ഭരണഘടനാ ശില്പി എന്നതിനപ്പുറം ഇന്ത്യന്‍ സവര്‍ണ്ണാധിപത്യത്തിന്റെ മുഖത്തു ചവിട്ടിയ ദീര്‍ഘ വീക്ഷണമുള്ള ധൈഷണികന്‍ കൂടിയായിരുന്നു ഡോക്ടര്‍ ബാബാ സാഹിബ് അംബേദ്ക്കര്‍. അദ്ദേഹത്തിന്റെ ജീവിതം സിനിമയാക്കിയപ്പോള്‍ സംവിധായകന്‍ അനുഭവിച്ച ഏറ്റവും വലിയ വെല്ലുവിളിയായിരുന്നു അംബേദ്ക്കറിന്റെ വേഷം ചെയ്യാന്‍ പറ്റിയ നടനെ കണ്ടെത്തുക എന്നത്. ഹിന്ദിയും ഇന്ത്യയിലെ മിക്ക ഭാഷാ സിനിമകളിലെ നടന്‍മാരെയും കാസ്റ്റ് ചെയ്തു നോക്കി. പക്ഷെ, അംബേദ്ക്കറായി ചായം പൂശാന്‍ ജീവിത നിയോഗം പോലെ ഒരാള്‍ ഇങ്ങ് കേരളത്തില്‍ ഉണ്ടായിരുന്നതു കൊണ്ട് മറ്റാരുടെയും കാസ്റ്റിംഗ് അംബേദ്ക്കര്‍ സിനിമയുടെ സംവിധായകന്‍ ജബ്ബാര്‍ പട്ടേലിന് ബോധിച്ചില്ല.
ഭരണഘടനാ ശില്പിയുടെ ശരീര ഘടനയും, വാക് വിലാസവും, ഗാംഭീര്യവും, ഡയലോഗ് പ്രസന്റേഷനും ഡബ്ബിംഗും എല്ലാം മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്ന് വിധിച്ചതും ജബ്ബാര്‍ പട്ടേല്‍ തന്നെയാണ്. ഇന്ത്യന്‍ സിനിമാ രാഷ്ട്രീയത്തിനും, സവര്‍ണ്ണ ജാതി കോമരങ്ങള്‍ക്കും എതിരേ ശബ്ദിച്ച ആ സിനിമയ്ക്ക് ഇന്ന് 25 വയസ്സ്. 2000 ഡിസംബര്‍ 15നാണ് DR. BR അംബേദ്കര്‍ റിലീസ് ചെയ്യുന്നത്. കോട്ടും സ്യൂട്ടുമിട്ട്, വട്ടക്കണ്ണടയും വെച്ച് ആംഗലേയ ഭാഷയില്‍ സിനിമയില്‍ ഉടനീളം അംബേദ്ക്കറായി മമ്മൂട്ടി ജീവിച്ചു. അഭിനയിച്ചു എന്നതിനേക്കാള്‍, ജീവിച്ചു എന്നു പറയുകയാണ് ഉചിതം. കാരണം, സിനിമ റിലീസാകും മുമ്പേ ദേശീയ അവാര്‍ഡ് മമ്മൂട്ടിക്ക് നേടിക്കൊടുത്ത സിനിമയാണത്.
നോക്കൂ. മമ്മൂട്ടി അംബേദ്ക്കറായിട്ട് 25 വര്‍ഷം ആയിരിക്കുന്നു. ഇന്ത്യന്‍ ഗ്രാമങ്ങളിലെ സിനിമാ കൊട്ടകകളില്‍, പട്ടികജാതി പട്ടിക വര്‍ഗ കോളനികളില്‍, ഊരുകളിലെല്ലാം ഈസിനിമ കാണിക്കേണ്ടതുണ്ട്. തമിഴ്, തെലുങ്ക്, കന്നഡ സിനിമകള്‍ വാണിജ്യാടിസ്ഥാനത്തില്‍ മൊഴിമാറ്റി പ്രദര്‍ശനത്തിനെത്തിക്കുന്നവര്‍ അംബേദ്ക്കര്‍ സിനിമ തൊട്ടിട്ടില്ല. എന്തുകൊണ്ടാണ് ഈ സിനിമ മലയാളത്തില്‍ മൊഴിമാറ്റം ചെയ്യപ്പെടാത്തത് ?. ഇതിനു കാരണമായി ആ സിനിമയുടെ സംവിധായകന്‍ തന്നെ പറയുന്നത്, മമ്മൂട്ടിയാണ് കാരണക്കാരനെന്നാണ്. സിനിമ മൊഴിമാറ്റേണ്ടതില്ലെന്നും, ഇംഗ്ലീഷ് കണ്ടുകൊള്ളുമെന്നും മമ്മൂട്ടി പറ#്ഞുവെന്നാണ് ജബ്ബാര്‍ പട്ടേല്‍ പറയുന്നത്.
എന്നാല്‍, ആധുനിക കാലത്ത്, ഇന്ത്യയുടെ മാറിയ രാഷ്ട്രീയ സാഹചര്യത്തില്‍ ഈ സിനമയ്ക്കുള്ള പ്രസക്തി തിരിച്ചറിയേണ്ടതുണ്ട്. സവര്‍ണ്ണ വെറിപിടിച്ചവര്‍ക്കു മുമ്പില്‍ അംബേദ്ക്കറുടെ വിദ്യാഭ്യാസവും, മാന്യതയും, മര്യാദയും വെച്ച് എങ്ങനെയാണ് പൊരുതി നിന്നതെന്ന് ഇന്നത്തെ ലോകം കാണണം. കുറഞ്ഞപക്ഷം ഈ സിനിമയിലൂടെയെങ്കിലും. എത്രയോ സവര്‍ണ്ണാരാധനയുള്ള സിനിമകള്‍ ഇറങ്ങിയിരിക്കുന്നു. സവര്‍ണ്ണ മേലധികാരങ്ങളെയും ആടയാഭരണങ്ങളെയും ദൈവങ്ങളെയും ഉയര്‍ത്തിക്കാട്ടുന്ന സനിമകള്‍ക്കിടയില്‍ ഒന്നെങ്കിലും, എന്നാല്‍ ഉയരങ്ങളില്‍ നില്‍ക്കുന്നതാണ് ഈ സിനിമ. അംബേദ്ക്കറെ പുതിയ കാലത്ത് വായിക്കുന്നവര്‍ വളച്ചൊടിക്കുമ്പോള്‍, അദ്ദേഹം എന്തായിരുന്നുവെന്ന് ഓരോരുത്തര്‍ക്കും തിരിച്ചറിവുണ്ടാകാന്‍ ഈ സിനിമയുടെ കാഴ്ച കൊണ്ട് ഉപകരിക്കും.
സിനിമ നല്‍കുന്ന വിസിബിളിറ്റിയെ ഭയക്കുന്നുണ്ട്. ഈ സിനിമ ചര്‍ച്ച ചെയ്യുന്ന പ്രമേയത്തെ ഭയക്കുന്നുണ്ട്. ഈ സിനിമ മുന്നോട്ടു വെയ്ക്കുന്ന കീഴാള വര്‍ഗ രാഷ്ട്രീയത്തെ ഭയക്കുന്നുണ്ട്. കണ്ടവര്‍ പോലും പറയാതിരിക്കുന്നതിന്റെ, പറഞ്ഞു പോയാല്‍ സവര്‍ണ്ണ വിഭാഗത്തിന്റെ എതിരാളിയായി മുദ്രകുത്തപ്പെടുമെന്നതിന്റെ ആശങ്കയുണ്ട്. അംബേദ്ക്കറെ കുറിച്ച് പറഞ്ഞാലും കേട്ടാലം മിണ്ടാതിരിക്കുകയാണ് നല്ലത്. അതുമല്ലെങ്കില്‍ കണ്ടില്ലെന്ന് നടിക്കുക. ഇതാണ് ഇന്നത്തെ കാലത്തെ ജാതീയ പ്രവൃത്തി. സിനിമയില്‍പ്പോലും ജാതി രാഷ്ട്രീയത്തിന്റെ വിഷം ചേര്‍ത്തവരാണ് ഇന്നുമുള്ളത്. അന്ധവിശ്വാസങ്ങള്‍ പോലും കോട്ടകെട്ടി നിര്‍ത്തിയിട്ടുണ്ട്. തേങ്ങയുടച്ചും, പൂജ നടത്തിയും, നാരങ്ങ പൊട്ടിച്ചും ഷൂട്ടിംഗ് തുടങ്ങുന്നതിന് മാറ്രം വന്നിട്ടില്ല. നമ്പൂതിരിയും, പൂജാരിയും ക്ലാപ്പടിക്കുന്നതിനും, അഥവാ മറ്റാരെങ്കിലും ക്ലാപ്പടിച്ചാല്‍ അടിക്കുന്ന ബോര്‍ഡ് പ്രത്യേകം പൂജിച്ച ശേഷം നല്‍കുന്നതും കാണാനാകും.
ശകുനം, അപശകുനം എന്നിവയെല്ലാം സവര്‍ണ്ണ ജാതിയുടെ ദൈവ ശാസ്ത്രങ്ങളില്‍പ്പെടുന്നതാണ്. അപ്പോള്‍ അവിടെയൊരു കീഴാളന്റെ പ്രമേയമോ, അബിനയമോ സാധ്യമാണോ. നിലനില്‍പ്പു പോലും ചോദ്യചെയ്യപ്പെട്ടിരുന്ന ഒരു സമൂഹത്തിന്റെ പ്രതിനിധിയുടെ കഥ പറയാന്‍ തയ്യാറായത് ജബ്ബാര്‍ പട്ടേല്‍ മാത്രമാണ് എന്നിടത്താണ് ഈ സിനിമ ഇറങ്ങിയ 25-ാം വര്‍ഷത്തിന്റെ പ്രസക്തി. ബാബാ സാഹേബ് ഡോ: ബി.ആര്‍.അംബേദ്കര്‍ എന്ന മമ്മൂട്ടി അഭിനയിച്ച ചലചിത്രം രാജ്യവ്യാപകമായി പ്രദര്‍ശിപ്പിച്ചാല്‍ എങ്ങനെയാണ് അത് കലാപമായി മാറുക. ആഫ്രിക്കന്‍ കറുത്തവരുടെ ലോകത്ത് ഗാന്ധിയുടെ പ്രതിമ പോലും മാറ്റി ഡോ: അംബേദ്കറെന്ന പ്രതിഭയെ വാനോളം ഉയര്‍ത്തുന്ന ഈ കാലഘട്ടത്തില്‍ അദ്ദേഹത്തിന്റെ ആശയവും ആദര്‍ശവും, ജീവിത പോരാട്ടങ്ങളും ഇന്ത്യന്‍ ജനതയെ ഇരുണ്ട മനുസ്മൃതി ലോകത്ത് നിന്നും, വെളിച്ചത്തിലേക്ക് അറിയിക്കുന്ന ചരിത്രമല്ലേ ഇവിടെ സാധ്യമാവുക. മമ്മൂട്ടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെടുകയും നിരൂപക പ്രശംസ നേടുകയും ചെയ്തിരുന്നു.
അംബേഗ്ക്കര്‍ സിനിമയുടെ കഥ
കൊളംബിയ യൂണിവേഴ്‌സിറ്റി ലൈബ്രറിയില്‍ പഠിക്കുന്ന ഭീംറാവു അംബേദ്കറെ ലാലാ ലജ്പത് റായ് തന്റെ ഹോം റൂള്‍ ലീഗില്‍ ചേരാന്‍ സമീപിക്കുന്നു, പക്ഷേ അംബേദ്കര്‍ അതിന് വിസമ്മതിക്കുന്നു, കാരണം അദ്ദേഹം ബറോഡ സംസ്ഥാനത്തെ സയാജിറാവു ഗെയ്ക്വാദ് മൂന്നാമന്റെ സ്‌കോളര്‍ഷിപ്പിലാണ് ഇവിടെ വന്നത് . അമേരിക്കയില്‍ പഠിക്കാന്‍ അംബേദ്കറിന് സാമ്പത്തിക ശേഷിയില്ല. അതിനാല്‍ അദ്ദേഹം പാത്രങ്ങള്‍ കഴുകുന്ന പാര്‍ട്ട് ടൈം ജോലികള്‍ ചെയ്യുന്നു. 1915 ജൂണില്‍ സാമ്പത്തിക ശാസ്ത്രത്തിലും സാമൂഹ്യശാസ്ത്രം, ചരിത്രം, തത്ത്വചിന്ത, നരവംശശാസ്ത്രം എന്നീ വിഷയങ്ങളിലും അദ്ദേഹം എം.എ പരീക്ഷ പാസായി. പുരാതന ഇന്ത്യന്‍ വാണിജ്യത്തില്‍ അദ്ദേഹം ഒരു പ്രബന്ധം അവതരിപ്പിച്ചു. ജോണ്‍ ഡ്യൂയിയും ജനാധിപത്യത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ കൃതികളും അംബേദ്കറെ സ്വാധീനിച്ചു.
1916ല്‍ അദ്ദേഹം തന്റെ രണ്ടാമത്തെ പ്രബന്ധം, ‘നാഷണല്‍ ഡിവിഡന്റ് ഓഫ് ഇന്ത്യ- എ ഹിസ്റ്റോറിക് ആന്‍ഡ് അനലിറ്റിക്കല്‍ സ്റ്റഡി’ എന്ന പേരില്‍ മറ്റൊരു എംഎയ്ക്ക് പൂര്‍ത്തിയാക്കി. 1916 ഒക്ടോബറില്‍ അദ്ദേഹം ഗ്രേയ്സ് ഇന്നില്‍ ബാര്‍ കോഴ്സിന് ചേര്‍ന്നു. അതേ സമയം, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്സില്‍ ചേര്‍ന്നു. അവിടെ അദ്ദേഹം ഒരു ഡോക്ടറല്‍ തീസിസില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. 1917ല്‍, ബറോഡയില്‍ നിന്നുള്ള സ്‌കോളര്‍ഷിപ്പിന്റെ കാലാവധി അവസാനിച്ചപ്പോള്‍, ജൂണില്‍ തന്റെ ജോലി പൂര്‍ത്തിയാകാതെ ഇന്ത്യയിലേക്ക് മടങ്ങാന്‍ അദ്ദേഹം നിര്‍ബന്ധിതനായി. എങ്കിലും, നാല് വര്‍ഷത്തിനുള്ളില്‍ തിരിച്ചെത്തി തന്റെ ജോലി പൂര്‍ത്തിയാക്കാന്‍ അദ്ദേഹത്തിന് അനുമതി ലഭിച്ചു. അദ്ദേഹം തന്റെ വിലയേറിയതും ഏറെ ഇഷ്ടപ്പെട്ടതുമായ പുസ്തക ശേഖരം ഒരു സ്റ്റീമറില്‍ തിരിച്ചയച്ചു, പക്ഷേ അത് ഒരു ജര്‍മ്മന്‍ അന്തര്‍വാഹിനി ടോര്‍പ്പിഡോ ചെയ്ത് മുക്കി.
അക്കൗണ്ടന്റ് ജനറല്‍ ഓഫീസില്‍ പ്രൊബേഷണറായി ജോലി ചെയ്യാന്‍ അംബേദ്കര്‍ ബറോഡ സംസ്ഥാനത്തേക്ക് പോയി. മൂന്ന് വര്‍ഷത്തേക്ക് പ്രതിമാസം 11.50 ബ്രിട്ടീഷ് പൗണ്ട് സ്‌കോളര്‍ഷിപ്പ് യുവ അംബേദ്കറിന് ലഭിച്ചു. കരാര്‍ പ്രകാരം, പഠനം പൂര്‍ത്തിയാക്കിയ ശേഷം 10 വര്‍ഷം അദ്ദേഹം ബറോഡയില്‍ സേവനം അനുഷ്ഠിക്കണം. എങ്കിലും, ബറോഡയില്‍ എത്തിയപ്പോള്‍, താഴ്ന്ന ജാതിക്കാരനായതിനാല്‍ ഒരു ഹിന്ദു ഹോട്ടലും തന്നെ താമസിക്കാന്‍ അനുവദിക്കില്ലെന്ന് അദ്ദേഹം മനസ്സിലാക്കി. പിന്നീട് അദ്ദേഹം ഒരു പാഴ്‌സി സത്രം കണ്ടെത്തി. അവിടെ പാഴ്‌സികളല്ലാത്തവര്‍ക്ക് താമസിക്കാന്‍ അനുവാദമില്ല. അദ്ദേഹവും പാഴ്‌സി സത്ര സൂക്ഷിപ്പുകാരനും ഒരു കരാറിലെത്തി. അവിടെ അദ്ദേഹം ഒരു പാഴ്‌സി പേര് നല്‍കിയാല്‍ മാത്രമേ താമസിക്കാന്‍ അനുവാദമുള്ളൂ.
തൊട്ടുകൂടാത്തവനായി പുതിയ ഓഫീസില്‍ പുതിയ സീനിയര്‍ ഓഫീസറായി (പ്രൊബേഷണറി ഓഫീസര്‍) ചേര്‍ന്നതിനു ശേഷം, ഓഫീസിലെ പ്യൂണ്‍ ഫയല്‍ അദ്ദേഹത്തിന് നല്‍കുന്നതിനുപകരം മേശപ്പുറത്ത് എറിയുന്നു. പിന്നീട്, അംബേദ്കറിന് ദാഹിക്കുമ്പോള്‍ ഒരു ഗ്ലാസ് വെള്ളം ആവശ്യപ്പെട്ടു. പ്യൂണ്‍ വെള്ളമില്ലെന്ന് പറയുന്നു. അദ്ദേഹം കലത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ പോകുമ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ ഇതില്‍ വളരെ അസ്വസ്ഥത അനുഭവിക്കുകയും അദ്ദേഹത്തെ അപമാനിക്കുകയും ആ കലത്തില്‍ നിന്ന് വെള്ളം കുടിക്കുമ്പോള്‍ അദ്ദേഹത്തിന് കുടിക്കാന്‍ അനുവാദമില്ലെന്ന് പറയുകയും ചെയ്യുന്നു. അയാളുടെ സ്പര്‍ശനം വെള്ളത്തെ മലിനമാക്കും, അതിനാല്‍ അവര്‍ അവനോട് വീട്ടില്‍ നിന്ന് വെള്ളം കൊണ്ടുവന്ന് കുടിക്കാന്‍ ആവശ്യപ്പെട്ടു.
വൃത്തികെട്ടവനെന്നും തൊട്ടുകൂടാത്തവനെന്നും വിളിക്കുന്നു. ബറോഡയില്‍ താമസിച്ച് കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം, മറ്റ് പാഴ്‌സികള്‍ അയാള്‍ ഒരു പാഴ്‌സിയല്ലെന്ന് കണ്ടെത്തുകയും താമസത്തിന്റെ പതിനൊന്നാം ദിവസം കോപാകുലരായ ഒരു കൂട്ടം പാഴ്‌സികള്‍ വടികളുമായി സത്രത്തില്‍ നിന്ന് അവനെ മാറ്റാന്‍ വരികയും ചെയ്തു. അദ്ദേഹത്തിന് സത്രം വിടേണ്ടിവന്നു. താമസിക്കാന്‍ സ്ഥലമില്ലാത്തതിനാല്‍ ബറോഡ വിട്ട് മറ്റെവിടെയെങ്കിലും ജോലി കണ്ടെത്താന്‍ ബോംബെയിലേക്ക് മടങ്ങി. ബോംബെയിലെ സിഡെന്‍ഹാം കോളേജ് ഓഫ് കൊമേഴ്സ് ആന്‍ഡ് ഇക്കണോമിക്സില്‍ പൊളിറ്റിക്കല്‍ ഇക്കണോമി പ്രൊഫസര്‍ തസ്തികയിലേക്ക് അംബേദ്കര്‍ അപേക്ഷിക്കുന്നു.
ജോലിയില്‍ പ്രവേശിച്ച ആദ്യദിവസം തന്നെ, അദ്ദേഹം ഒരു തൊട്ടുകൂടാത്തവനാണെന്നും ഇംഗ്ലീഷ് അറിയാത്തവന്‍ ആണെന്നും പറഞ്ഞ് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തെ കളിയാക്കുന്നു. സ്റ്റാഫ് റൂമിലെ പാത്രത്തില്‍ നിന്ന് വെള്ളം കുടിക്കാന്‍ അംബേദ്കര്‍ വരുമ്പോള്‍, ത്രിവേദി എന്ന പ്രൊഫസര്‍ അത് ഇഷ്ടപ്പെടുന്നില്ല. പകരം അദ്ദേഹത്തെ അപമാനിക്കുന്നു. കോലാപ്പൂരിലെ ശ്രീ ഷാഹു മഹാരാജിനെ കണ്ടുമുട്ടിയ ശേഷം, അംബേദ്കര്‍ 1920ല്‍ മൂക്നായക് എന്ന പേരില്‍ ഒരു പത്രം ആരംഭിച്ചു. കോലാപ്പൂരിലെ മംഗോണില്‍ അംബേദ്കര്‍ ഒരു സമ്മേളനം നടത്തി. അതില്‍ ശ്രീ ഷാഹു മഹാരാജ് പങ്കെടുത്തു. മഹാരാജ് പ്രവചനാത്മകമായി പ്രഖ്യാപിച്ചു, ‘നിങ്ങള്‍ അംബേദ്കറില്‍ നിങ്ങളുടെ രക്ഷകനെ കണ്ടെത്തി, അദ്ദേഹം നിങ്ങളുടെ ചങ്ങലകള്‍ പൊട്ടിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്’ എന്നണദ്ദേഹം പറയുന്നത്.
‘ഡോ. ബാബാസാഹേബ് അംബേദ്കര്‍’ ഒരു ഇന്ത്യന്‍ ഇംഗ്ലീഷ്-ഹിന്ദി ദ്വിഭാഷാ ഫീച്ചര്‍ ചിത്രമാണ്. ഇതില്‍ മമ്മൂട്ടിയാണ് ടൈറ്റില്‍ റോളില്‍ അഭിനയിച്ചത്. 1999ല്‍ ഡോ. ബാബാസാഹേബ് അംബേദ്കര്‍ മികച്ച ഇംഗ്ലീഷ് ഫീച്ചര്‍ ഫിലിം , മികച്ച നടന്‍ (മമ്മൂട്ടി), മികച്ച കലാസംവിധായകന്‍ (നിതിന്‍ ചന്ദ്രകാന്ത് ദേശായി) എന്നിവയ്ക്കുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നേടി. 70 -ാമത് ഇന്ത്യന്‍ സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഇന്ത്യന്‍ ഡയറക്ടറേറ്റ് ഓഫ് ഫിലിം ഫെസ്റ്റിവലുകളും പ്രതിരോധ മന്ത്രാലയവും സംയുക്തമായി അവതരിപ്പിച്ച സ്വാതന്ത്ര്യദിന ചലച്ചിത്രമേളയില്‍ 2016 ഓഗസ്റ്റ് 15ന് ഈ ചിത്രം പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ശേഷം ഇതുവരെ ഈ ചിത്രം ഒരിടത്തും പ്രദര്‍ശിപ്പിട്ടില്ല.
മമ്മൂട്ടിയെ കണ്ടെത്തിയതെങ്ങനെ ?
ലോകമെമ്പാടുമുള്ള നൂറുകണക്കിന് അഭിനേതാക്കളെ സിനിമയിലേക്ക് പരിഗണിച്ചു. ആ നിരയലില്‍, ‘റോബര്‍ട്ട് ഡി നീറോ’| എന്ന അമേരിക്കന്‍ സിനിമാ നടനെ കണ്ടെത്തിയിരുന്നു. നടന് ആ വേഷത്തില്‍ വളരെയധികം താല്പര്യമുണ്ടായിരുന്നു. പക്ഷെ, അമേരിക്കന്‍ ഉച്ചാരണം ഉപേക്ഷിച്ച് അംബേദ്കര്‍ സംസാരിക്കുന്ന രീതിയില്‍ സംസാരിക്കണമെന്ന് സംവിധായകന്‍ പറഞ്ഞപ്പോള്‍ അദ്ദേഹം പ്രോജക്ടില്‍ നിന്നും പിന്മാറി. അദ്ദേഹത്തിന്റെ സാധാരണ ‘ക്ലിപ്പ് ചെയ്ത ഇന്തോ-ബ്രിട്ടീഷ് ഉച്ചാരണത്തില്‍’ സംവിധായകന്‍ ജബ്ബാര്‍ പട്ടേലിന് താല്‍പ്പര്യം ഇല്ലായിരുന്നു. അങ്ങനെയിരിക്കെയാണ് പട്ടേല്‍ ഒരു മാസികയില്‍ മമ്മൂട്ടിയുടെ ചിത്രം കാണാനിടയായത്. അംബേദ്കറിന്റെ മുഖവുമായി എന്തെങ്കിലും സാമ്യമുണ്ടോ എന്ന് തോന്നിപ്പോകുന്ന മുഖം. അങ്ങനെയാണ് യാദൃശ്ചികമായി മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. മീശ വടിക്കേണ്ടിവരും എന്നതിനാല്‍ മമ്മൂട്ടി ആദ്യം അഭിനയിക്കാന്‍ വിസമ്മതിച്ചു. അംബേദ്കറിന്റെ ദൃശ്യങ്ങള്‍ അവര്‍ക്ക് ലഭ്യമല്ലാത്തതിനാല്‍, അദ്ദേഹത്തിന്റെ ശരീരഭാഷയും സംസാരരീതിയും ഭാവനയില്‍ നിന്ന് പകര്‍ത്തുകയായിരുന്നുവെന്നും സംവിധായകന്‍ ജബ്ബാര്‍ പട്ടേല്‍ ഓര്‍ക്കുന്നു.
CONTENT HIGH LIGHTS; Mammootty has been Ambedkar for 25 years?: ‘DR. BR Ambedkar’, which Indian cinema politics still fears?; Why wasn’t it translated into Malayalam?
















