പ്രകൃതിയും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ ആഴത്തില്‍ അടയാളപ്പെടുത്തുന്ന വെള്ളിവെളിച്ചമാണ് സിനിമ. മറ്റെല്ലാ ഘടകങ്ങളും മനുഷ്യ നിര്‍മ്മിതങ്ങള്‍ മാത്രമാണ്. പ്രകൃതിയില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. പഞ്ചഭൂതങ്ങളായ ഭൂമി ജലം വായു അഗ്നി ആകാശവും പക്ഷി മൃഗാദികളും ഇതിലുണ്ട്. പിന്നെ മനുഷ്യരും. ഓരോ സിനിമയിലും പ്രകൃതിയെ മനുഷ്യന്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നതിന് ആസ്പദമാക്കിയാണ് സിനിമകള്‍ ഉണ്ടാകുന്നത്. മനുഷ്യന്റെ സംഘര്‍ഷങ്ങള്‍ മുതല്‍ സന്തോഷങ്ങള്‍ വരെ അതിലുണ്ടാകും. അവിടെയൊക്കെ പ്രകൃതി എന്നത്, പ്രധാന ഘടകമായി നിലകൊള്ളും. ഇതാണ് പുരാതന സിനിമയും ആധുനിക സിനിമയും തമ്മിലുള്ള അഭേദ്യമായ ബന്ധവും.
മാറുന്ന കാലത്തിന്റെയും, ലോക സാഹചര്യങ്ങളുടെയും ജീവിത ചര്യകളുടെയും മാനസിക സഞ്ചാരങ്ങളെ കഥാപാത്രങ്ങളില്‍ അടുക്കിവെച്ച് പ്രേക്ഷകരെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നതാണ് സിനിമയുടെ വിജയം. മൂന്നു മൂന്നര മണിക്കൂറില്‍ ബിംബങ്ങളും, കഥാ പശ്ചാത്തലങ്ങളും ഉപയോഗിച്ച് ഒരു നൂറ്റാണ്ടിന്റെ തന്നെ, പറയാന്‍ കഴിയാത്ത ആഖ്യാനങ്ങള്‍ വെള്ളിത്തിരയില്‍ എത്തിക്കാനാകും. സിനിമ, ഒരു നവീകരണ പ്രസ്ഥാനം കൂടിയാണ്. മനുഷ്യന്റെ നന്‍മ തിന്‍മകളെ കുറച്ചു സമയം കൊണ്ട് പ്രേക്ഷകന്റെ മനസ്സില്‍ കോറിയിടാന്‍ കഴിയുന്ന ഒരു ആയുധം. അതുകൊണ്ട് മുറിവേല്‍പ്പിക്കാതെ തന്നെ ഇരുത്തി ചിന്തിപ്പിക്കാന്‍ കഴിയും. ലോകത്തിന്റെ മാറ്റം സാധാരണ മനുഷ്യര്‍ക്ക് അറിയാന്‍ കഴിയുന്ന വലിയൊരു ദൃശ്യ സംവിധാനം കൂടിയാണ് സിനിമ.
അതിനെ ഒരു കുടക്കീഴിലേക്ക് എത്തിക്കുന്നതാണ് ഫിലിം ഫെസ്റ്റിവലുകള്‍. ഐഎഫ്.എഫ്.കെ. അതിന്റെ 30-ാമത് എഡിഷനില്‍ എത്തി നില്‍ക്കുമ്പോള്‍ അകിര കുറസോവയെയും, കിംകിഡുക്കിനെയുമൊക്കെ മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട സിനിമാക്കാരാക്കി മാറ്റിയെന്നതാണ് പ്രധാനം. അവരുടെ സിനിമകളിലെ വൈലന്‍സും, മനുഷ്യന്റെ മാനസിക വിഭ്രമജനകമായ ഇടപെടലുകളും, സ്വപ്‌നങ്ങളും, സാക്ഷാത്ക്കാരങ്ങളും, വികാര വിചാരങ്ങളുമെല്ലാം മലയാളികളെ പിടിച്ചിരുത്തി കാണിച്ചു. കേരളത്തിന്റെ സംഭാവനകളും, ഇന്ത്യന്‍ സിനിമകളിലെ മാറ്റങ്ങളും പ്രേക്ഷകര്‍ക്ക് മുമ്പില്‍ വിസ്തരിച്ച് അവതരിപ്പിച്ചു. പരസ്പരം സിനിമകളെ കുറിച്ചു മാത്രം ചര്‍ച്ചകളും, തര്‍ക്കങ്ങളും നടത്തി.
പുതിയ പുതിയ സംവിധായകരെ പരിചയപ്പെടുത്തി. അങ്ങനെ ഫിലിം ഫെസ്റ്റിവലിനെ ജനകീയമാക്കി മാറ്റി. ഇന്ന് ഐഎഫ്.എഫ്.കെയ്ക്ക് ഡെലിഗേറ്റാകുന്ന ഓരോരുത്തരും അവരുടെ കാഴ്ചപ്പാടുകളെ വിശാലമാക്കാനുള്ള തിടുക്കത്തിലാണ്. ലോകത്ത് കഴിഞ്ഞ ഒരു വര്‍ഷക്കാലം ഉണ്ടായ മാറ്റങ്ങള്‍ മുതല്‍ ഇതുവരെ കാണാത്ത, കേള്‍ക്കാത്ത അനുഭവിക്കാത്ത തലങ്ങളെ സ്പര്‍ശിക്കാനുള്ള തയ്യാറെടുപ്പുകളിലുമാണ്. നാളെ മുതല്‍ അതിന് തുടക്കമാവുകയാണ്. 30-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് നാളെ തിരിതെളിയുന്നതോടു കൂടി തലസ്ഥാന നഗരം സിനിമാ ശാലയായി മാറും. ആദ്യദിനം ഉദ്ഘാടന ചിത്രമായ ‘പലസ്തീന്‍ 36’ ഉള്‍പ്പെടെ 11 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുക.
ആന്‍മേരി ജാസിര്‍ സംവിധാനം ചെയ്ത പലസ്തീന്‍ 36, ബ്രിട്ടീഷ് വിരുദ്ധ സമരവും ജനജീവിത സംഘര്‍ഷങ്ങളും ചര്‍ച്ച ചെയ്യുന്നു. 98-ാമത് ഓസ്‌കാര്‍ പുരസ്‌കാരത്തിനായി ഔദ്യോഗികമായി തെരഞ്ഞെടുക്കപ്പെട്ട പലസ്തീന്‍ ചിത്രമാണിത്. ഉദ്ഘാടന ചിത്രമായ പലസ്തീന്‍ 36 വൈകീട്ട് 6 ന് നിശാഗന്ധിയില്‍ പ്രദര്‍ശിപ്പിക്കും. കലാഭവന്‍ തിയറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കുന്ന ലോറ കസബെയുടെ ‘വിര്‍ജിന്‍ ഓഫ് ക്വാറി ലേക്ക്’ ലാറ്റിന്‍ അമേരിക്കന്‍ വിഭാഗത്തിലെ മുഖ്യ ആകര്‍ഷണമാണ്. അര്‍ജന്റീനയിലെ കടുത്ത സാമ്പത്തിക പ്രതിസന്ധി പശ്ചാത്തലമാക്കിയ ചിത്രം, കൗമാരക്കാരായ മൂന്ന് പെണ്‍കുട്ടികളുടെ കഥ പറയുന്നു. ലാറ്റിനമേരിക്കയുടെ സാമൂഹിക രാഷ്ട്രീയ സംസ്‌കാരിക തലങ്ങളെ ചിത്രം ആഴത്തില്‍ അടയാളപ്പെടുത്തുന്നുണ്ട്.
വിഖ്യാത ഈജിപ്ഷ്യന്‍ സംവിധായകന്‍ യൂസഫ് ഷഹീനിന്റെ അലക്‌സാണ്‍ട്രിയ ട്രൈലോജിയുടെ മൂന്നാം ഭാഗമായ ‘അലക്‌സാണ്‍ട്രിയ എഗൈന്‍ ആന്റ് ഫോര്‍ എവര്‍’ രാവിലെ 10 മണിക്ക് നിള തിയറ്ററിലാണ്. ഫീമെയില്‍ ഫോക്കസ് വിഭാഗത്തില്‍ ഒന്നാം ദിനം പ്രദര്‍ശിപ്പിക്കുക പോളിന്‍ ലോക്വിസ് സംവിധാനം ചെയ്ത ഫ്രഞ്ച് ചിത്രമായ ‘നിനോ’ ആണ്. ഇമ്മാനുവല്‍ ഫിങ്കില്‍ന്റെ ഹോളോകോസ്റ്റ് പശ്ചാത്തലത്തിലുള്ള ‘മരിയാനാസ് റും’, കൈ ഷാങ്ജുനിന്റെ ‘ദി സണ്‍ റൈസസ് ഓണ്‍ അസ് ഓള്‍’ എന്നിവ കൈരളി തിയേറ്ററില്‍ രാവിലെ 10 ന് പ്രദര്‍ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില്‍ ‘ഫ്രാഗ്മെന്റ്‌സ് ഫ്രം ദ ഈസ്റ്റ്’, ‘അണ്‍റ്റൈയ്മബിള്‍’, ‘ബീഫ്’, ‘ഷോപ്പാന്‍ എ സനാറ്റ ഇന്‍ പാരിസ്’, ‘ബ്ലൂ ട്രയല്‍’ എന്നീ ചിത്രങ്ങളും പ്രദര്‍ശിപ്പിക്കും.
നാളെ മുതല്‍ മുതല്‍ 19 വരെയാണ് മേഖ നടക്കുന്നത്. ചലച്ചിത്ര അക്കാദമിയാണ് മേള നടത്തുന്നത്. നഗരത്തിലെ 16 തിയേറ്ററുകളിലായി നടക്കുന്ന മേളയില്‍ 12000ത്തോളം ഡെലിഗേറ്റുകള്‍ പങ്കെടുക്കും. മേളയുടെ മുഖ്യവേദി ടാഗോര്‍ തിയേറ്ററാണ്. ഈ മേളയുടെ പ്രധാന ആകഷണമെന്നത് പാലസ്തീന്‍ സിനിമകളാണ്. പശ്ചിമേഷ്യയിലെ യുദ്ധവും പലായനവും, കൂട്ടക്കുരുതിയുമെല്ലാം വാര്‍ത്തകളില്‍ നിറയുമ്പോള്‍ ചോരമണമുള്ള സിനിമകളായിരിക്കും അവിടെ നിന്നും എത്തുക. അതിജീവനത്തിനായുള്ള പലസ്തീന്‍ ജനതയുടെ നിതാന്ത പോരാട്ടം ആഴത്തില്‍ അടയാളപ്പെടുത്തുന്നതാകും പാലസ്തീന്‍ പാക്കേജിലുണ്ടാവുക.
ശ്രദ്ധേയമായ മൂന്ന് ചിത്രങ്ങളാണ് ഈ വിഭാഗത്തില്‍ പ്രദര്‍ശനത്തിനെത്തുന്നത്. പലസ്തീന്‍ ജനതയുടെ മൂന്ന് തലമുറകളിലൂടെ കഥ പറയുന്ന, ചെറിയന്‍ ഡാബിസ് എഴുതി സംവിധാനം ചെയ്ത ‘ഓള്‍ ദാറ്റ്‌സ് ലെഫ്റ്റ് ഓഫ് യൂ’ ആണ് ഈ വിഭാഗത്തിലെ പ്രധാന ചിത്രം. 1948 മുതല്‍ ഇന്നുവരെയുള്ള പലസ്തീന്‍ കുടുംബത്തിന്റെ കഥ പറയുന്ന ചിത്രം, തലമുറകളായി നേരിടേണ്ടി വരുന്ന ആഘാതങ്ങളും സ്വത്വ പ്രതിസന്ധികളും അന്വേഷിക്കുന്നു. 2025-ലെ സണ്‍ഡാന്‍സ് ചലച്ചിത്രമേളയില്‍ നിരൂപക പ്രശംസ പിടിച്ചു പറ്റിയ ചിത്രം, മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിമിനുള്ള ജോര്‍ദാന്റെ ഓസ്‌കാര്‍ എന്‍ട്രി ആയിരുന്നു. മലേഷ്യന്‍ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ മികച്ച ചിത്രത്തിനുള്ള അവാര്‍ഡും നേടി.
മെഡിറ്ററേനിയന്‍ കടല്‍ കാണാന്‍ ആഗ്രഹിക്കുന്ന 12 വയസ്സുള്ള പലസ്തീന്‍ ബാലന്‍ ഖാലിദിന്റെ കഥയാണ് ഷായ് കര്‍മ്മേലി-പൊള്ളാക്കിന്റെ ‘ദി സീ’ കൈകാര്യം ചെയ്യുന്നത്. യാത്രാരേഖകളില്ലാതെ സൈനിക ചെക്ക്പോസ്റ്റുകള്‍ മറികടന്നുള്ള അവന്റെ സാഹസിക യാത്ര അതിജീവനത്തിന്റെയും നിസ്സഹായതയുടെയും കഥയാണ്. ഈ ചിത്രം ഇസ്രായേലിലെ ഓഫിര്‍ അവാര്‍ഡുകളില്‍ മികച്ച ചിത്രമുള്‍പ്പെടെ അഞ്ച് പുരസ്‌കാരങ്ങള്‍ നേടുകയും 98-ാമത് ഓസ്‌കറിനുള്ള ഇസ്രായേലി എന്‍ട്രിയായി തെരഞ്ഞെടുക്കപ്പെടുകയും ചെയ്തു.
സഹോദരങ്ങളായ ടാര്‍സന്‍ നാസ്സറും അറബ് നാസ്സറും ചേര്‍ന്ന് സംവിധാനം ചെയ്ത ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ’, 2007-ലെ ഗാസ പശ്ചാത്തലമാക്കി സുഹൃത്തിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്യാന്‍ ശ്രമിക്കുന്ന യുവാവിന്റെ കഥ പറയുന്നു. 2025-ലെ കാന്‍ ചലച്ചിത്രമേളയിലെ അണ്‍ സര്‍ട്ടെയ്ന്‍ റിഗാര്‍ഡ് വിഭാഗത്തില്‍ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയിരുന്നു. രാഷ്ട്രീയത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ചു കൊണ്ട് മനുഷ്യന്റെ തകരാത്ത പ്രതീക്ഷയുടെയും സ്വാതന്ത്ര്യത്തോടുള്ള അടങ്ങാത്ത അഭിനിവേശത്തിന്റെയും കഥ പറയുന്ന ഈ പലസ്തീന്‍ ചിത്രങ്ങള്‍ ഐഎഫ്എഫ്‌കെയുടെ തിരശ്ശീലയില്‍ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളുമായി സംവദിക്കും.
ഇനിയുള്ള എട്ടു ദിവസവും തലസ്ഥാനത്ത് സിനിമകളുടെ ലോകം ഉണരുകയാണ്. കണ്ടും കേട്ടും പറഞ്ഞും മടുക്കാതെ ഓരോ സിമിനാ പ്രേമികളും തലസ്ഥാനത്തെ ഒരു റാമോജി ഫിലംസിറ്റി പോലെയാക്കുമെന്നതില്‍ തര്‍ക്കമില്ല. എല്ലാവരും ലോക സംവിധായകരാകുന്ന ദിവസം. എല്ലാവരും സോല സിനിമാ അഭിനേതാക്കളാകുന്ന ദിവസങ്ങള്‍.
















