പാലക്കാട് വാളയാറിലെ ആൾക്കൂട്ട കൊലപാതകത്തിലെ റിമാൻഡ് റിപ്പോര്‍ട്ട് പുറത്ത്. പ്രതികൾ രാം നാരായണനെ ക്രൂരമായി മർദിച്ചുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പരാമർശിച്ചു. വടി ഉപയോഗിച്ച് മുതുകിലും തലയ്ക്കും അടിച്ചു. രാംനാരായണന്‍റെ മുതുകിലും മുഖത്തും ഇവർ ചവിട്ടി എന്നും റിപ്പോർട്ടിൽ പറയുന്നു.
പോസ്റ്റ്മോർട്ടത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിൽ രാം നാരായണന്റെ ശരീരത്തിൽ തല മുതൽ കാൽ വരെ 40-ലധികം മുറിവുകളാണ് കണ്ടെത്തിയത്. തലയിലുണ്ടായ കടുത്ത രക്തസ്രാവവും ശരീരത്തിലേറ്റ ഗുരുതരമായ പരിക്കുകളുമാണ് മരണത്തിന് കാരണമായത്.
കനത്ത വടികൾ ഉപയോഗിച്ച് പുറംഭാഗം അടിച്ചൊടിച്ചു. നിലത്തിട്ട് ചവിട്ടുകയും വലിച്ചിഴയ്ക്കുകയും ചെയ്തതിന്റെ അടയാളങ്ങൾ ശരീരത്തിലുടനീളമുണ്ട്. മുഖത്തും മുതുകിലും ക്രൂരമായി ചവിട്ടിയതായും എക്സ്റേ ഫലങ്ങൾ വ്യക്തമാക്കുന്നു.
സംഭവത്തിൽ നിലവിൽ അഞ്ച് പേരെയാണ് വാളയാർ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. അറസ്റ്റിലായ എല്ലാവരും മുൻപും നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളാണെന്നത് സംഭവത്തിന്റെ ഗൗരവം വർദ്ധിപ്പിക്കുന്നു.
ഇയാൾക്കെതിരെ വിവിധ സ്റ്റേഷനുകളിലായി 15-ലധികം കേസുകൾ നിലവിലുണ്ട്. തടയാൻ വന്നവരെപ്പോലും ഭയപ്പെടുത്തിക്കൊണ്ടാണ് ഈ ക്രിമിനൽ സംഘം മർദ്ദനം തുടർന്നത്. കൂടുതൽ പ്രതികൾക്കായി പോലീസ് തിരച്ചിൽ തുടരുകയാണ്.
അതേസമയം രാംനാരായണന്‍റെ കുടുംബവുമായി റവന്യൂ മന്ത്രി കെ.രാജൻ ഇന്ന് ചര്‍ച്ച നടത്തും. കുടുംബവും ആക്ഷൻ കൗൺസിൽ അംഗങ്ങളുമായായിരിക്കും ചർച്ച നടത്തുക. മന്ത്രി നേരിട്ട് ചർച്ച നടത്താമെന്ന ഉറപ്പിന്മേൽ ഇന്നലെ മോർച്ചറിക്ക് മുന്നിൽ നടത്തിവന്നിരുന്ന പ്രതിഷേധം താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു. അടിയന്തര നഷ്ടപരിഹാരം നൽകാത്തതിനെ തുടർന്ന് മൃതദേഹം ഏറ്റെടുക്കാൻ കുടുംബാംഗങ്ങൾ തയാറായിട്ടില്ല.
















