കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത വിധം ബലാത്സംഘ ക്വട്ടേഷനാണ് വിഷയം. കൊച്ചിയിലെ ഷൂട്ടിങ് ലൊക്കേഷനുകളില്‍ വല്ലപ്പോഴും നക്കാപ്പിച്ച ദിവസക്കൂലിയ്ക്ക് വണ്ടി ഓടിച്ചു നടന്നവന്‍. അവന് ഒരു സുപ്രഭാതത്തില്‍ സിനിമയിലെ അതി പ്രശസ്തയായ സ്ത്രീയെ ആക്രമിക്കാനും അവളുടെ ശരീര ഭാഗങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്താനും വെളിപാടുണ്ടായി. അതുവരെ പതിനായിരം രൂപ ഒരുമിച്ച് കാണാത്തവന്‍, ആ ഒരൊറ്റ ആഗ്രഹത്തിനു വേണ്ടി ഇരയുടെ ഡ്രൈവറടക്കം അഞ്ചെട്ട് പേര്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി കൂടെ നിര്‍ത്തുന്നു. നൂറുരൂപ തികച്ച് ബാങ്ക് അക്കൗണ്ടിലില്ലാത്തവനിന്ന് അവന്റെ ബാങ്ക് അക്കൗണ്ടില്‍ ഫ്രീസ് ആയി കിടക്കുന്ന ലക്ഷങ്ങള്‍ വിട്ട് കിട്ടാന്‍ അമ്മയെ കൊണ്ട് കോടതിയെ സമീപിക്കുന്നു. അവന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിനായി കോടികള്‍ ആകാശത്ത് നിന്ന് ഒരു സുപ്രഭാതത്തില്‍ പെയ്തിറങ്ങിയത് കണ്ടവരുണ്ട്.
വാട്‌സ്ആപ്പ് ചാറ്റുകള്‍, ഡിജിറ്റല്‍ രേഖകള്‍ അങ്ങിനെ എല്ലാം തനിയെ ആവിയായി മേലോട്ട് പോയി. എന്തിനാണ് ഇത് റിക്കവര്‍ ചെയ്യാന്‍ കഴിയാത്ത വിധം ഡിലീറ്റ് ചെയ്തത് എന്ന് ചോദിച്ചപ്പോള്‍ താര രാജാവ് മൊഴിഞ്ഞത്രേ. വെറുമൊരു രസത്തിന്. പരസ്പരം അറിയില്ല, കണ്ടില്ല എന്ന് പറയുമ്പോഴും ഒരേ ഷൂട്ടിങ് ലൊക്കേഷനുകളില്‍ ഇരുവരും നില്‍ക്കുന്ന ചിത്രങ്ങള്‍ വെറും മായക്കാഴ്ചയായി മാറി. ‘തീ വന്നത് ”ഞാനും നിങ്ങളും കണ്ടു. അടുപ്പും കത്തിച്ചവനും ചിത്രത്തില്‍ മാഞ്ഞു പോയി. ഏറുകൊണ്ട കേസിന് ”കല്ല് കുറ്റക്കാരന്‍.’ അതെറിഞ്ഞ കൈകള്‍ വിശുദ്ധരും. പണം, അധികാരം, സ്വാധീന ശേഷി ഇത് മൂന്നും ഉള്ളവര്‍ക്കു നേരെ രാജ്യത്തുള്ള നിയമത്തിനാല്‍ ഒരുചുക്കും ചെയ്യാനാകില്ലെന്ന് നീതി പീഠങ്ങള്‍ ഒരിക്കല്‍ കൂടി തെളിയിച്ചു.
പെരുമ്പാവൂര്‍ കോടനാട് സ്വദേശിയാണ് സുനി. സുനില്‍കുമാര്‍ പത്താം ക്ലാസില്‍ പഠിക്കുമ്പോള്‍ ഒരു പള്‍സര്‍ ബൈക്ക് മോഷ്ടിച്ചു. ഇതോടെയാണ് ‘പള്‍സര്‍ സുനി’ എന്ന പേരുവീണത്. പള്‍സര്‍ ബൈക്കുകളോടുള്ള കമ്പം കാരണം സുഹൃത്തുക്കളാണ് സുനിലിന് ‘പള്‍സര്‍ സുനി’യെന്ന പേര് നല്‍കിയതെന്ന്് മറ്റൊരു കഥയുമുണ്ട്. ഏന്തായാലും നടിയെ ആക്രമിച്ച കേസ് പള്‍സറിന്റെ പേരിലുളള ആദ്യകേസൊന്നും ആയിരുന്നില്ല. ബൈക്ക് മോഷണം മുതല്‍ അന്തര്‍ജില്ലാ വാഹന കവര്‍ച്ചാ സംഘത്തിന്റെ തലവന്‍ എന്ന നിലയിലേക്ക് ഇയാള്‍ വളര്‍ന്നു. നടിയെ ആക്രമിക്കുന്നതിന് മുന്‍പ് തന്നെ പോലീസിന്റെ ‘റൗഡി ലിസ്റ്റില്‍’ സുനി ഇടംപിടിച്ചിരുന്നു.
മലയാള സിനിമാ ലോകത്തെ ഞെട്ടിച്ച നടി ആക്രമിക്കപ്പെട്ട കേസ് (നമ്പര്‍: 100118/2018), ഒന്നാം പ്രതി പള്‍സര്‍ സുനി, സിനിമാ സെറ്റുകളിലെ ‘സൗമ്യനായ ഡ്രൈവര്‍’ എന്ന പ്രതിച്ഛായയ്ക്ക് പിന്നില്‍ ഒളിപ്പിച്ചത് ഭീകരമായ ഒരു ക്രിമിനല്‍ പശ്ചാത്തലമായിരുന്നു. കേസിന്റെ പ്രഥമ വിവര റിപ്പോര്‍ട്ട് (FIR) പ്രകാരം, പള്‍സര്‍ സുനി നടിയെ ഭീഷണിപ്പെടുത്തിയതിന്റെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. ആക്രമണ സമയത്ത് സുനി ഉപയോഗിച്ച വാക്കുകളും ഭീഷണികളും ഇയാളെ കുറിച്ചുള്ള ചിത്രം നല്‍കും. ‘രണ്ട് മൂന്ന് മിനിറ്റുള്ള വീഡിയോയ്ക്ക് വേണ്ടി സഹകരിക്കുകയാണെങ്കില്‍ നീ പറയുന്നിടത്ത് നിന്നെ കൊണ്ടുവിടാം.’ സഹകരിച്ചില്ലെങ്കില്‍ ദൃശ്യങ്ങള്‍ പുറത്തുവിടും എന്നായിരുന്നു ഭീഷണി. ഇതെല്ലാം ആര്‍ക്കു വേണ്ടി ആയിരുന്നു. സുനിക്കു സുഖിക്കാന്‍ വേണ്ടിയായിരുന്നോ. അതോ മറ്റാരുടെയെങ്കിലും സുഖം നശിപ്പിക്കപ്പെട്ടതിന്റെ ക്വട്ടേഷനോ.
കേസില്‍ വഴിത്തിരിവായ മറ്റൊരു വെളിപ്പെടുത്തല്‍ ആയിരുന്നു അന്തരിച്ച സംവിധായകന്‍ ബാലചന്ദ്രകുമാര്‍ നടത്തിയത്. നടിയെ ആക്രമിക്കുന്നതിനെ ദൃശ്യങ്ങള്‍ ആലുവയിലെ വീട്ടിലിരുന്ന് ദിലീപ് കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. കേസിന്റെ വിചാരണ വേളയില്‍ പുറത്തുവന്ന ഈ തെളിവുകളും തുടരണന്വേഷണത്തിലേക്കുള്ള വഴിത്തിരിവായി. 2021 അവസാനത്തോടെയാണ് ബാലചന്ദ്രകുമാര്‍ ഈ നിര്‍ണായകമായ വെളിപ്പെടുത്തല്‍ നടത്തിയത്. നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ദിലീപ് തന്റെ ആലുവയിലെ പദ്മസരോവരം എന്ന വീട്ടിലിരുന്ന് കണ്ടു എന്നായിരുന്നു ബാലചന്ദ്രകുമാര്‍ പറഞ്ഞത്. ഒരു വിഐപിയാണ് ഈ ദൃശ്യങ്ങള്‍ വീട്ടിലെത്തിച്ചതെന്നും ദിലീപും സഹോദരന്‍ അനൂപും സഹോദരി ഭര്‍ത്താവ് സുരാജ് ഉള്ളവര്‍ അത് കാണുന്നത് താന്‍ നേരിട്ടുകണ്ടു എന്നും അദ്ദേഹം മൊഴി നല്‍കി.
കൂടാതെ കേസ് അന്വേഷിച്ചിരുന്ന ഡിവൈഎസ്പി ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള അഞ്ചു ഉദ്യോഗസ്ഥരെ അപായപ്പെടുത്തുന്നതിനായി ദിലീപ് ഗൂഢാലോചന നടത്തിയതായും ബാലചന്ദ്രകുമാര്‍ ആരോപിച്ചിരുന്നു. കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനിയെ ദിലീപിന് നേരത്തെ പരിചയമുണ്ടെന്നും സുനി ദിലീപിന്റെ വീട്ടില്‍ വരുന്നത് താന്‍ കണ്ടിട്ടുണ്ട്. ഈ വെളിപ്പെടുത്തലുകള്‍ എല്ലാം തന്നെ സാധൂകരിക്കുന്നതിന് വേണ്ടി ദിലീപ് സംസാരിക്കുന്നത് അടക്കമുള്ള നിര്‍ണായകമായ ഓഡിയോ റെക്കോര്‍ഡിങ്ങുകളും ബാലചന്ദ്രകുമാര്‍ അന്വേഷണ സംഘത്തിന് കൈമാറിയിരുന്നു. ബാലചന്ദ്രകുമാറിന്റെ ഈ വെളിപ്പെടുത്തലുകളെ തുടര്‍ന്നാണ് കേസില്‍ തുടരന്വേഷണവും നടന്നത്.
അന്വേഷണത്തിനൊടുവില്‍ ദിലീപിനും സുഹൃത്ത് ശരത്തിനും എതിരെ തെളിവ് നശിപ്പിക്കല്‍ കുറ്റം കൂടി ചുമത്തി. ഒപ്പം കേസിലെ പ്രധാന സാക്ഷിയായി ബാലചന്ദ്രകുമാറിനെ വിസ്തരിച്ചു. എന്നാല്‍ വൃക്ക ഹൃദയസംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ഡിസംബര്‍ 13ന് ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ഈ തെളിവുകളും ആവിയായി പോയതാണ് കണ്ടത്. എങ്കിലും കോടതിയുടെ നിരീക്ഷണവും ഇരയുടെ പരീക്ഷണങ്ങളും ഇന്നും ചോദ്യചിഹ്നമായി നില്‍ക്കുന്നുണ്ട്. ശരിക്കും അതിജീവിതയ്ക്ക് നീതി കിട്ടിയോ ?.
CONTENT HIGH LIGHTS; Revelation to capture her body parts on a mobile phone: What is the grudge against the person who drove the car for hire who was licked at the shooting location?: When Dileep is left alone?
















