മോഹൻലാല്‍ നായകനായി എത്തുന്ന ചിത്രമാണ് ‘വൃഷഭ’. ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ഇപ്പോഴിതാ വൃഷഭ’യെക്കുറിച്ച് മനസ്സ് തുറന്ന് മോഹൻലാല്‍. കൊച്ചിയിൽ ട്രൈലർ റിലീസ് ചടങ്ങിൽ സംസാരിക്കുകയായിരുന്നു നടൻ.
‘‘ഞാൻ നേരത്തെ പറഞ്ഞതുപോലെ, ഈ സിനിമയുടെ കഥ കേട്ടപ്പോൾ അതിൽ ചില പ്രത്യേകതകൾ ഉള്ളതായി എനിക്ക് തോന്നി. ഇതൊരു സാധാരണ സിനിമാ കഥയല്ല. പുനർജന്മത്തെ ആസ്പദമാക്കി മുൻപും സിനിമകൾ ഉണ്ടായിട്ടുണ്ടെങ്കിലും, ഇതിലെ പുനർജന്മം തികച്ചും വ്യത്യസ്തമാണെന്ന് സിനിമ കാണുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും. രണ്ട് നായികമാർ പറയുന്ന കഥയാണിത്. ഇതിന്റെ ഉള്ളടക്കത്തിൽ പ്രണയത്തിന് വലിയൊരു സ്ഥാനമുണ്ട്. അതുപോലെ തന്നെ അച്ഛനും മകനും തമ്മിലുള്ള ബന്ധത്തിനും വലിയ പ്രാധാന്യമുണ്ട്. സാധാരണ സിനിമകളിലേക്കാൾ കൂടുതൽ ആക്‌ഷൻ രംഗങ്ങൾ ഇതിലുണ്ട്. വ്യത്യസ്തമായ ഒരു കാലഘട്ടത്തെ പശ്ചാത്തലമാക്കിയുള്ള സിനിമയാണിത്. ഇത്തരം സിനിമകൾ ഞാൻ അധികം ചെയ്തിട്ടില്ല.
പിന്നെ എടുത്തു പറയേണ്ട കാര്യം, എപ്പോഴും പറയുന്നതുപോലെ എനിക്ക് എന്റെ സംവിധായകനിലാണ് ഏറ്റവും വലിയ വിശ്വാസം. നന്ദ കിഷോറിലുള്ള ആ വിശ്വാസം കൊണ്ടാണ് ഞാൻ ഈ സിനിമ ഏറ്റെടുത്തത്. സിനിമ എത്രത്തോളം വിജയകരമാകും എന്നതിനെക്കുറിച്ചോ അതിന്റെ ഓട്ടത്തെക്കുറിച്ചോ ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല, അത് സിനിമ കണ്ടിട്ട് വിലയിരുത്തേണ്ട കാര്യമാണ്. പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം ഇതൊരു നല്ല കഥയായി തോന്നി; എനിക്ക് ചെയ്യാൻ സാധിക്കുന്ന, ഇമോഷനൽ വാല്യൂ ഉള്ള ഒരു സിനിമയാണിതെന്ന് എനിക്ക് തോന്നി.
ഇതൊരു സാധാരണ സിനിമയല്ലെന്ന് ഞാൻ നേരത്തെ സൂചിപ്പിച്ചല്ലോ. ഇതിൽ ആക്‌ഷന് വലിയ പ്രാധാന്യമുണ്ട്. നമ്മൾ സാധാരണ കാണാത്ത തരം ആക്ഷൻ രംഗങ്ങൾ ഇതിലുണ്ട്. ഒരു പീരിയഡ് ഫിലിമിന്റെ പ്രത്യേകതകൾ ഇതിനുണ്ട്. അതിനെക്കുറിച്ച് കൂടുതൽ വിശദീകരിക്കാൻ എനിക്കറിയില്ല. സംവിധായകൻ പറഞ്ഞതുപോലെ, ഈ കഥ എനിക്ക് വേണ്ടി മാത്രം എഴുതിയതല്ല. ഇങ്ങനെയൊരു കഥയുണ്ട്, ഇതിൽ അഭിനയിക്കാമോ എന്ന് ചോദിച്ച് അവർ എന്നെ സമീപിക്കുകയായിരുന്നു. ‘ഈ കഥ മോഹൻലാലിന് വേണ്ടി എഴുതിയതല്ല’ എന്ന് അവർ എന്നോട് തുറന്നു പറഞ്ഞിരുന്നു.
എന്നെ സംബന്ധിച്ച്, പ്രേം നസീർ സാർ, ശിവാജി ഗണേശൻ സാർ, അമിതാഭ് ബച്ചൻ സാർ, രാജ്കുമാർ സാർ, നാഗേശ്വര റാവു സാർ തുടങ്ങിയ ഇതിഹാസ തുല്യരായ അഭിനേതാക്കൾക്കൊപ്പം ഞാൻ പ്രവർത്തിച്ചിട്ടുണ്ട്. അവർ എനിക്ക് നൽകിയ സ്നേഹവും പരിഗണനയും വലിയൊരു പാഠമായിരുന്നു. ആ പാരമ്പര്യം കാത്തുസൂക്ഷിക്കുക എന്നത് എന്റെ കടമയാണ്. ഞാൻ ഒരു പുതിയ നടനായി സിനിമയിലേക്ക് വന്ന കാലത്ത് പോലും അവർ എന്നെ മാറ്റി നിർത്തിയിട്ടില്ല, എന്നും സ്നേഹിച്ചിട്ടേയുള്ളൂ. അത് തന്നെയാണ് എന്റെയും ധർമം.
സഹപ്രവർത്തകരെ പിന്തുണച്ചും സ്നേഹിച്ചും മാത്രമേ ഒരു നല്ല സിനിമ സൃഷ്ടിക്കാൻ കഴിയൂ. ഞാൻ അവരോട് എങ്ങനെയാണെന്ന് എന്റെ കൂടെ പ്രവർത്തിക്കുന്നവരോട് ചോദിച്ചാലേ അറിയാൻ സാധിക്കൂ. വളരെ സത്യസന്ധമായി സഹപ്രവർത്തകരോടൊപ്പം ജോലി ചെയ്യുക എന്നതാണ് എന്റെ രീതി. എനിക്ക് എല്ലാ കോമ്പിനേഷൻ സീനുകളും നല്ല ഓർമ്മകളാണ്. അതിൽ ഒരാളെ മാത്രം എടുത്തു പറയാൻ കഴിയില്ല. ഓരോ സിനിമയും അങ്ങനെയാണ്. ഇപ്പോൾ നമ്മൾ വൃഷഭയെക്കുറിച്ച് സംസാരിക്കുന്നത് കൊണ്ട്, അതിലെ വൈകാരികമായ രംഗങ്ങളാണ് ഇപ്പോൾ ഓർമ്മയിൽ വരുന്നത്.’’ മോഹൻലാൽ കുറിച്ചു.
മോഹൻലാലിനെ നായകനാക്കി നന്ദ കിഷോർ ഒരുക്കുന്ന ബ്രഹ്മാണ്ഡ പാൻ ഇന്ത്യൻ ഇതിഹാസ ചിത്രമാണ് ‘വൃഷഭ’. മോഹൻലാൽ രണ്ട് ഗെറ്റപ്പിലാണ് ചിത്രത്തിലെത്തുന്നത്. യുദ്ധം മാത്രമല്ല മുണ്ടുമടക്കിയുളള താരത്തിന്റെ ഇടിയും ചിത്രത്തിലുണ്ടെന്ന് ചിത്രത്തിന്റെ ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. പ്രശസ്ത കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ്. വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. രാജാ വിജയേന്ദ്ര വൃഷഭയായും പുതിയകാലഘട്ടത്തിലെ ബിസിനസുകാരനായും മോഹല്‍ലാല്‍ എത്തുന്നു. മോഹൻലാലിനൊപ്പം മകനായി തെലുങ്ക് നടൻ റോഷൻ മെക എത്തുന്നു. സഞ്ജയ് കപൂറിന്റെ മകൾ ഷനായ കപൂർ പാൻ ഇന്ത്യൻ അരങ്ങേറ്റം കുറിക്കുന്ന ചിത്രം കൂടിയാണ്. ഷനായ കപൂറും സാറാ എസ്. ഖാനും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
















