്ബുക്ക് പോസ്റ്റിലൂടെ എത്തിയിരിക്കുകയാണ്.
തട്ടിപ്പ് നടത്തിയ ജീവനക്കാർ പിടിയിലായപ്പോൾ വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് കേസ് വഴിതിരിച്ചുവിടാൻ ശ്രമിച്ചതായും, ഇവർ ദൃശ്യമാധ്യമങ്ങളെ സമീപിക്കുകയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുകയും ചെയ്തതോടെയാണ് കേസിൽ വഴിത്തിരിവുണ്ടായതെന്നും കൃഷ്ണകുമാർ ചൂണ്ടിക്കാട്ടി. ജാതിയും രാഷ്ട്രീയവും കുത്തിക്കലർത്തി മുതലെടുപ്പ് നടത്താൻ ശ്രമിച്ചവർക്ക് ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രം കനത്ത പ്രഹരമാണെന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.
ഒരു പൊതുപ്രവർത്തകൻ എന്ന നിലയിൽ താൻ കാത്തുസൂക്ഷിക്കുന്ന നൈതികതയ്ക്കും ധാർമ്മികതയ്ക്കും നേരെയുള്ള ആക്രമണമായിരുന്നു ഈ വിഷയമെന്നും കൃഷ്ണകുമാർ അഭിപ്രായപ്പെട്ടു. താൻ സത്യസന്ധതയും വാസ്തവവും ഉയർത്തിപ്പിടിച്ച് നിലപാടെടുത്തപ്പോൾ, ജാതി-മത-രാഷ്ട്രീയ ഭേദമന്യേ കേരള ജനത ഒന്നടങ്കം തങ്ങളെ ചേർത്തുപിടിച്ചതായും അദ്ദേഹം പറഞ്ഞു.
പ്രയാസകരമായ ഈ ഘട്ടത്തിൽ തങ്ങൾക്കൊപ്പം നിന്ന എല്ലാവർക്കും, നിരുപാധികം പിന്തുണ നൽകിയ കേരളത്തിലെ ജനങ്ങളോടുമുള്ള തൻ്റെയും കുടുംബത്തിൻ്റെയും നന്ദി കൃഷ്ണകുമാർ ഈ അവസരത്തിൽ അറിയിക്കുകയും ചെയ്തു. ക്രൈംബ്രാഞ്ചിന്റെ കുറ്റപത്രത്തോടെ തട്ടിപ്പ് കേസിൽ സ്ഥാപനത്തിൻ്റെ നിലപാട് ശരിയാണെന്ന് തെളിഞ്ഞിരിക്കുകയാണ്.
















