നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതിയുടെ വിമർശനങ്ങൾക്ക് പിന്നാലെ, മുഖ്യപ്രതിയായ പൾസർ സുനി ഫോണിൽ സംസാരിച്ച ശ്രീലക്ഷ്മിയുമായി കേസിന് യാതൊരു ബന്ധവുമില്ലെന്ന് ഭർത്താവ് വ്യക്തമാക്കി. പൾസർ സുനി ബസ് ഡ്രൈവറായിരുന്ന കാലം മുതലുള്ള സൗഹൃദം മാത്രമാണ് ശ്രീലക്ഷ്മിയുമായി ഉണ്ടായിരുന്നത്.
ആക്രമണം നടന്ന ദിവസം സുനി വിളിച്ച കാര്യം തനിക്കറിയാമെന്നും, അന്ന് ഒരു ‘പ്ലാൻ’ നടപ്പാക്കുകയാണെന്നും പ്രാർത്ഥിക്കണമെന്നും സുനി ആവശ്യപ്പെട്ടതായും ഭർത്താവ് സൂചിപ്പിച്ചു. സംഭവത്തെക്കുറിച്ച് അറിയാനുള്ള ആകാംക്ഷയിൽ ശ്രീലക്ഷ്മി പിന്നീട് സുനിയെ തിരിച്ചു വിളിക്കുകയും സന്ദേശങ്ങൾ അയക്കുകയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് തങ്ങളെ മൂന്നോ നാലോ തവണ പോലീസ് വിളിപ്പിക്കുകയും ചോദ്യം ചെയ്യുകയും ചെയ്തിരുന്നുവെന്നും, തങ്ങൾക്കറിയാവുന്ന എല്ലാ വിവരങ്ങളും പോലീസിന് കൈമാറുകയും പൂർണ്ണമായി സഹകരിക്കുകയും ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. അന്വേഷണത്തിൻ്റെ ഭാഗമായി ശ്രീലക്ഷ്മിയുടെ മൊബൈൽ ഫോൺ പോലീസിന് കൈമാറിയിരുന്നു.
ഫോൺ അടക്കമുള്ളവ പോലീസ് വിശദമായി പരിശോധിച്ചെങ്കിലും, സംഭവത്തിൽ ശ്രീലക്ഷ്മിക്ക് പങ്കില്ലെന്ന് ബോധ്യമായതോടെ കേസിൽ നിന്ന് ഒഴിവാക്കുകയായിരുന്നു. എന്നിട്ടും പേര് വീണ്ടും ഉയർന്നു വന്നതിൻ്റെ കാരണം അറിയില്ലെന്നും, സ്വകാര്യത മാനിക്കണമെന്നും സമാധാനത്തോടെ ജീവിക്കാൻ അനുവദിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
നടിയെ ആക്രമിച്ച കേസിൻ്റെ വിധിന്യായത്തിൽ വിചാരണക്കോടതി പ്രോസിക്യൂഷൻ്റെ ഭാഗത്തുണ്ടായ വീഴ്ചകൾ ചൂണ്ടിക്കാട്ടിയിരുന്നു. ആക്രമണത്തിന് തൊട്ടുമുമ്പും ശേഷവും പൾസർ സുനി നിരന്തരം ഫോണിൽ ബന്ധപ്പെട്ട ശ്രീലക്ഷ്മി എന്ന യുവതിയെ എന്തുകൊണ്ട് കേസിൽ സാക്ഷിയാക്കിയില്ല, ഇവരുടെ ഫോൺ വിവരങ്ങൾ എന്തുകൊണ്ട് ഹാജരാക്കിയില്ല, ക്വട്ടേഷൻ നൽകിയ ‘മാഡം’ ആരാണെന്ന ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പ്രോസിക്യൂഷൻ നൽകിയില്ല എന്നിങ്ങനെയുള്ള വിമർശനങ്ങളാണ് കോടതി ഉന്നയിച്ചത്. ഇതിനെത്തുടർന്നാണ് ശ്രീലക്ഷ്മിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നത്. അതേസമയം, വിചാരണക്കോടതി വിധിക്കെതിരെ ഉടൻ ഹൈക്കോടതിയിൽ അപ്പീൽ നൽകാൻ ഒരുങ്ങുകയാണ് പ്രോസിക്യൂഷൻ.
















