‘അംബേദ്ക്കറെ എങ്ങനെ വായിക്കണം’ എന്ന വിഷയം മലയാള മനോരമയുടെ ഹോര്‍ത്തൂസ് സംവാദ വേദിയായ കൊച്ചി സുബാഷ്പാര്‍ക്കില്‍ നിന്നും കേരളത്തിലാകെ പടര്‍ന്നു കയറുകയാണ് ഇപ്പോള്‍. ഈ സന്ദര്‍ഭത്തില്‍ കേരളത്തിന്റെ ഒട്ടുമിക്ക ഇടങ്ങളിലും സോഷ്യല്‍ മീഡിയകളിലും വാര്‍ത്താ മാധ്യമങ്ങളിലും ഡോക്ടര്‍ ബി.ആര്‍. അംബേദ്ക്കര്‍ നിറഞ്ഞു നില്‍ക്കുന്നു എന്നത് വളരെ സന്തോഷം പകരുന്ന ഒന്നാണ്. ഭരണഘടനയും ഭരണഘടനാ ശില്പിയെയും കുറിച്ചുള്ള ചര്‍ച്ചകള്‍ ഈ കാലഘട്ടത്തില്‍ ആശാവഹമാണ്. അംബേദ്ക്കറെയും അദ്ദേഹത്തിന്റെ എഴുത്തുകളെയും, പഠനങ്ങളെയും, വിമര്‍ശനങ്ങളെയും, എതിര്‍പ്പകളെയും, ദളിത് ചിന്തകളെയും, വ്യത്യസ്ത വീക്ഷണങ്ങളെയും കുറിച്ചുള്ള ഡിബേറ്റുകള്‍ കാലത്തിന്റെ അനിവാര്യതയാണ്.
പുതിയ കാലത്ത്, പുതിയ തലമുറയില്‍, രാഷ്ട്ര ബോധവും മത-ജാതി ചിന്തകളുടെ നേരായ തിരിച്ചറിവുമെല്ലാം ഉണ്ടാകാന്‍ കരുത്തു പകരുന്നതാണ്. ഇതിനൊപ്പമാണ് സോഷ്യല്‍ മീഡിയയിലെ അംബേദ്ക്കര്‍ ചര്‍ച്ചകളും നടക്കുന്നത്. ഒപ്പം പ്രേക്ഷകരുമായി നേരിട്ടു സംവദിക്കുന്ന നാടകത്തിലും അംബേദ്ക്കര്‍ ഉയര്‍ത്തെഴുന്നേറ്റിക്കുന്നു. തിരുവനന്തരപുരത്ത് ഗാന്ധിഭവന്‍ തിയറ്റര്‍ ഇന്ത്യയുടെ ‘ഗാന്ധി’ നാടകം അരങ്ങില്‍ ഇടിമുഴക്കം സൃഷ്ടിച്ചിരിക്കുകയാണ്. ആദ്യ പ്രദര്‍ശത്തില്‍ തന്നെ നാടകം വലിയ പ്രതീക്ഷയും പ്രേക്ഷക പ്രീതിയും നേടിക്കഴിഞ്ഞു. രാഷ്ട്ര പിതാവിന്റെയും ഭരണഘടനാ ശില്പിയുടെയും പ്രകടനം ഇന്ത്യന്‍ സ്വാതന്ത്ര്യ സമര ചരിത്രത്തിന്റെ പിന്‍വിളിയായി.
അംബേദ്ക്കറുടെ ജീവിതവും സമരവും, പഠനവും, ജാതി അധിക്ഷേപവുമെല്ലാം ചേര്‍ന്ന് ഹൃദയത്തെ തൊട്ടുണര്‍ത്തുന്ന ഒട്ടനവധി മുഹൂര്‍ത്തങ്ങള്‍ ഈ നാടകത്തിലുണ്ട്. നാടകത്തില്‍ ഗാന്ധിയും അംബേദ്ക്കറും തമ്മിലുള്ള കൂടിക്കാഴ്ചയും സംഭാഷണവും പ്രേക്ഷകരെ കരയിക്കുന്നുണ്ട്. ദേശീയ പ്രസ്ഥാനത്തിലും, സ്വാതന്ത്ര്യ സമരത്തിലും സജീവമാകണമെന്ന് ഗാന്ധിജി അംബേദ്ക്കറോട് ആവശ്യപ്പെട്ടപ്പോള്‍ അംബേദ്ക്കര്‍ ഗാന്ധിക്കു നല്‍കിയ മറുപടി വേദിയില്‍ ഇടിമുഴക്കം പോലെ പ്രകമ്പനം കൊണ്ടു.
ഗാന്ധിയോട് അംബേദ്ക്കറുടെ ചോദ്യങ്ങള്‍ (നാടകത്തില്‍ നിന്ന്)
പുഴുക്കളേക്കാള്‍ നികൃഷ്ടമായി ഈ മണ്ണില്‍ ചവിട്ടയരയ്ക്കപ്പെടുന്നവന്റെ പ്രതിനിധിയാണ് ഞാന്‍. അങ്ങ് കക്കൂസ് കഴിയതു കൊണ്ട്, അങ്ങയുടെ ഭാര്യ കക്കൂസ് കഴുകിയതു കൊണ്ടോ, അങ്ങ് ദളിതനെ കെട്ടിപ്പിടിച്ചതു കൊണ്ടോ പരിഹരിക്കാനാവുന്നതല്ല, ഞങ്ങള്‍ അനുഭവിക്കുന്ന ഈ വിപത്ത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍, മറ്റു കുട്ടികളോടൊപ്പം ഇരിക്കാന്‍ എനിക്ക് അവകാശമില്ലായിരുന്നു. വീട്ടില്‍ നിന്നു കൊണ്ടുപോകുന്ന ഒരു കീറച്ചാക്കു വിരിച്ച് ഒരു മൂലയില്‍ നിലത്തിരിക്കണം. മറ്റു കുട്ടികള്‍ ബെഞ്ചിലിരിക്കും. ദാഹിക്കുമ്പോള്‍, പ്യൂണിനോടു പറഞ്ഞാല്‍ മതി. വെള്ളം നിന്റെ അടുത്തേക്കെത്തിക്കും നിന്റെ പ്രധാനാധ്യാപകന്‍. ഞാന്‍ മറ്റുകുട്ടികളോടൊപ്പം പോയി, കിണറു തീണ്ടി അശുദ്ധമാക്കാതിരിക്കാന്‍.
കാരണം, ഞാന്‍ കറുത്തവനാണ്, ദളിതനാണ്. (ഗാന്ധിജി അപ്പോള്‍ അംബേദ്ക്കറുടെ അടുത്തു ചെന്ന് തോളില്‍ തട്ടി വിളിക്കുന്നു ‘അംബേദ്ക്കര്‍’ എന്ന്. അപ്പോള്‍ വീണ്ടും അംബേദ്ക്കര്‍ ഗാന്ധിയോട്പറയുന്നു) വീണ്ടും ഞാന്‍ പഠിച്ചു. ഉന്നത വിജയം നേടി. ബറോഡ രാജാവെനിക്ക് സ്‌കോളര്‍ഷിപ്പ് തന്നു. അമേരിക്കയിലെ കൊളംബിയന്‍ സര്‍വ്വകലാശാലയില്‍ ഞാന്‍ പഠിച്ചു. അഞ്ചു വര്‍ഷം. അവിടാരുമെന്നെ ജാതിയുടെ പേരില്‍ മാറ്റി നിര്‍ത്തിയില്ല. ആരുമെന്റെ ജാതി ചോദിച്ചതുമില്ല. പക്ഷെ, ഇന്ത്യയില്‍ ജാതിയുടെ പേരില്‍ നിറത്തിന്റെ പേരില്‍ ഞാന്‍ അവഗണിക്കപ്പെടുന്നു. എന്റെ ജനത അക്രമിക്കപ്പെടുന്നു. പറയൂ ഗാന്ധി, ഇത് ഞങ്ങളുടെ മാതൃരാജ്യമാണെങ്കില്‍, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു.
ഞങ്ങടെ മാതൃരാജത്തില്‍ നിലത്തു തുപ്പാന്‍ അവകാശമില്ലായിരുന്നു. കഴുത്തില്‍ ഒരു ചിരട്ടകെട്ടി നടക്കണം. പുറകില്‍ ഒരു ചൂലുകെട്ടി നടക്കണം. ഞങ്ങളുടെ കാലടികള്‍, മണ്ണില്‍ പതിഞ്ഞാല്‍ അത് തൂത്തുകളയാന്‍. ഈ മണ്ണില്‍ ചവിട്ടാന്‍ പോലും ഞങ്ങള്‍ക്ക് അവകാശമില്ലെന്ന വൃത്തികെട്ട ആചാമിവിടുണ്ടോ. പറയൂ ഗാന്ധി. ഇതു ഞങ്ങളുടെ മാതൃരാജ്യമാണോ. ഞാന്‍ ബ്രിട്ടണില്‍ പഠിച്ചു, അമേരിക്കയില്‍ പഠിച്ചു, ഒരുപാട് ബിരുദങ്ങള്‍ നേടി. ബറോഡ റെയില്‍വേസ്‌റ്റേഷനില്‍ ട്രെയിനിറങ്ങിയ എന്നെ ഒരു കാളവണ്ടിക്കാരനോ കുതിരവണ്ടിക്കാരനോ കയറ്റിയില്ല. കാരണം, ഞാന്‍ അവനേക്കാളൊക്കെ താഴ്ന്ന ജാതിക്കാരനായതു കൊണ്ട്. ഒരു സത്രത്തിലും എനിക്കു മുറി തന്നില്ല. ഞാന്‍ കീഴ്ജാതിക്കാരനായതു കൊണ്ട്.
നിങ്ങള്‍ ഞങ്ങളുടേതു കൂടിയാണെന്നു പറയുന്ന ഈ മാതൃരാജ്യത്ത്, ഇന്ന് ഞാന്‍ അനുഭവിക്കുന്നത് ഇതാണ് ഗാന്ധീ. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം മാത്രമല്ല ഇന്ത്യയില്‍ നിലനില്‍ക്കുന്നത്. ആദ്യം ഞങ്ങളെ മനുഷ്യനായി അംഗീകരിക്കൂ. പുഴുക്കളേക്കാള്‍ നികൃഷ്ടമായി ഈ മണ്ണില്‍ ചവിട്ടി അരയ്ക്കപ്പെടുന്നവന്റെ പ്രതിനിധിയാണു ഞാന്‍. ദേശീയ രാഷ്ട്രീയം ഞങ്ങളെ പരിഗണിക്കുന്നില്ല, അഡ്രസ് ചെയ്യുന്നില്ല. അങ്ങെഴുതിയ അയിത്തമില്ലാതെ ആയാല്‍ ജാതി ഇല്ലാതാകുമോ. വര്‍ണ്ണ വ്യവസ്ഥയില്‍, അങ്ങൊരു വൈശ്യനാണ്. വൈശ്യന് തൊഴില്‍, കൃഷി, കച്ചവടം. പിന്നെങ്ങനെയാണ് അങ്ങയുടെ പിതാവ് പോര്‍ബന്ധറില്‍ പ്രധാനമന്ത്രിയായത്. അങ്ങ്് എങ്ങനെയാണ് ഒരു രാഷ്ട്രീയക്കാരനായത്.
ദളിത് വിഭാഗം അനുഭവിച്ച കഷ്ടതകളുടെ നേര്‍ ചിത്രമായാണ് ഗാന്ധി നാടകം അരങ്ങിലെത്തിയത്. ആദ്യ പ്രദര്‍ശനം കാണാനെത്തിയത് സി.പി.ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം അടക്കമുള്ള പ്രമുഖര്‍. ഗാന്ധിയും അംബേദ്ക്കറും തമ്മിലുള്ള രംഗങ്ങള്‍ ഏവരെയും ആകര്‍ഷിച്ചു. ഹൃദയസ്പര്‍ശിയായി മാറിയ അംബേദ്ക്കറിന്റെ വാക്കുകള്‍ ഒരു കാലത്തിന്റെ കറുത്ത ഏടുകളെയാണ് അടയാളപ്പെടുത്തിയത്. ഇത്രയും നിന്ദ്യമായി ഒരു ജനവിഭാഗത്തെ ജാതിയുടെ ചങ്ങലകൊണ്ട് തളച്ചിട്ട ഇടത്തു നിന്നാണ് അംബേദ്ക്കര്‍ ഉയര്‍ന്നു പൊങ്ങിയത്. വിദ്യാഭ്യാസവും വിവര വിജ്ഞാനവും കൊണ്ട് ലോകത്തിന്റെ നെറുകയില്‍, ഇന്ത്യയുടെ ഭരണഘടനയുടെ പിതാവ്, ദലിത് വിഭാഗത്തിന്റെ ബുദ്ധി കേന്ദ്രമായി മാറിയത്.
സംവരണമല്ല, സമയം ചോദിച്ചിറങ്ങുന്നവരോട് കൃത്യമായി പറയേണ്ടതും ഇതു തന്നെയാണ്. അംബേദ്ക്കര്‍ നാടകത്തിലൂടെ അദ്ദേഹം പറഞ്ഞതിനും എത്രയോ മടങ്ങാണ് ഈ ജനത അനുഭവിച്ചു തീര്‍ത്തത്. ഇന്ന് സമയം ചോദിക്കുന്നവരുടെ തലമുറ അന്ന്, ജാതിയുടെ ഹുങ്കില്‍ പഠിച്ചതും, സാമൂഹികമായ എല്ലാ സൗകര്യങ്ങളും നേടിയതും, ദളിത് വിഭാഗത്തെ നടക്കാനോ, പഠിക്കാനോ, ഉടുക്കാനോ, തിന്നാനോ അനുവദിക്കാതെയാണ്. അന്ന്, അടിമത്വം അനുഭവിച്ചതിന്റെ ക്ഷമാപണവും, സമൂഹിക ഉയര്‍ച്ച ഉണ്ടാക്കുന്നതിനും വേണ്ടിയാണ് ഇന്ന് സംവരണം കൊണ്ടു വന്നത്. എന്നിട്ടുപോലും സവര്‍ണ്ണജാതി കോമരങ്ങള്‍ക്കൊപ്പം ഈ ജനതയിലെ ഭൂരിഭാഗവും ഉയര്‍ന്നിട്ടില്ല എന്നതാണ് വസ്തുത. അത് തിരിച്ചറിയാനും, ചരിത്രം മനസ്സിലാക്കാനും അംബേദ്ക്കര്‍ അനുഭവിച്ച വേദനകള്‍ കേള്‍ക്കാനും ഗാന്ധി നാടകം ഉപകരിക്കുമെന്നതില്‍ തര്‍ക്കമില്ല. ജയ്ഭീം.
(വീഡിയോകടപ്പാട് അശോക് കുമാര്‍ ഇത്തിത്താനത്തോട്)
CONTENT HIGH LIGHTS: “I am the representative of those who are trampled on this earth worse than worms”: Gandhiji failed to answer Ambedkar’s questions; ‘Gandhi’ drama thunders like thunder; Video
















