അന്തരിച്ച നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍റെ സംസ്കാര ചടങ്ങുകൾ രാവിലെ 10 മണിക്ക് തൃപ്പൂണിത്തുറ കണ്ടനാട്ടെ വീട്ടുവളപ്പിൽ നടക്കും. അതുല്യ പ്രതിഭയ്ക്ക് അന്ത്യാഞ്ജലി അര്‍പ്പിച്ച് രാഷ്ട്രീയ –സിനിമ– സാംസ്കാരിക ലോകം.
ഇന്നലെ രാവിലെയാണ് മലയാളിയുടെ പ്രിയപ്പെട്ട ശ്രീനി വിടപറഞ്ഞത്. ശ്രീനിവാസനെ ഡയാലിസിസിനായി രാവിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴി ആരോഗ്യം മോശമായി. തുടർന്ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഉടനെ തന്നെ മരണം സ്ഥിരീകരിച്ചു. ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന സമയത്ത് ഭാര്യ വിമലയും അടുത്ത ബന്ധുക്കളും ഒപ്പമുണ്ടായിരുന്നു.
കണ്ടനാട്ടെ വീട്ടിലെത്തിച്ച മൃതദേഹം, പിന്നീട് ഒരു മണിയോടെ എറണാകുളം ടൗൺ ഹാളിൽ പൊതുദർശനത്തിനായി കൊണ്ടുവന്നു. പ്രിയപ്പെട്ട സുഹൃത്തിനെ കാണാന്‍ മോഹന്‍ലാലും മമ്മൂട്ടിയും ഉള്‍പ്പെടുന്ന വന്‍താരനിര തന്നെയെത്തി. മുഖ്യമന്ത്രി പിണറായി വിജയൻ ആദരാഞ്ജലിയർപ്പിച്ചു.
കണ്ണൂർ പാട്യം സ്വദേശിയായ ശ്രീനിവാസൻ പി.എ.ബക്കറിന്റെ മണിമുഴക്കം എന്ന ചിത്രത്തിൽ അഭിനയിച്ചാണ് മലയാള സിനിമയിലേക്ക് എത്തുന്നത്. 1984 ൽ പ്രിയദർശന്റെ ഓടരുതമ്മാവാ ആളറിയാം എന്ന ചിത്രത്തിലൂടെയായിരുന്നു തിരക്കഥ എഴുത്തിന്റെ തുടക്കം. 48 വർഷം നീണ്ട സിനിമാജീവിതത്തിൽ 54 സിനിമകൾക്ക് തിരക്കഥയെഴുതിയ ശ്രീനിവാസൻ 2 ചിത്രങ്ങൾ സംവിധാനം ചെയ്തു. 54 ൽ 32 സിനിമകൾ സത്യൻ അന്തിക്കാടിനും പ്രിയദർശനും വേണ്ടിയായിരുന്നു. സുന്ദര–ഗംഭീര നായകൻമാരെക്കുറിച്ച് മുൻവിധിയുണ്ടായ കാലത്ത് അത്തരം പരിമിതിയെ സാധ്യതയാക്കിയ കഥാപാത്രങ്ങളായിരുന്നു ശ്രീനിവാസന്റേത്.
ചിന്താവിഷ്ടയായ ശ്യാമളയ്ക്ക് 1998 ൽ സാമൂഹിക പ്രസക്തിയുള്ള മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം ലഭിച്ചു.1989 ൽ വടക്കുനോക്കിയന്ത്രത്തിന് മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്കാരവും മഴയെത്തും മുൻപേ, സന്ദേശം എന്നീ സിനിമകൾക്ക് തിരക്കഥകൾക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. ഭാര്യ: വിമല. മക്കൾ: വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ. മരുമക്കൾ: ദിവ്യ, അർപ്പിത.
















