ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തില്‍ നിരവധി ധീര ദേശാഭിമാനികളായ വനിതകളെ കണാന്‍ കഴിയും. അവരെക്കുറിച്ചോര്‍ക്കുമ്പോള്‍ ചോര തിളയ്ക്കും ഓരോ ഇന്ത്യാക്കാരനും. എന്നാല്‍, സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ ധീരരായ വനിതകളെ അത്രയൊന്നും കാണാന്‍ കഴിയില്ലെങ്കിലും ചിലര്‍ ചരിത്രം സൃഷ്ടിച്ചവരായി മാറിയിട്ടുണ്ട്. ധീരത എന്താണെന്ന് പ്രവൃത്തി കൊണ്ട് കാട്ടിത്തന്നവരാണ് അത്തരം വനിതകള്‍. പേരെടുത്തു പറയാനാണെങ്കില്‍ നിരവധി പേരുകളുണ്ട്. എന്നാല്‍, പാര്‍ലമെന്റിലേക്ക് നടന്ന ഒരു ഭീകരാക്രമണത്തെ ചെറുക്കാന്‍ വാക്കിടോക്കി മാത്രം ഉപയോഗിച്ച ഒരു പോലീസ് ഉദ്യോഗസ്ഥയുണ്ട് ഡെല്‍ഹിയില്‍. വാക്കിടോക്കിയിലൂടെ അവര്‍ നല്‍കിയ ഒരേയൊരു മെസേജില്‍ അന്ന് സംഭവിക്കാതെ പോയത് വലിയ ദുരന്തമായിരുന്നു. പകരം നല്‍കേണ്ടി വന്നത് അവരുടെ ജീവനും.
ഒന്നും രണ്ടുമല്ല, 11 വെടിയുണ്ടകളാണ് അന്ന് ആ പോലീസ് ഉദ്യോഗസ്ഥയുടെ നെഞ്ചില്‍ തറച്ചത്. എന്നിട്ടും അവര്‍ ആ ആ ഭീകരരെ ഒരിഞ്ചു മുന്നോട്ടു പോകാന്‍ അനുവദിച്ചില്ല എന്നതാണ്. രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണം തടഞ്ഞ വനിതാ കോണ്‍സ്റ്റബിള്‍. സി.ആര്‍.പി.എഫ് കോണ്‍സ്റ്റബിള്‍ 32 വയസ്സുള്ള കമലേഷ് കുമാരി. വര്‍ഷം 2001 ഡിസംബര്‍ 13 ഡല്‍ഹിയിലെ തണുപ്പുള്ള ഒരു പ്രഭാതം. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ശീതകാല സമ്മേളനം നടക്കുന്നു. പ്രധാനമന്ത്രി അടക്കം ഏകദേശം 200 എംപിമാര്‍ ആ കെട്ടിടത്തിനുള്ളിലുണ്ട്. പാര്‍ലമെന്റ് ഹൗസിന്റെ 11-ാം നമ്പര്‍ ബില്‍ഡിങ് ഗേറ്റിനടുത്തുള്ള അയേണ്‍ ഗേറ്റ് നമ്പര്‍ 1-ലാണ് കമലേഷ് കുമാരിക്ക് ചുമതല. കേന്ദ്രമന്ത്രിമാര്‍, പാര്‍ലമെന്റ് അംഗങ്ങള്‍, മറ്റ് വി.വി.ഐ.പികള്‍ തുടങ്ങിയവര്‍ കടന്നുപോകുന്ന പ്രധാന കവാടം. അന്നത്തെ പാര്‍ലമെന്റ് സമ്മേളനം നിര്‍ത്തിവെച്ച് 40 മിനിറ്റ് പിന്നിട്ടു.
എങ്കിലും കാവലിനുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ എന്നത്തേയും പോലെ ജാഗരൂകരായിരുന്നു. സമയം രാവിലെ 11.40. വിജയ് ചൗക്കില്‍ നിന്ന് ഡി.എല്‍. 3സി ജെ 1527 നമ്പര്‍ പ്ലേറ്റുള്ള ചുവന്ന ബീക്കണും ഘടിപ്പിച്ച ഒരു വെളുത്ത അംബാസിഡര്‍ കാര്‍ അതിവേഗം പാര്‍ലമെന്റിലേക്ക് കടന്നുവരുന്നത് കമലേഷിന്റെ ശ്രദ്ധയില്‍പ്പെട്ടു. ‘പാര്‍ലമെന്റ്’, ‘ആഭ്യന്തര മന്ത്രാലയം’ എന്നിങ്ങനെ വണ്ടിയില്‍ ബോര്‍ഡ് വെച്ചിട്ടുള്ളതിനാല്‍ വി.വി.ഐ.പി.കളില്‍ ആരുടെയെങ്കിലും കാറായിരിക്കുമെന്ന് കരുതാവുന്നതേ ഉണ്ടായിരുന്നുള്ളൂ. എന്നാല്‍, അന്ന് കമലേഷിന് എന്തോ പന്തികേട് തോന്നി. കാര്‍ ഗേറ്റിലൂടെ കടന്നുവരുമ്പോള്‍ വേഗം കുറച്ചില്ല, പകരം വേഗത കൂട്ടുകയാണ് ചെയ്തത്. പാര്‍ലമെന്റിലെ ചുമതലയിലുള്ള വനിതാ ഉദ്യോഗസ്ഥര്‍ക്ക് അന്ന് തോക്ക് കൈവശം കൊടുക്കില്ല. ഒരു വാക്കിടോക്കി മാത്രമാണ് ഉപകരണമെന്ന നിലയില്‍ കമലേഷിന്റെ പക്കലുണ്ടായിരുന്നത്.
അതിന്റെ മാത്രം ബലത്തില്‍, അപകടം മണത്ത് വെളുത്ത അംബാസഡര്‍ കാറിനെ ആദ്യം സമീപിച്ച സുരക്ഷാ ഉദ്യോഗസ്ഥ കമലേഷാണ്. പെട്ടെന്ന് കാര്‍ നിന്നു. അതില്‍ നിന്നും തോക്കുകളും ഗ്രേനേഡുകളുമായി അഞ്ച് ഭീകരര്‍ പുറത്തേക്കിറങ്ങി. ഭാരമേറിയ ആയുധങ്ങളുമായി അവര്‍ പാര്‍ലമെന്റ് കെട്ടിടലക്ഷ്യമാക്കി പോകുന്നത് കണ്ടപ്പോള്‍ കമലേഷ് കുമാരി അവരെ പിന്തുടരാന്‍ തുടങ്ങി. ആ ഭീകരര്‍ പാര്‍ലമെന്റിന് ഉള്ളില്‍ കയറിയാല്‍ നൂറോളം വരുന്ന ജനങ്ങളുടെ ജീവന് ഭീഷണിയാണെന്ന് തിരിച്ചറിഞ്ഞ കമലേഷ് തന്റെ വാക്കി ടോക്കിലൂടെ ഉറക്കെ വിളിച്ചു പറഞ്ഞു. ‘ഭീകരര്‍ ഗേറ്റുകള്‍ അടക്കൂ’ എന്ന്. സ്വന്തം സുരക്ഷയ്ക്ക് അവരപ്പോള്‍ മുന്‍ഗണന നല്‍കിയില്ല. തന്റെ പോസ്റ്റിലേക്ക് തിരിച്ചോടി ഗേറ്റ് സീല്‍ ചെയ്യാന്‍ നിമിഷനേരം കൊണ്ട് കമലേഷ് തീരുമാനിച്ചു. തീവ്രവാദികളെന്നു മനസ്സിലായ ഉടനെ വാക്കി ടോക്കിയില്‍ മറ്റ് സി.ആര്‍.പി.എഫ്. ഉദ്യോഗസ്ഥര്‍ക്കും സന്ദേശമയച്ചു.
നിലവിളിക്കുകയും ചെയ്തു. ആക്രമണം നേരിടാന്‍ സധൈര്യത്തോടെ ആദ്യ ചുവടുകള്‍ എടുത്തു. ശേഷം 11-ാം നമ്പര്‍ ഗേറ്റില്‍ നിയോഗിച്ചിരുന്ന കോണ്‍സ്റ്റബിള്‍ സുഖ്വീന്ദര്‍ സിങ്ങിന്റെ അടുത്തേക്ക് ഓടി. ദൗര്‍ഭാഗ്യവശാല്‍, അത് തീവ്രവാദികള്‍ക്കും മുന്നറിയിപ്പു സന്ദേശമായിരുന്നു. ആയുധമോ സുരക്ഷാ കവചമോ ഇല്ലാത്ത വനിതാ കോണ്‍സ്റ്റബിളിന് നേരെ ഭീകരര്‍ ദയയില്ലാതെ വെടിയുതിര്‍ത്തു. 11 വെടിയുണ്ടകള്‍ അവരുടെ വയറ്റില്‍ തുളച്ചുകയറി. 2001ലെ പാര്‍ലമെന്റ് ആക്രമണത്തിന്റെ ആദ്യ ഇരയായി കമലേഷ് തല്‍ക്ഷണം മരിച്ചു. രാവിലെ 11.50 ഓടെയായിരുന്നു ആ ആക്രമണം. മരിച്ചു വീഴുന്ന അവസാന നിമിഷം വരെ അവര്‍ പറഞ്ഞത് ‘ഗേറ്റുകള്‍ അടക്കൂ’ എന്നായിരുന്നു.
കമലേഷ് കുമാരിയുടെ ദീര്‍ഘവീക്ഷണം ഒന്നുകൊണ്ടു മാത്രമാണ് ഭീകരര്‍ക്ക് അധികദൂരം മുന്നോട്ടുപോവാന്‍ സാധിക്കാതെ വന്നത്. അഞ്ചംഗ ഭീകരസംഘത്തിലൊരാള്‍ ദേഹം മുഴുവന്‍ സ്‌ഫോടക വസ്തുക്കള്‍ ധരിച്ച് ചാവേറാക്രമണത്തിന് തയ്യാറായാണ് എത്തിയത്. കമലേഷിന്റെ മുന്നറിയിപ്പു മനസ്സിലായ കോണ്‍സ്റ്റബിള്‍ സുഖ്വീന്ദര്‍ സ്വന്തം തോക്കുകൊണ്ട് ഭീകരര്‍ക്കെതിരേ തിരിച്ചടിച്ചു. ചാവേര്‍ നിലത്ത് വീണു. ഗേറ്റിനുള്ളില്‍ കയറുന്നതിന് മുമ്പേ പൊട്ടിത്തെറിച്ചു. മറ്റ് നാല് പേരെയും വെടിവെച്ചു കൊന്നു. മറ്റ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് അതിവേഗം ജാഗരൂകരാവാനായത് കമലേഷിന്റെ ഇടപെടലിലൂടെ മാത്രമാണ്. റൈഫിളുകള്‍, ഗ്രനേഡുകള്‍, ഗ്രനേഡ് ലോഞ്ചര്‍, കൈകൊണ്ട് നിര്‍മ്മിച്ച ബോംബുകള്‍, വെടിമരുന്ന്, അമോണിയം നൈട്രേറ്റുകൊണ്ടു നിര്‍മിച്ച വലിയ ബോംബുകള്‍ തുടങ്ങിയവയുടെ ശേഖരം ഭീകരര്‍ ഒപ്പം കരുതിയിരുന്നു.
ഏറ്റുമുട്ടല്‍ 30 മിനിറ്റോളം നീണ്ടു. എട്ട് സുരക്ഷാ ജീവനക്കാര്‍ക്കും പാര്‍ലമെന്റിലെ തോട്ടം ജീവനക്കാരനുമാണ് ജീവന്‍ നഷ്ടമായത്. 15 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. അക്രമം നടത്തിയത് പാകിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ തൊയ്ബ, ജയ്‌ഷേ മുഹമ്മദ് എന്നീ ഭീകരസംഘടനകളാണെന്ന് അന്വേഷണത്തില്‍ തെളിഞ്ഞതായി കേന്ദ്രസര്‍ക്കാര്‍ പിന്നീട് അറിയിച്ചു. പാര്‍ലമെന്റില്‍ പ്രവേശിച്ച അഞ്ചുപേരും പാക് പൗരന്മാരാണെന്നും തിരിച്ചറിഞ്ഞു. കമലേഷ് കുമാരി സ്വയം മരണം വരിച്ച് അന്ന് ആ മുന്നറിയിപ്പ് നല്‍കിയില്ലായിരുന്നെങ്കില്‍, ഒരുപക്ഷേ ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊല അവിടെ നടക്കുമായിരുന്നു. സ്വന്തം ജീവന്‍ നല്‍കി അവര്‍ ഇന്ത്യയും ജനാധിപത്യത്തെയും കാത്തു. വികാസ് പൂരിലെ വീട്ടില്‍ നിന്ന് തന്റെ രണ്ടു കൊച്ചു പെണ്‍മക്കള്‍ക്ക് പ്രഭാത ഭക്ഷണം നല്‍കി വൈകുന്നേരം നേരത്തെ എത്താം എന്ന വാക്കും കൊടുത്തു കമലേഷ് കുമാരി അന്ന് പതിവുപോലെ ജോലിക്ക് ഇറങ്ങി തിരിച്ചതാണ്.
വൈകുന്നേരം വേഗം മടങ്ങിവരാം എന്ന് പറഞ്ഞുപോയ ആ അമ്മയുടെ മക്കളുടെ കാത്തിരിപ്പ് മാത്രം ബാക്കിയായി. രക്തസാക്ഷിയായ കമലേഷ് കുമാരിയുടെ ത്യാഗത്തിന് രാജ്യം ഏറ്റവും വലിയ മരണാനന്തര ബഹുമതിയായ അശോകചക്ര നല്‍കിയാണ് ആദരിച്ചത്. 2002-ല്‍, അന്നത്തെ രാഷ്ട്രപതി കെ.ആര്‍. നാരായണനാണ് ബഹുമതി കൈമാറിയത്. അശോകചക്ര ലഭിക്കുന്ന ആദ്യ പോലീസ് വനിതയായി കമലേഷ്. അവ്‌ധേഷ് കുമാറാണ് കമലേഷിന്റെ ഭര്‍ത്താവ്. ജ്യോതി, ശ്വേത എന്നിങ്ങനെ രണ്ട് പെണ്‍മക്കളുമുണ്ട്. രണ്ട് പെണ്‍മക്കളും അവരുടെ അമ്മയുടെ ധീരത കേട്ട് വളര്‍ന്നു, പാരാ മിലിട്ടറി സേനയില്‍ ചേരുന്ന നൂറുകണക്കിന് പെണ്‍കുട്ടികള്‍ക്ക് കമലേഷ് ഒരു പ്രചോദനം തന്നെയാണ്.
1994-ലാണ് അവര്‍ സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്‌സില്‍ ചേരുന്നത്. അലഹബാദിലെ എലൈറ്റ് 104 റാപ്പിഡ് ആക്ഷന്‍ ഫോഴ്‌സില്‍ ആദ്യമായി നിയമിക്കപ്പെട്ടു.താമസിയാതെ, മഹിളാ (വനിതാ) ബറ്റാലിയനിലും. വനിതാ ബറ്റാലിയനുകളുള്ള രാജ്യത്തെ ആദ്യത്തെ പാരമിലിട്ടറി സേനയാണ് സി.ആര്‍.പി.എഫ്. എങ്കിലും പാര്‍ലമെന്റ് മന്ദിരത്തില്‍ വിന്യസിച്ചിരുന്ന വനിതാ കോണ്‍സ്റ്റബിള്‍മാര്‍ക്ക് അന്ന് ആയുധം നല്‍കിയിരുന്നില്ല.
CONTENT HIGH LIGHTS; 11 bullets pierced her chest: She shouted, ‘Terrorists, close the gates’; Who is that brave woman who even saved the Prime Minister?
















