ഇന്ന് ഇന്ത്യയുടെ ഭരണഘടനാ ദിനമാണ്. സ്വാതന്ത്ര്യത്തിനു മുമ്പുള്ള ഇന്ത്യയും സ്വാതന്ത്ര്യാനന്തര ഇന്ത്യയും എന്ന് രണ്ടു തരത്തില്‍ ചരിത്രം പഠിക്കേണ്ടതുണ്ട്. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ കുറിച്ചുള്ള പഠനങ്ങളില്‍ ദളിത് വിഭാഗത്തിന്റെ ചരിത്രമൊന്നും അധികമുണ്ടാകില്ല. എന്നാല്‍, ഒരു ദളിത് പണ്ഡിതനെ ഓര്‍ക്കാതെ ഒരു ദിനം പോലം കടന്നു പോകില്ല. പോകാന്‍ പാടില്ല. ആ വലിയ മനുഷ്യനാണ് ബാബാ സാഹേബ് ഡോക്ടര്‍ ബി.ആര്‍ അംബേദ്ക്കര്‍. ഇന്ത്യന്‍ ഭരണഘടനാ ശില്പി. ഭരണഘടനാ ദിനം ആചരിക്കുന്ന ഇന്ന് ചരിത്ര പഠിതാക്കളും, വായനക്കാരും ആ സത്യം കൂടി അറിഞ്ഞിരിക്കണം. എങ്കിലേ വരും തലമുറകള്‍ ചരിത്രം പഠിക്കുമ്പോള്‍ ദളിത് വിഭാഗത്തിന്റെ സ്ഥാനം എവിടെയെന്ന് തിരിച്ചറിയൂ.
1948ല്‍ ഇന്ത്യ പാകിസ്ഥാന്‍ അതിര്‍ത്തി എന്നത് ലോകത്തിലെ ഏറ്റവും വലിയ രക്ത രൂക്ഷിത കലാപഭൂമികളിലൊന്നായിരുന്നു. മാത്രമല്ല, ഇന്ത്യാ പാകിസ്ഥാന്‍ വിഭജന സമയവും. ആ സംഘര്‍ഷ കലുഷിതമായ സമയത്ത് ഇന്ത്യയില്‍ നിന്നും പാകിസ്ഥാനിലേക്ക് ഒരു വയസ്സന്‍ പട്ടാളപ്പടയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടന്നു. ഇന്ത്യന്‍ നിയമങ്ങളെല്ലാം മാറ്റിവെച്ച് ദളിത് വിഭാഗങ്ങള്‍ക്കു വേണ്ടി നടത്തിയൊരു രഹസ്യ സര്‍ജിക്കല്‍ സ്‌ട്രൈക്ക്. അത്യാധുനിക ആയുധങ്ങളും, ആള്‍ബലവും, അഭ്യാസവുമൊക്കെയുള്ള ഇന്നത്തെ
സൈന്യത്തിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്കു പോലെയായിരുന്നില്ല, അന്നത്തെ നിയമവിരുദ്ധമായുള്ള സൈനിക നീക്കം. വയസ്സന്‍ പട്ടാളപ്പടയുടെ അതിസാഹസികമായ ഓപ്പറേഷനായിരുന്നു അത്. അവര്‍ പാകിസ്ഥാനുള്ളില്‍ കടന്ന് ഓപ്പറേഷന്‍ നടത്തി വിജയകരമായി തിരിച്ച് വരികയും ചെയ്തു.
ആ വയസ്സന്‍ പട്ടാളപ്പടയുടെ തലവന്‍ ആരെന്നറിയണ്ടേ ?. അത് ബാബാ സാഹേബ് അംബേദ്ക്കര്‍ ആയിരുന്നു. 1948ല്‍ പകിസ്ഥാന്‍ വിഭജിച്ചപ്പോള്‍ ഹിന്ദുക്കള്‍ പാകിസ്ഥാന്‍ വിട്ടുപോകാന്‍ പാകിസ്ഥാന്‍ ഭരണകൂടം ഉത്തരവിട്ടു. ഈ സമയത്തെല്ലാം അതിര്‍ത്തികളില്‍ വലിയ കലാപങ്ങള്‍ അരങ്ങേറുകയായിരുന്നു. പാകിസ്ഥാനില്‍ നിന്നും ഹിന്ദുക്കളുടെ കൂട്ട പലായനം നടന്നു. പരസ്പരം വെട്ടിയും കൊന്നും പകവീട്ടിക്കൊണ്ടിരിക്കുന്ന ഘട്ടം. എന്നിട്ടും, പാകിസ്ഥാനിലെ ദളിതുകളെ രാജ്യം വിട്ട് പോകാന്‍ പാകിസ്ഥാന്‍ ഭരണകൂടം അനുവദിച്ചില്ല. അതിനു കാരണം, അവിടത്തെ ജനങ്ങളുടെ മലം കോരാനും, ചെരുപ്പുകള്‍ തുന്നാനും, പാടങ്ങള്‍ കൃഷിചെയ്യാനും, അടിമപ്പണി ചെയ്യാനും, നഗരം വൃത്തിയാക്കാനുമായി ദളിതുകളെ ആവശ്യമുള്ളത് കൊണ്ടായിരുന്നു അനുവദിക്കാതിരുന്നത്.
ഇത് ഇന്ത്യന്‍ ഭരണാധികാരികളും ചോദ്യം ചെയ്തില്ല. ദളിതുകളെ കൊണ്ടുവരാന്‍ ഇന്ത്യയില്‍ നിന്നാരും തന്നെ ശ്രമിച്ചതുമില്ല.
എന്നാല്‍, അംബേദ്ക്കര്‍ അടങ്ങിയില്ല. സ്വന്തം ജനതയെ രക്ഷിക്കാനായി ജവഹര്‍ലാല്‍ നെഹ്‌റുവിനെ കണ്ടു. പാകിസ്ഥാനിലെ ഇന്ത്യന്‍ ജനതയെ വിടുവിക്കാനായി നിങ്ങള്‍ 50 തവണ പോയില്ലേ. എന്നിട്ടും പക്ഷെ, ദളിതുകളെ അവിടുന്ന് കൊണ്ട് വരാനുള്ള നീക്കങ്ങള്‍ ഫലം കണ്ടില്ല. എന്തായി അവരെ കൊണ്ടു വരാനുള്ള കാര്യങ്ങള്‍ എന്ന് അംബേദ്ക്കര്‍ ചോദിച്ചു. എനിക്ക് ഒന്നുതന്നെ ചെയ്യാന്‍ പറ്റില്ല എന്നായിരുന്നു ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ മറുപടി. അതുകേട്ട് അടങ്ങിയിരിക്കാന്‍ അംബേദ്ക്കറിനായില്ല. പിന്നെ നടന്നത്, ചരിത്രത്തില്‍ ഇടം പിടിക്കേണ്ടിയിരുന്ന വലിയ നീക്കമായിരുന്നു. അംബേദ്ക്കര്‍ ഉടന്‍തന്നെ മഹര്‍കളിലെ വിരമിച്ച പട്ടാളഭടന്‍മാരെ കൂട്ടി ആ വയസ്സന്‍പടയെ രഹസ്യമായി പാകിസ്ഥാനിലേക്കയച്ചു. ഇരുചെവി അറിയാതെ ഓപ്പറേഷന്‍ പൂര്‍ത്തിയാക്കി ദളിതുകളെയെല്ലാം ഇന്ത്യയിലെത്തിച്ചു.
സൈനിക ഓപ്പറേഷന്റെ കാര്യം അംബേദ്ക്കര്‍ തന്നെ പറഞ്ഞപ്പോഴാണ് രാജ്യം അറിഞ്ഞത്. 1950ല്‍ ഇന്ത്യന്‍ പാര്‍ലമൈന്റില്‍ അംബേദ്ക്കറുടെ ഭരണഘടന അവതരണവേളയിലാണ് ഈ രഹസ്യം വെളിപ്പെടുത്തിയത്. ഈ സമയം അംബേദ്ക്കറിനെ അവഹേളിക്കാനായി മാത്രം സവര്‍ണ്ണ വിഭാഗത്തില്‍പ്പെട്ട അംഗങ്ങള്‍ വല്ലാതെ ബഹളമുണ്ടാക്കി. നിയമം തെറ്റിച്ചവര്‍ തന്നെ നിയമം എഴുതുകയും ചെയ്തത് ന്യയമാണോ എന്നായിരുന്നു അവര്‍ ചോദിച്ചത്. ആ ചോദ്യങ്ങള്‍ക്കുള്ള അംബേദ്ക്കറുടെ മറുപടി ഇതായിരുന്നു. ‘എന്നേക്കാള്‍ വലുതാണ് എന്റെരാജ്യം. എന്നാല്‍, എന്റെ രാജ്യത്തേക്കാള്‍ വലുതാണ് എന്റെ ജനങ്ങള്‍’ ഈ വാക്കുകള്‍ക്ക് മുമ്പില്‍ പാര്‍ലമെന്റ് നിശബ്ദമായി. അംഗങ്ങള്‍ ചലിച്ചില്ല.
അംബേദ്ക്കര്‍ ഭരണഘടനാ ശില്പി ആയതെങ്ങനെ ?
സ്വാതന്ത്ര്യാനന്തര ഇന്ത്യയ്ക്ക് ഒരു ഭരണഘടന ഉണ്ടാക്കണം. അതിനായി ഒരു ഭരണഘഠനാ നിര്‍മ്മാണ സഭ രൂപീകരിച്ചു. അതില്‍ നിയമ വിദഗ്ദ്ധരും, രാജ്യ തന്ത്രജ്ഞരും, രാഷ്ട്രീയ ബുദ്ധിജീവികളുമായ ഒമ്പത് പേരെ നിയമിച്ചു. അല്ലാഡി കൃഷ്ണസ്വാമി അയ്യര്‍, എന്‍.ഗോപാലസ്വാമി അയ്യങ്കാര്‍, കെ.എം.മുന്‍ഷി, വി.ടി.കൃഷ്ണമാചാരി, ഡോ: രാജേന്ദ്രപ്രസാദ്, ജവഹര്‍ലാല്‍ നെഹ്‌റു സര്‍ദാര്‍ വല്ലഭായി പട്ടേല്‍, ബി .എന്‍.റാവു, ഡോ:അംബേദ്കര്‍ എന്നിവരാണ് ഇവര്‍. ഭരണഘടന നിര്‍മ്മാണ സഭയില്‍ ഇത്രയതികം പണ്ഡിതരുണ്ടായിട്ടും ചെയര്‍മാനായി തെരഞ്ഞെടുത്തത് ഡോ:അംബേദ്കറെയാണ്. എന്തുകൊണ്ടായിരിക്കാം അംബേദ്കറെ ഭരണഘടനയുടെ മുഖ്യ ശില്പിയാക്കന്‍ കാരണം?. അതിനൊരു ചരിത്രമുണ്ട്.
- ആ ചരിത്രം എന്താണ് ?
വിവിധ മതങ്ങള്‍, ഒരു പാട് ജാതികള്‍, വ്യത്യസ്ത ആചാരങ്ങള്‍, വെവ്വേറെ വേഷവിതാനങ്ങള്‍, ഒന്നല്ലാത്ത ഭാഷ, ഭക്ഷണ രീതി തുടങ്ങി ചിതറിയോ കെട്ടുപിണഞ്ഞോ കിടക്കുന്ന ജനങ്ങള്‍. ഇങ്ങനെ ഒരു സ്ഥലത്ത് ഭരണഘടന നിര്‍മ്മിക്കുക ശ്രമകരമാണ്. ബുദ്ധിപരമായും, നിയമവശങ്ങളില്‍ അഗ്രഗണ്യനുമായ ഒരാള്‍ക്കേ അതിനു സാധിക്കൂ. അങ്ങനെ ഒരാള്‍ ഇന്ത്യയില്‍ ഇല്ലെന്ന് നെഹ്‌റു അടക്കമുള്ളവര്‍ (ബ്രാഹ്മണര്‍) സ്വയമങ്ങ് ഉറപ്പിച്ചു. തുടര്‍ന്ന് അവര്‍ 1946ല്‍ ബ്രിട്ടണിലേക്ക് പോയി. അവിടെച്ചെന്ന് നിയമജ്ഞനും മഹാപണ്ഡിതനുമായ ഡോ: ഐവര്‍ ജനീസ് ‘എന്നയാളെ കാണുന്നു. ഐവര്‍ ജനീസിനോട്
ജവഹര്‍ലാല്‍ നെഹ്‌റുവും സംഘവും ആവശ്യപ്പെട്ടത് ‘ഇന്ത്യ സ്വതന്ത്രമാകാന്‍ പോകുന്നു. ഞങ്ങള്‍ക്കൊരു ഭരണഘടന എഴുതിതരണം’ എന്നായിരുന്നു.ഐവര്‍ ജനീസിന്റെ മറുപടി: ഭരണഘടനയോ, ഇന്ത്യയ്ക്ക് വേണ്ടി ഒരു ഭരണഘടന ഞാനെഴുതുകയോ? ലജ്ജാകരം!
എന്നെ നിയമത്തിന്റെ ഊരാക്കുടുക്കുകളിലേക്കും അതിന്റെ അത്ഭുത വഴികളിലേക്കും, ജനാധിപത്യത്തിന്റെ കാറ്റും കുളിരും സൗന്ദര്യവും പറഞ്ഞു തന്ന ഒരു മഹാനിയമജ്ഞന്‍ ഇന്ത്യയില്‍ ജീവിച്ചിരിപ്പുണ്ട്. നിങ്ങളദ്ദേഹത്തിന്റെ അടുത്തേക്ക് ചെല്ലുക
ഇന്ത്യന്‍ സംഘം: ‘ആരാണദ്ദേഹം?’
ഐവര്‍: അതാണ് ഡോ: ബി.ആര്‍.അംബേദ്കര്ഇതുകേട്ട ഇന്ത്യന്‍ സംഘം നാണം കെട്ട് തല കുനിച്ച് വന്നത് ചരിത്രമാണ്. ഇതേക്കുറിച്ച് പിന്നീട് ഐവര്‍ ജനീസ് അംബേദ്ക്കറിന് എഴുതിയൊരു കത്ത് പുറത്തു വന്നിരുന്നു. അതില്‍ പറഞ്ഞിരിക്കുന്ന വാചകങ്ങള്‍ ഇങ്ങനെയാണ്. ‘ഡിയര്‍ അംബേദ്കര്‍, നിങ്ങളുടെ നാട്ടില്‍ നിന്ന് കുറേ മണ്ടന്മാര്‍ ഇവിടെ എന്നെ കാണാന്‍ വന്നിരുന്നു’ ഈ കത്തിനെപ്പറ്റി എഴുത്തുകാരനും ചരിത്രകാരനുമായ ടി.പി.നാരായണന്‍ അടക്കം മലയാളത്തില്‍ പലരും എഴുതിയിട്ടുണ്ട്. എന്നിട്ടും അവര്‍ അംബേദ്കറെ ഭരണഘടന അസംബ്ലിയിലേക്ക് കൊണ്ടുവന്നില്ല. അംബേദ്കര്‍ അസംബ്ലിയില്‍ വരാതിരിക്കാന്‍ കോണ്‍ഗ്രസും നേതാക്കളും ഒരുപാട് കളി കളിച്ചു.
കിഴക്കന്‍ പാകിസ്ഥാനിലെ മുസ്ലീം ലീഗിന്റെ മണ്ഡലത്തില്‍ നിന്ന് ജയിച്ചാണ് അംബേദ്കര്‍ ഭരണഘടന അസംബ്ലിയില്‍ വരുന്നത്. ഇന്ത്യ വെട്ടിക്കീറി രണ്ടാക്കിയപ്പോള്‍ അംബേദ്കറുടെ മണ്ഡലം ഇല്ലാതായി. പിന്നീട് ബോംബയിലെ ഷെഡ്യൂള്‍ഡ് കാസ്റ്റ് ഫെഡറേഷന്റെ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാണ് അസംബ്ലിയിലെത്തുന്നത്. ഭരണഘടന രചന വെറുമൊരു നിയമ നിര്‍മ്മാണമല്ല. അതു കൊണ്ട് സാധാരണ നിയമജ്ഞനെക്കൊണ്ട് അത് സാധ്യവുമല്ല. ഇന്ത്യയിലെ ഏറ്റവും മികച്ച മസ്തിഷ്‌ക്കങ്ങളിലെന്നാണ് ഡോ: അംബേദ്കറുടേത് ‘ എന്ന് ‘ബെവര്‍ലി നിക്കോള്‍സ് ‘ എന്ന പ്രമുഖ വിദേശ മാധ്യമ പ്രവര്‍ത്തകന്റെ വിശേഷണവും, ‘അംബേദ്കര്‍ സഞ്ചരിക്കുന്ന വിജ്ഞാനകോശമാണെന്നു പറഞ്ഞ ‘കഴ്‌സണ്‍ പ്രഭു’വിന്റെയും അഭിപ്രായം വന്നതോടെ ബ്രാഹ്മണ കോക്കസ്സിന് പിടിച്ചു നില്‍ക്കാനായില്ല.
ബഹു ഭൂരിപക്ഷത്തോടെ ജയിച്ചുവന്ന അംബേദ്കറെ ഗത്യന്തരമില്ലാതെ കോണ്‍ഗ്രസും സംഘവും ഭരണഘടനാ ശില്പി ആക്കുകയായിരുന്നു.141 ദിവസത്തെ കഠിന പരിശ്രമം കൊണ്ടാണ് അംബേദ്കര്‍ ഭരണഘടനയുടെ ആദ്യ നക്കല്‍ തയ്യാറാക്കിയത്. അതില്‍ 8 ഷെഡ്യൂളുകളും 315 അനുച്ഛേദങ്ങളുമുണ്ടായിരുന്നു. ഭരണഘടനാ നിര്‍മ്മാണ സഭാഗംങ്ങളില്‍ നിന്ന് 7635 ഭേദഗതികളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. അതില്‍ 2473 എണ്ണം സഭയില്‍ അവതരിപ്പിച്ചു. വിശദമായ ചര്‍ച്ചകള്‍ക്ക് ശേഷം ഒരോന്നിനും മറുപടി പറഞ്ഞത് അംബേദ്കറാണ്. നിര്‍മ്മാണ സഭയിലുള്ള ഒമ്പതംഗങ്ങളില്‍ മൂന്ന് പേര്‍ മരിച്ചു പോവുകയും മറ്റ് ചിലര്‍ വിവിധങ്ങളായ കാരണങ്ങള്‍ പറഞ്ഞ് ഒഴിഞ്ഞു പോവുകയോ രാജിവെക്കുകയോ ചെയ്തതിനാല്‍ ഭരണഘടനയുടെ മുഴുവന്‍ ഉത്തരവാദിത്വവും ഏറ്റെടുത്ത് അംബേദ്കര്‍ ഒറ്റക്ക് എഴുതി തീര്‍ത്തതാണ് ഇന്ത്യന്‍ ഭരണഘടന.
ഭരണഘടനാ ദിനത്തില്‍ ഈ കഥയല്ലാതെ മറ്റെന്തു കഥയാണ് വായിക്കപ്പെടേണ്ടത്. തലമുറകള്‍ അറിയണം, യഥാര്‍ത്ഥ രാജ്യ സ്‌നേഹിയും, മനുഷ്യ സ്‌നേഹിയും ആരാണെന്ന്. ദളിത് വിഭാഗത്തിന്റെ ജാതി പിരമിഡില്‍ തൊട്ടുകൂടാത്തവര്‍ എന്നെഴുതി വെച്ചതിനെ ചോദ്യം ചെയ്ത പെണ്‍കുട്ടിയെപ്പോലും ക്രൂശിക്കാന്‍ ഇറങ്ങിത്തിരിച്ച സവര്‍ണ വിഭാഗം ഇന്നും ഒളിഞ്ഞിരുന്ന് നോക്കുന്നുണ്ട്. അവരുടെ മുമ്പില്‍ തെളിഞ്ഞ പകല്‍പോലെ ഉയര്‍ന്നു നില്‍ക്കുന്നുണ്ട് ഭരണഘടന എന്ന സത്യം. അതെഴുതിയ ദളിതനായ മനുഷ്യന്റെ പേരും. അതാണ് അംബേദ്ക്കര്‍. ജയ് ഭീം.
















