മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിൽ തൻ്റേതായ ഒരിടം കണ്ടെത്തിയ നടനാണ് ദുൽഖർ സൽമാൻ. വിവിധ ഭാഷാ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ പ്രേക്ഷക പ്രശംസ നേടിയ താരം, അടുത്തിടെ നടന്ന ഒരഭിമുഖത്തിൽ നടൻ ബോളിവുഡിലെ തൻ്റെ ആദ്യകാല അനുഭവങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ്. 2018-ൽ ‘കാർവാൻ’ എന്ന ചിത്രത്തിലൂടെ ഹിന്ദിയിൽ അരങ്ങേറ്റം കുറിച്ച ദുൽഖറിന് അവിടുത്തെ സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്ന മോശമായ അനുഭവങ്ങളാണ് താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
സിനിമാ സെറ്റുകളിൽ താനും തന്നോടൊപ്പം വന്നവരും നേരിട്ട അവഗണനയെക്കുറിച്ചാണ് ദുൽഖർ സൽമാൻ പ്രധാനമായും സംസാരിച്ചത്. “ഞാൻ ഹിന്ദി സിനിമകൾ ചെയ്തപ്പോൾ, എൻ്റെ കൂടെ വരുന്ന രണ്ടുപേർക്ക് പോലും സെറ്റുകളിൽ അവഗണന നേരിടേണ്ടി വന്നു. എനിക്ക് ഇരിക്കാൻ ഒരു കസേര പോലും ലഭിക്കില്ലായിരുന്നു. മോണിറ്ററിന് പിന്നിൽ നിൽക്കാൻ പോലും എനിക്ക് ഇടം കിട്ടില്ല. അത്രയധികം ആളുകളുണ്ടായിരുന്നു,” താരം പറഞ്ഞു. ഹിന്ദി സിനിമാ ഇൻഡസ്ട്രിയിലെ ചില കാഴ്ചപ്പാടുകളെയാണ് താരം ഇവിടെ ചോദ്യം ചെയ്യുന്നത്.
ഇത്തരം സാഹചര്യങ്ങളിൽ താനൊരു വലിയ താരമാണെന്ന പ്രതീതി സൃഷ്ടിക്കേണ്ടി വന്നതിലെ വിഷമവും ദുൽഖർ പങ്കുവെച്ചു. “അതിനാൽ ഒരു വലിയ താരമാണെന്ന പ്രതീതി എനിക്ക് അവിടെ സൃഷ്ടിക്കേണ്ടി വന്നു. ഇതെല്ലാം കാഴ്ചപ്പാടുകളെ ആശ്രയിച്ചിരിക്കുന്നു. ധാരാളം ആളുകളുമായി ഒരു ഫാൻസി കാറിൽ വന്നാൽ അയാൾ ഒരു താരമാണെന്ന ധാരണയാണ് അവിടെ ഉണ്ടാകുന്നത്. അത് സങ്കടകരമാണ്. എൻ്റെ ഊർജ്ജം അങ്ങനെ നഷ്ടപ്പെടുത്താനല്ല ഞാൻ ആഗ്രഹിക്കുന്നത്,” ദുൽഖർ കൂട്ടിച്ചേർത്തു.
ഹിന്ദി ഇൻഡസ്ട്രിയിലെ ഈ ‘സാംസ്കാരികപരമായ’ വ്യത്യാസം തനിക്ക് മനസ്സിലാക്കാൻ കഴിഞ്ഞില്ലെന്നും താരം പറയുന്നു. നടൻ റാണ ദഗ്ഗുബാട്ടിയുമായി ഇതേക്കുറിച്ച് ചർച്ച ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. “ഞാൻ ഒരു ഇൻഡസ്ട്രിയെയും മോശമായി പറയാൻ ആഗ്രഹിക്കുന്നില്ല. പക്ഷേ ഇതൊരു സാംസ്കാരികപരമായ കാര്യമാണെന്ന് ഞാൻ കരുതുന്നു.
ഒരുപക്ഷേ, ഹിന്ദി ഇൻഡസ്ട്രിയുടെ വലുപ്പമായിരിക്കാം കാര്യങ്ങളെ സ്വാധീനിക്കുന്നത്. തിയേറ്ററുകളുടെ എണ്ണം, മാർക്കറ്റുകൾ, നിരവധി സംസ്ഥാനങ്ങൾ ഈ ഭാഷ സംസാരിക്കുകയും സിനിമകൾ കാണുകയും ചെയ്യുന്നു. ഇൻഡസ്ട്രിയുടെ വലിപ്പം ഇത്തരം കാര്യങ്ങളെ സ്വാധീനിക്കുന്നുണ്ടാകാം,” ദുൽഖർ സൽമാൻ വ്യക്തമാക്കി. തമിഴിലും തെലുങ്കിലുമായി പുറത്തിറങ്ങിയ ‘കാന്താ’ ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ താരത്തിന്റെ പ്രകടനം വലിയ പ്രശംസ നേടിയിരുന്നു.
















