ഛത്തീസ്ഗഢിലെ റായ്പൂരിലെ പ്രമുഖ വ്യവസായിയായ ദീപക് ടണ്ഠൺ, ഡിഎസ്പി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥ കൽപന വർമ്മയ്‌ക്കെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തി. ഡിഎസ്പി തന്നെ പ്രണയബന്ധത്തിൽ കുടുക്കി രണ്ട് കോടിയിലധികം രൂപയും റായ്പൂരിലെ തൻ്റെ ഉടമസ്ഥതയിലുള്ള ഒരു ഹോട്ടലും തട്ടിയെടുത്തു എന്നാണ് വ്യവസായിയുടെ പരാതി.
2017 ബാച്ച് ഉദ്യോഗസ്ഥയും നിലവിൽ ദന്തേവാഡയിൽ സേവനമനുഷ്ഠിക്കുന്ന ഉദ്യോഗസ്ഥയുമാണ് കൽപന വർമ്മ. ഇവരെക്കുറിച്ച് കൈക്കൂലി, ബ്ലാക്ക്‌മെയിലിംഗ്, വഞ്ചന, വൈകാരിക ചൂഷണം തുടങ്ങിയ ആരോപണങ്ങളാണ് ദീപക് ടണ്ഠൺ ഉന്നയിച്ചിരിക്കുന്നത്.
2021-ൽ കണ്ടുമുട്ടിയ ഡിഎസ്പി കൽപനയും താനും അടുത്തിടപഴകിയെന്നും, നാല് വർഷത്തോളം ‘വിവാഹ വാഗ്ദാനം’ നൽകി അവർ തന്നെ സാമ്പത്തികമായി ചൂഷണം ചെയ്യുകയായിരുന്നുവെന്നും ദീപക് ടണ്ഠൺ ആരോപിക്കുന്നു. ഈ കാലയളവിനുള്ളിൽ പണമായി 2 കോടിയിലേറെ രൂപ, 12 ലക്ഷം രൂപയുടെ വജ്ര മോതിരം, 5 ലക്ഷത്തിലധികം രൂപയുടെ സ്വർണ്ണാഭരണങ്ങൾ, 1 ലക്ഷം രൂപയുടെ ബ്രേസ്‌ലെറ്റ്, ഒരു ഇന്നോവ ക്രിസ്റ്റ കാർ എന്നിവ ഡിഎസ്പി കൈക്കലാക്കിയതായി പരാതിയിൽ പറയുന്നു.
കൂടാതെ, റായ്പൂരിലെ വിഐപി റോഡിലുള്ള തൻ്റെ ഒരു ഹോട്ടൽ സഹോദരന് കൈമാറാൻ ഡിഎസ്പി നിർബന്ധിക്കുകയും, പിന്നീട് സഹോദരൻ അത് കൽപനയുടെ പേരിലേക്ക് മാറ്റുകയും ചെയ്തതായും ദീപക് ടണ്ഠൺ ആരോപിച്ചു. ദീപക് ടണ്ഠൻ്റെ ഭാര്യ ബർഖ ടണ്ഠനും കേസിൽ പരാതിക്കാരിയാണ്. ഭാര്യയുമായി വിവാഹമോചനം നേടിയാൽ ഡിഎസ്പി കൽപന വർമ്മ തന്നെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകിയിരുന്നുവെന്നും ദീപക് പറയുന്നു.
ഇരുവരും തമ്മിലുള്ള വാട്ട്‌സ്ആപ്പ് ചാറ്റുകൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ‘ഐ ലവ് യൂ’ എന്ന് പറഞ്ഞ് ഉടൻ സന്ദർശിക്കാമെന്ന് വ്യവസായി മറുപടി നൽകുന്നതും, സാമ്പത്തിക സഹായം ആവശ്യപ്പെട്ട് ഡിഎസ്പി ചാറ്റ് ചെയ്യുന്നതും ഇതിൽ ഉൾപ്പെടുന്നു. ദീപക്കിൻ്റെ ഭാര്യയുടെ പേരിലുള്ള ഒരു കാർ ഡിഎസ്പി കൽപന കൈവശം വെച്ചതായും, ദീപക് സമ്മാനിച്ച വജ്ര മോതിരത്തിൻ്റെ ചിത്രവും സർട്ടിഫിക്കറ്റും പ്രചരിക്കുന്നുണ്ട്. എന്നിരുന്നാലും, ഈ ഫോട്ടോകളുടെയും ചാറ്റുകളുടെയും ആധികാരികത ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
കൂടുതൽ സാമ്പത്തിക ആവശ്യങ്ങൾ അംഗീകരിക്കാൻ വിസമ്മതിച്ചപ്പോൾ, കള്ളക്കേസുകളിൽ കുടുക്കുമെന്ന് ഡിഎസ്പി ഭീഷണിപ്പെടുത്തിയതായും വ്യവസായി പരാതിയിൽ പറയുന്നു. വാട്ട്‌സ്ആപ്പ് ചാറ്റുകൾ, സിസിടിവി ദൃശ്യങ്ങൾ, മറ്റ് ഡിജിറ്റൽ രേഖകൾ എന്നിവയുടെ രൂപത്തിൽ തെളിവുകൾ ഖംർദിഹ് പോലീസ് സ്റ്റേഷനിൽ സമർപ്പിച്ചിട്ടുണ്ട്. എന്നാൽ, ഇരുപക്ഷത്തിന്റെയും മൊഴിയെടുത്തതിന് ശേഷവും പോലീസ് ഇതുവരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടില്ല. പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
















