മലയാളക്കര നെഞ്ചിലേറ്റിയ മോഹൻലാൽ ചിത്രമാണ് ‘തുടരും’. ‘ഓപ്പറേഷന്‍ ജാവ’, ‘സൗദി വെള്ളക്ക’ എന്നീ ചിത്രങ്ങള്‍ക്കു ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്ത ചിത്രമാണ് ‘തുടരും’. വൻ വിജയമായിരുന്നു ചിത്രം തിയേറ്ററില്‍ സ്വന്തമാക്കിയത്. ഇപ്പോഴിതാ ചിത്രത്തിൽ ശോഭന അവതരിപ്പിച്ച കഥാപാത്രത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി നൽകി സംവിധായകൻ തരുൺ മൂർത്തി.
ഹോർത്തൂസിൽ സംസാരിക്കുമ്പോഴാണ് തരുൺ മൂർത്തി ചോദ്യം നേരിട്ടത്. ‘ശോഭന അവതരിപ്പിച്ച ലളിത എന്ന കഥാപാത്രം എന്തുകൊണ്ട് പ്രകാശ് വർമ അവതരിപ്പിച്ച ജോർജ് സാറിനെ കൊന്നില്ല?’ എന്നാണ് പ്രേക്ഷക ചോദിച്ചത്. എല്ലാവരുടെയും ഭാവനകളെ തൃപ്തിപ്പെടുത്താൻ ഒരു സിനിമയ്ക്കും കഴിയില്ലെന്നായിരുന്നു തരുൺ മൂർത്തിയുടെ മറുപടി.
തരുൺ മൂർത്തിയുടെ വാക്കുകൾ: ‘നമ്മൾ ഒരു സിനിമ ചെയ്യുമ്പോൾ അതിന്റെ രാഷ്ട്രീയത്തേക്കാൾ എന്നിലെ പ്രേക്ഷകനെ തൃപ്തിപ്പെടുത്തുക എന്നതാണ് പ്രധാനം. ലളിത ജോർജ് സാറിനെ കൊല്ലുമ്പോഴാണോ അതോ ബെൻസ് അത് ചെയ്യുമ്പോഴാണോ എന്നിലെ പ്രേക്ഷകന് തൃപ്തിയാവുക എന്നാണ് ചിന്തിക്കുക. ലളിത അനുഭവിച്ചതിനേക്കാൾ കൂടുതൽ മാനസിക സംഘർഷങ്ങളാണ് ബെൻസിനുണ്ടായത് എന്നാണ് എനിക്ക് എഴുതി വന്നപ്പോൾ മനസ്സിലായത്. ഞാൻ ഒരു തിരക്കഥാകൃത്ത് കൂടിയാണ്.
എന്റെ സഹ എഴുത്തുകാരൻ സുനിൽ കൂടി ഉണ്ടായിരുന്നു ഒപ്പം. എഴുത്തിൽ ലളിത അനുഭവിച്ച വികാരങ്ങളെ കുറച്ചു കാണുകയല്ല. അത് തെറ്റാണെന്നു പറയുകയല്ല. പക്ഷേ, അതിനേക്കാൾ ഇമോഷണലി ഡ്രിവൺ ആയത് ബെൻസിന്റെ കഥാപാത്രമാണ്. ഒരു വാണിജ്യ സിനിമയുടെ ഭാഗമായതുകൊണ്ടല്ല അങ്ങനെ തീരുമാനിച്ചത്. നിർമാതാവിന്റേയോ സൂപ്പർതാരത്തിന്റെയോ സമ്മർദ്ദമൊന്നും കൊണ്ടല്ല അങ്ങനെയൊരു തീരുമാനം ഉണ്ടായത്. എന്നിലെ പ്രേക്ഷകൻ അത് ആഗ്രഹിച്ചു. എന്നിലെ സംവിധായകൻ ചെയ്തു കൊടുത്തു. അപ്പോൾ എന്നിലെ പ്രേക്ഷനും സംവിധായകനും സന്തോഷമായി. കാഴ്ചക്കാർക്ക് ചിലപ്പോൾ അതിൽ തൃപ്തി വന്നിട്ടുണ്ടാവില്ല. ആപേക്ഷികമാണ്. എല്ലാവരെയും തൃപ്തിപ്പെടുത്തി സിനിമ ചെയ്യാനാകില്ലല്ലോ.’
















