തിരുവനന്തപുരം: തിരുവനന്തപുരം കോർപ്പറേഷനിലെ അംഗങ്ങളുടെ സത്യപ്രതിജ്ഞാ ചടങ്ങുകൾ പൂർത്തിയായി. തിരഞ്ഞെടുപ്പ് നടക്കാത്ത വിഴിഞ്ഞം ഡിവിഷനിലെ അംഗം ഒഴിച്ച് ബാക്കി 100 പേരും സത്യപ്രതിജ്ഞ ചെയ്തു. ബിജെപിയുടെ 50 അംഗങ്ങളും എൽഡിഎഫിലെ 29 അംഗങ്ങളും യുഡിഎഫിലെ 19 അംഗങ്ങളും രണ്ട് സ്വതന്ത്രരുമാണ് സത്യപ്രതിജ്ഞ ചെയ്തത്.
പ്രകടനമായാണ് ബിജെപി അംഗങ്ങൾ കോർപ്പറേഷൻ ഓഫിസിലെക്കെത്തിയത്. സത്യപ്രതിജ്ഞയ്ക്കു പിന്നാലെ ബിജെപി പ്രവർത്തകർ കോർപ്പറേഷൻ കൗൺസിൽ ഹാളിൽ ഗണഗീതം പാടിയത് തർക്കത്തിനിടയാക്കി. ‘പരമപവിത്രം’ എന്ന് തുടങ്ങുന്ന ഗാനമാണ് ബിജെപി പ്രവർത്തകർ പാടിയത്. അതേസമയം ബിജെപിയുടേത് വർഗീയ അജൻഡയാണെന്ന് സിപിഎം ആരോപിച്ചു. പാസില്ലാതെയാണ് ബിജെപി പ്രവർത്തകർ അകത്ത് കയറിയതെന്നും സംവിധാനത്തെ അട്ടിമറിക്കാനാണ് ബിജെപിയുെട ശ്രമമെന്നും സിപിഎം അംഗങ്ങൾ ആരോപിച്ചു. അതേസമയം സത്യപ്രതിജ്ഞയ്ക്ക് ശേഷം വന്ദേമാതരം പറഞ്ഞാണ് മുൻ ഡിജിപിയും ശാസ്തമംഗലത്തിൽ നിന്നുള്ള കൗൺസിലറുമായ ആർ.ശ്രീലേഖ വേദി വിട്ടത്.
















