തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൻ്റെ ഫലം പുറത്തുവന്നതോടെ കേരള രാഷ്ട്രീയം ഇനി ഉറ്റുനോക്കുന്നത് അധികാര കസേരകളിലേക്ക്. അപ്രതീക്ഷിത മുന്നേറ്റത്തിലൂടെ തിരുവനന്തപുരം കോർപ്പറേഷനിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപിയിൽ (BJP) ആരെ മേയർ സ്ഥാനത്തേക്ക് ഉയർത്തിക്കാട്ടും എന്നതിലാണ് എല്ലാവരുടെയും ശ്രദ്ധ.
സ്ഥാനാർത്ഥി നിർണ്ണയത്തിൽ അപ്രതീക്ഷിത നീക്കങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
മേയർ സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടുകയും തകർപ്പൻ വിജയം നേടുകയും ചെയ്ത വി. വി. രാജേഷാണ് (V V Rajesh) ഇപ്പോഴും സാധ്യതാ ലിസ്റ്റിൽ മുന്നിൽ.
ദീർഘകാലത്തെ പൊതുപ്രവർത്തന പാരമ്പര്യവും, കോർപ്പറേഷൻ ഭരണത്തിനെതിരായ സമരങ്ങളിൽ ബിജെപിയെ നയിച്ചുള്ള മുൻപരിചയവും രാജേഷിന് അനുകൂല ഘടകങ്ങളാണ്. യുവാവ് എന്ന പരിഗണനയും, കേരളത്തിൽ ബിജെപിയുടെ ആദ്യ മേയറാകാനുള്ള സാധ്യതയും അദ്ദേഹത്തിന് തുണയാകും.
എന്നാൽ, മുൻ ഡിജിപി എന്ന വലിയ പ്രതിച്ഛായയിൽ മത്സരിച്ചു വിജയിച്ച ശ്രീലേഖയുടെ പേരും അവസാന നിമിഷം മേയർ സ്ഥാനത്തേക്ക് സജീവമായി പരിഗണിക്കുന്നുണ്ട്. കേരളത്തിൽ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഉദ്യോഗസ്ഥ എന്ന നിലയിൽ പോലീസ് സേനയിലെ ഭരണപരമായ പരിചയമാണ് ഇവർക്ക് മുതൽക്കൂട്ട്.
ഉയർന്ന പ്രൊഫൈലുള്ള ഒരു വനിതയെ മേയറാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം താൽപര്യപ്പെട്ടേക്കാം എന്നും സൂചനയുണ്ട്.
പോലീസ് സേനയിലെ പരിചയം ശ്രീലേഖയ്ക്ക് അനുകൂലമാണെങ്കിലും, പൊതുപ്രവർത്തന രംഗത്തെ പരിചയക്കുറവ് ഒരു പോരായ്മയായി വിലയിരുത്തപ്പെടുന്നുണ്ട്.
കാത്തിരുന്ന് ലഭിച്ച കോർപ്പറേഷൻ ഭരണം ഒരു പരിചയസമ്പന്നനല്ലാത്ത വ്യക്തിയെ ഏൽപ്പിക്കാൻ പാർട്ടി മടിച്ചേക്കാം. ഈ ഘട്ടത്തിൽ, വി. വി. രാജേഷിൻ്റെ സംഘടനാ പരിചയം വീണ്ടും നിർണ്ണായകമാവാനും സാധ്യതയുണ്ട്. വരും ദിവസങ്ങളിൽ ബിജെപിയുടെ തീരുമാനം എന്തായിരിക്കും എന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.
















