ബോളിവുഡ് നടി ജയ ബച്ചൻ പാപ്പരാസി സംസ്കാരത്തിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രംഗത്ത്. മാധ്യമപ്രവർത്തകയായ ബർഖ ദത്തുമായുള്ള അഭിമുഖത്തിലാണ് ജയ ബച്ചൻ തന്റെ ശക്തമായ നിലപാട് തുറന്നുപറഞ്ഞത്. സ്വകാര്യതയിലേക്ക് കടന്നുകയറുന്ന പാപ്പരാസികൾ ‘മൊബൈൽ ഫോൺ ഉപയോഗിച്ച് നടക്കുന്ന എലികളാണ്’ എന്നാണ് അവർ വിശേഷിപ്പിച്ചത്.
മാധ്യമങ്ങളുമായുള്ള തന്റെ ബന്ധം മികച്ചതാണെന്ന് പറഞ്ഞ ജയ ബച്ചൻ, പാപ്പരാസികളോടുള്ള തന്റെ നിലപാട് വ്യക്തമാക്കി. “ആരാണിവർ? ഈ രാജ്യത്തെ ജനങ്ങളെ പ്രതിനിധീകരിക്കാൻ പരിശീലനം ലഭിച്ചവരാണോ ഇവർ? ഇവരെയാണോ നിങ്ങൾ മാധ്യമങ്ങൾ എന്ന് വിളിക്കുന്നത്?” ജയ ബച്ചൻ ചോദിക്കുന്നു. തന്റെ പിതാവ് ഒരു പത്രപ്രവർത്തകനായിരുന്നെന്നും, യഥാർത്ഥ മാധ്യമപ്രവർത്തനത്തെ താൻ ബഹുമാനിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
എന്നാൽ, തെരുവുകളിൽ വൃത്തികെട്ടതും ഇറുകിയതുമായ പാന്റ്‌സ് ധരിച്ച് മൊബൈലുമായി നിൽക്കുന്ന പാപ്പരാസികളെ അവർ വിമർശിച്ചു. “കയ്യിലൊരു മൊബൈൽ ഉണ്ടെന്നതുകൊണ്ട് ആരുടെയും ചിത്രം പകർത്താമെന്നും എന്തും പറയാമെന്നും അവർ കരുതുന്നു. അവരുടെ കമന്റുകൾ! എങ്ങനെയുള്ള മനുഷ്യരാണിവർ? എവിടെ നിന്നാണ് ഇവർ വരുന്നത്, എന്ത് വിദ്യാഭ്യാസമാണ് ഇവർക്കുള്ളത്, എന്താണ് ഇവരുടെ പശ്ചാത്തലം?” ജയ ബച്ചൻ ചോദ്യങ്ങൾ ഉന്നയിച്ചു.
സോഷ്യൽ മീഡിയയിൽ തനിക്ക് ലഭിക്കുന്ന വിദ്വേഷത്തെക്കുറിച്ചുള്ള ഒരു അനുഭവവും ജയ ബച്ചൻ പങ്കുവെച്ചു. ഡൽഹിയിലെ ഒരു ജീവനക്കാരി താൻ സോഷ്യൽ മീഡിയ ഉപയോഗിക്കാറില്ലെന്ന് പറഞ്ഞത്, താൻ (ജയ ബച്ചൻ) സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ വെറുക്കപ്പെടുന്ന വ്യക്തിയായതുകൊണ്ടാണത്രെ. എന്നാൽ, ഇത് തന്നെ ബാധിക്കുന്നില്ലെന്നും അവർ മറുപടി നൽകി.
സ്വയം പ്രശസ്തി നേടാനായി താരങ്ങൾ പാപ്പരാസികളെ വിമാനത്താവളത്തിലേക്ക് വിളിച്ചുവരുത്തുന്ന പ്രവണതയേയും ജയ ബച്ചൻ ശക്തമായി വിമർശിച്ചു. യുവതാരങ്ങൾക്കിടയിൽ ഇത് വ്യാപകമാണെന്നും, താൻ ഇത് അംഗീകരിക്കുന്നില്ലെന്നും അവർ പറഞ്ഞു. “എന്റെ ചെറുമകൻ അഗസ്ത്യ ബച്ചൻ ചെറുപ്പമാണ്. പക്ഷേ അവൻ ഒരു സോഷ്യൽ നെറ്റ്‌വർക്കിലും ഇല്ല,” അവർ ചൂണ്ടിക്കാട്ടി.
പാപ്പരാസികളെ വിളിച്ച് വരുത്തി ഫോട്ടോ എടുപ്പിക്കേണ്ടി വന്നാൽ നിങ്ങൾ എങ്ങനെയുള്ള താരമാണെന്നും ജയ ബച്ചൻ ചോദിക്കുന്നു. താരങ്ങൾ തന്നെ പ്രശസ്തിക്കായി പാപ്പരാസികളെ ഉപയോഗിക്കുന്ന രീതിയിലുള്ള തന്റെ അതൃപ്തി അവർ പ്രകടിപ്പിച്ചു.
















