ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർധന്റെ നിര്‍ണായക മൊഴി പുറത്ത്. കേസിലെ പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി ഒന്നരക്കോടി രൂപ നൽകിയെന്ന് ഗോവര്‍ദ്ധൻ അന്വേഷണ സംഘത്തിന് മൊഴി നൽകി. ഒന്നരക്കോടി നൽകിയതിനുശേഷമാണ് സ്വർണം വാങ്ങിയത്.
പണം നൽകിയതിന്‍റെ തെളിവുകളും ഗോവര്‍ധൻ എസ്ഐടിക്ക് നൽകി. കേസിൽ കൂടുതൽ വ്യക്തത വരുത്തുന്നതിനായി ഗോവർധനനെയും സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനൊരുങ്ങുകയാണ് അന്വേഷണസംഘം.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ അന്വേഷണസംഘം തിങ്കളാഴ്ച അപേക്ഷ നൽകും. താൻ നിരപരാധിയാണെന്നും സൗഹൃദത്തിന്റെ പുറത്താണ് സ്വർണം വാങ്ങിയതെന്നും വാദിക്കുന്ന ജ്വല്ലറി ഉടമ ഗോവർധൻ, ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ്.
എന്നാൽ, ദേവസ്വം സ്വത്താണെന്ന് അറിഞ്ഞുകൊണ്ട് തന്നെ ഗോവർധൻ തട്ടിപ്പിന് കൂട്ടുനിന്നുവെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ (SIT) കണ്ടെത്തൽ. ഇതിനിടെ, സ്വർണം ഗോവർധന് എത്തിച്ചുനൽകിയ കൽപ്പേഷിനെ വീണ്ടും ചോദ്യം ചെയ്യാനും സ്വർണ്ണത്തിന്റെ ഉറവിടം വ്യക്തമാക്കാനുമുള്ള നടപടികളുമായി പോലീസ് മുന്നോട്ട് പോവുകയാണ്.
ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ അറസ്റ്റിലായ സ്മാർട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരിയെയും ജ്വല്ലറി ഉടമ ഗോവർധനെയും കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. ദ്വാരപാലക ശില്പത്തിൽ നിന്ന് സ്വർണം വേർതിരിച്ചെടുത്തത് പങ്കജിന്റെ കമ്പനിയാണെന്നും ആ സ്വർണം വാങ്ങിയത് ഗോവർധനാണെന്നുമാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ.
പ്രതികൾ ആദ്യം നൽകിയ മൊഴികളിൽ സ്വർണ്ണത്തെക്കുറിച്ച് അറിവില്ലെന്ന് വാദിച്ച് അന്വേഷണം വഴിതിരിച്ചുവിടാൻ ശ്രമിച്ചെങ്കിലും, മുഖ്യപ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുമായി ഇവർക്ക് അടുത്ത ബന്ധമുണ്ടെന്ന് എസ്.ഐ.ടി കണ്ടെത്തിയിട്ടുണ്ട്.
സ്പോൺസർഷിപ്പ് ഇടനിലക്കാരനെന്ന വ്യാജേന നിയമനടപടികളിൽ നിന്ന് രക്ഷപ്പെടാനുള്ള ഇവരുടെ ശ്രമങ്ങളെ തള്ളിക്കളഞ്ഞ അന്വേഷണസംഘം, കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഇരുവർക്കുമെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
















