സിനിമാപ്രേമികള്‍ക്ക് വിരുന്നൊരുക്കി 30-ാമത് അന്താരാഷ്ട്ര ചലച്ചിത്രമേളയിലെ (ഐഎഫ്എഫ്‌കെ) ലോക സിനിമ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുക 57 സിനിമകള്‍. ആധുനിക ലോകത്തിലെ യാഥാര്‍ത്ഥ്യങ്ങളും സങ്കീര്‍ണ്ണമായ മനുഷ്യബന്ധങ്ങളും സാമൂഹിക പ്രശ്‌നങ്ങളും അതിജീവനങ്ങളും സിനിമയിലൂടെ അനാവരണം ചെയ്യും. ഫ്രഞ്ച് സംവിധായിക ഹഫ്സിയ ഹെര്‍സിയുടെ ക്വിയര്‍ പാം പുരസ്‌കാരം നേടിയ ‘ദി ലിറ്റില്‍ സിസ്റ്റര്‍’ ആണ് ലോക സിനിമ വിഭാഗത്തിലെ പ്രധാന ആകര്‍ഷണങ്ങളിലൊന്ന്. ക്വീര്‍ സ്വത്വം രൂപപ്പെടുത്തിയെടുക്കാനുള്ള പരിശ്രമം, യുവതികളോട് തോന്നുന്ന അഭിലാഷം, അതേ സമയം കുടുംബത്തോട് കാണിക്കേണ്ട വിശ്വസ്ഥത എന്നിവയാണ് സിനിമയുടെ പ്രമേയം. ക്വിയര്‍ പാം, ഡയറക്ടേഴ്‌സ് ഫോര്‍ട്ട്നൈറ്റ് ഓഡിയന്‍സ് അവാര്‍ഡ് എന്നിവയ്ക്ക് നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട റോബിന്‍ കാമ്പില്ലോയുടെ ‘എന്‍സോ’ വര്‍ഗ്ഗപരമായ സംഘര്‍ഷങ്ങളും ഒരു കൗമാരക്കാരന്റെ വളര്‍ച്ചയും മനോഹരമായി ചിത്രീകരിക്കുന്നു.
ക്രിസ്റ്റ്യന്‍ പെറ്റ്‌സോള്‍ഡിന്റെ ലിസ്ബണ്‍ സ്‌പെഷ്യല്‍ ജൂറി അവാര്‍ഡ് നേടിയ ‘മിറേഴ്സ് നമ്പര്‍ 3’ ആകട്ടെ, ആഘാതം, അടുപ്പം, വിശ്വാസം എന്നിവയെ ഒരു പ്രേത കഥയുടെ രൂപത്തില്‍ അവതരിപ്പിക്കുന്നു. ഇറാനിയന്‍ സംവിധായകന്‍ അലിറേസ ഖതാമിയുടെ ‘ദി തിങ്സ് യു കില്‍ഡ്’ പുരുഷത്വത്തെയും പിതൃപരമായ അക്രമങ്ങളെയും വിമര്‍ശനബുദ്ധിയോടെ സമീപിക്കുമ്പോള്‍, ഫെയ്ത് ആകിന്‍ന്റെ ‘ആംറം’ ഒരു രഹസ്യം പുറത്തുവരുന്നതിലൂടെ തകരുന്ന ഒരു കുട്ടിയുടെ ലോകത്തെക്കുറിച്ചാണ് പറയുന്നത്. ഭൂതകാലത്തെ ത്യാഗത്തിലൂടെ വീണ്ടും ഒന്നിക്കുന്ന പ്രണയിതാക്കളുടെ കഥയാണ് കൈ ഷാങ്ജുന്‍ന്റെ ‘ദി സണ്‍ റൈസസ് ഓണ്‍ അസ് ഓള്‍’. മാഫിയ സംഘങ്ങളില്‍ നിന്നും ദുരിതങ്ങളില്‍ നിന്നും രക്ഷപ്പെടാന്‍ ഒന്നിക്കുന്ന രണ്ട് സഹോദരങ്ങളുടെ പോരാട്ടം വിവിയന്‍ ക്യുവിന്റെ ‘ഗേള്‍സ് ഓണ്‍ വയര്‍’ല്‍ കാണാം.
പോസ്റ്റ്പാര്‍ട്ടം ഡിപ്രഷന്‍ പോലുള്ള അതിതീവ്രമായ പ്രമേയം കൈകാര്യം ചെയ്യുന്ന ലിന്‍ റാംസേയുടെ ‘ഡൈ, മൈ ലവ്’ അമ്മമാരുടെ മാനസികാഘാതങ്ങളെക്കുറിച്ച് ഉള്‍ക്കാഴ്ച നല്‍കുന്നു. മാഷ ഷിലിന്‍സ്‌കിയുടെ ‘സൗണ്ട് ഓഫ് ഫാളിംഗ്’ അതിക്രമങ്ങള്‍ തലമുറകളായി എങ്ങനെ സ്വാധീനം ചെലുത്തുന്നു എന്നത് സ്ത്രീയുടെ കാഴ്ചപ്പാടില്‍ നിന്ന് കൊണ്ട് പരിശോധിക്കുന്നു. ഒന്‍ഡ്രെജ് പ്രൊവാസ്‌നിക്‌ന്റെ ‘ബ്രോക്കണ്‍ വോയിസസ്’, രാഷ്ട്രീയപരമായ അടിച്ചമര്‍ത്തലുകള്‍ വ്യക്തിത്വത്തെയും ചെറുത്തുനില്‍പ്പിനെയും എങ്ങനെ തകര്‍ക്കുന്നുവെന്ന് ചര്‍ച്ച ചെയ്യുന്നു. യുദ്ധത്തിന്റെ ബാഹ്യമായ ആഘാതം ഇമ്മാനുവല്‍ ഫിങ്കീല്‍ന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റൂം’ യില്‍ ദൃശ്യമാകുമ്പോള്‍, ലെവിന്‍ പീറ്റര്‍ന്റെ ‘വൈറ്റ് സ്‌നെയില്‍’ ഒറ്റപ്പെടല്‍ അംഗീകരിക്കുമ്പോള്‍ വേണ്ടിവരുന്ന ആന്തരിക പോരാട്ടത്തെ വരച്ചുകാട്ടുന്നു.
അഗ്‌നിഷ്‌ക ഹോളണ്ടിന്റെ ‘ഫ്രാന്‍സ്’ എഴുത്തുകാരനായ ഫ്രാന്‍സ് കാഫ്കയുടെ ജീവിതം പശ്ചാത്തലമാക്കിയുള്ളതാണ്. ഇല്‍ഡികോ എനിയേദിയുടെ ‘സൈലന്റ് ഫ്രണ്ട്’ ഒരു പുരാതന വൃക്ഷത്തെ കേന്ദ്രീകരിച്ച് പ്രകൃതിയുമായുള്ള മനുഷ്യന്റെ ബന്ധത്തെ കവിത തുളുമ്പുന്ന രീതിയില്‍ അവതരിപ്പിക്കുന്നു. ജോര്‍ജി എം. ഉങ്കോവ്സ്‌കിയുടെ ‘ഡി.ജെ. അഹ്മെത്’, അമേല്‍ ഗുവേലറ്റിയുടെ ‘വേര്‍ ദി വിന്‍ഡ് കംസ് ഫ്രം’, സെര്‍ജി ലോസ്‌നിറ്റ്സയുടെ ‘ടു പ്രോസിക്യൂട്ടര്‍സ്’ തുടങ്ങിയ സിനിമകള്‍ സാമൂഹിക അരികുവല്‍ക്കരണം, നീതിന്യായ വ്യവസ്ഥയുടെ പ്രവര്‍ത്തനം തുടങ്ങിയ ആഗോള വിഷയങ്ങളില്‍ ശ്രദ്ധയൂന്നുന്നു. ലാവ് ഡിയാസിന്റെ ‘മഗല്ലന്‍’ 16-ാം നൂറ്റാണ്ടിലെ പോര്‍ച്ചുഗീസ്-സ്പാനിഷ് കോളനിവല്‍ക്കരണവും ഫെര്‍ഡിനാന്‍ഡ് മഗല്ലന്റെ യാത്രയും ചിത്രീകരിക്കുന്നു.
ചിലിയന്‍ സംവിധായകന്‍ ജുവാന്‍ ഒലിയയുടെ ‘ബിറ്റര്‍ ഗോള്‍ഡ്’ ഒരു കൗമാരക്കാരിയുടെ അതിജീവനത്തിനായുള്ള യാത്രയാണ്. റാച്ചുബൂം ബൂണ്‍ബഞ്ച്ചോക്‌ന്റെ കാന്‍സ് ഗ്രാന്‍ഡ് പ്രിക്സ് ജേതാവായ ‘എ യൂസ്ഫുള്‍ ഗോസ്റ്റ്’ തായ്ലന്‍ഡിലെ അന്തരീക്ഷ മലിനീകരണത്തെക്കുറിച്ച് അസാധാരണമായി പ്രതികരിക്കുന്നു. കാര്‍ലോസ് കൊണ്‍സെയ്സാവോയുടെ പോര്‍ച്ചുഗീസ് പരീക്ഷണ ചിത്രം ‘ടൈഗേഴ്‌സ് ബേ’ ആഫ്രിക്കന്‍ തീരത്തെ ഒരു പ്രേത ദ്വീപിന്റെ മിത്തും ചരിത്രവുമാണ്. ഇറാനിയന്‍ സംവിധായകന്‍ പൗര്യ കകാവന്ദ്‌ന്റെ ‘ദി ഡോട്ടര്‍’ ഒരു സാങ്കല്‍പ്പിക രക്ഷാകര്‍തൃത്വത്തിന്റെ വിചിത്രമായ അനുഭവത്തെ പരിശോധിക്കുന്നു.
ഫാബിയന്‍ സുവാരസ്‌ന്റെ ക്യൂബന്‍ ചിത്രം ‘ചെറി’ സ്‌നേഹം, വിശ്വസ്ഥത, അഭിലാഷം എന്നീ സാര്‍വത്രിക വികാരങ്ങളെ അവതരിപ്പിക്കുന്നു. ജോവാക്കിം ലഫോസ്‌ന്റെ ‘സിക്‌സ് ഡേയ്‌സ് ഇന്‍ സ്പ്രിംഗ്’ വിവാഹബന്ധം വേര്‍പെടുത്തിയ ഒരു അമ്മയുടെയും അവരുടെ കുട്ടികളുടെയും കഥ പറയുന്നു. പലായനം, അസ്തിത്വ പ്രതിസന്ധി, കുടുംബ ബന്ധങ്ങള്‍, കലാപരമായ പോരാട്ടങ്ങള്‍, എയ്ഡ്സ് പ്രതിസന്ധി തുടങ്ങി ലോകമെമ്പാടുമുള്ള മനുഷ്യാനുഭവങ്ങളുടെ വൈവിധ്യമാര്‍ന്ന ക്യാന്‍വാസാണ് ഈ 57 ചിത്രങ്ങളിലൂടെ ഐഎഫ്എഫ്‌കെ തുറക്കുന്നത്.
content high lights; 57 films with amazing views of world cinema: ‘The Little Sister’, which won the Queer Palm Award, is the main attraction
















