ദളപതി വിജയ്‌യുടെ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ജനനായകന്‍’. നടന്റെ അവസാനചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ചിത്രം കൂടിയാണ് ‘ജനനായകന്‍’. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം ഒരു പൊളിറ്റിക്കൽ കമേഷ്യൽ എന്‍റര്‍ടെയ്നര്‍ ആണ്. ഇപ്പോഴിതാ വിജയ് ആരാധകരെ നിരാശരാക്കുന്ന വാർത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിന്റെ ആദ്യ ഷോ രാവിലെ 8 മണി മുതൽ മാത്രമേ ആരംഭിക്കൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
സിനിമയുടെ ഓവർസീസ് വിതരണക്കാരായ ഫാർസ് ഫിലിംസ് ആണ് ഇത് പുറത്തുവിട്ടത്. ഇതോടെ കേരളത്തിൽ ഉൾപ്പെടെ സിനിമയുടെ ആദ്യ പ്രദർശനം എട്ട് മണി മുതലാകും. വിജയ് ആരാധകർ കേരളത്തിൽ ഉടനീളം പുലർച്ചെ നാല് മണി മുതൽ ഫാൻസ് ഷോകൾ ചാർട്ട് ചെയ്തിട്ടുണ്ട്. നിലവിലെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ഈ ഷോകൾ എല്ലാം ക്യാൻസൽ ആകാനാണ് സാധ്യത. അതേസമയം, തമിഴ്നാട്ടിൽ സിനിമയുടെ പ്രദർശനം രാവിലെ 9 മണി മുതലാകും ആരംഭിക്കുക.
സിനിമയിലെ ആദ്യ ഗാനം കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ‘ദളപതി കച്ചേരി’ എന്നാണ് ഗാനത്തിന്റെ പേര്. ഒരു പക്കാ മാസ്സ് പടമായിരിക്കും ജനനായകൻ എന്ന സൂചനയും ടീസർ നൽകുന്നുണ്ട്. ‘എൻ നെഞ്ചിൽ കുടിയിരിക്കും’ എന്ന വിജയ്‌യുടെ ഹിറ്റ് ഡയലോഗോടെയാണ് ടീസർ ആരംഭിക്കുന്നത്. സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ നിന്നുള്ള സ്റ്റില്ലുകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലാണ്. 2026 ജനുവരി 9 ആണ് ‘ജനനായകൻ’ തിയേറ്ററിൽ എത്തുന്നത്. ബോബി ഡിയോള്‍, പൂജാ ഹെഡ്‌ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോന്‍, നരേന്‍, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പന്‍ താരനിരയാണ് ജനനായകനില്‍ അണിനിരക്കുന്നത്. കെ വി എന്‍ പ്രൊഡക്ഷന്റെ ബാനറില്‍ വെങ്കട്ട് നാരായണ നിര്‍മിക്കുന്ന ഈ ചിത്രത്തിന് സംഗീതം ഒരുക്കുന്നത് അനിരുദ്ധ് രവിചന്ദര്‍ ആണ്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എന്‍ കെയുമാണ് സഹനിര്‍മാണം.
















