വാളയാറിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട രാമനാരായണന്റെ (35) ബന്ധുക്കളുമായി സർക്കാർ നടത്തിയ ചർച്ച വിജയകരമായി അവസാനിച്ചു. മന്ത്രി കെ. രാജനും ജില്ലാ ഭരണകൂടവും നടത്തിയ ചർച്ചയിൽ കുടുംബത്തിന്റെ പ്രധാന ആവശ്യങ്ങൾ അംഗീകരിച്ചതോടെ മൃതദേഹം ഏറ്റെടുക്കാൻ ബന്ധുക്കൾ സമ്മതിച്ചു.
രാമനാരായണന്റെ കുടുംബത്തിന് 10 ലക്ഷം രൂപയിൽ കുറയാത്ത തുക നഷ്ടപരിഹാരമായി നൽകുമെന്ന് മന്ത്രി കെ. രാജൻ ഉറപ്പുനൽകി. കൂടാതെ, മൃതദേഹം എംബാം ചെയ്ത ശേഷം സർക്കാർ ചെലവിൽ രാമനാരായണന്റെ ജന്മദേശമായ ഛത്തീസ്ഗഡിലേക്ക് എത്തിക്കും. പ്രതിഷേധത്തെ തുടർന്ന് തൃശൂരിലെത്തിയ കുടുംബാംഗങ്ങളെയും സർക്കാർ ചെലവിൽ വിമാനമാർഗം നാട്ടിലെത്തിക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തും. നഷ്ടപരിഹാരവും മറ്റ് ആനുകൂല്യങ്ങളും സംബന്ധിച്ച ഈ ഉറപ്പുകൾ ലഭിച്ചതോടെയാണ് തൃശൂർ മെഡിക്കൽ കോളേജ് മോർച്ചറിക്ക് മുന്നിൽ നടത്തിവന്ന പ്രതിഷേധം അവസാനിപ്പിക്കാൻ ബന്ധുക്കൾ തയ്യാറായത്.
കേസിൽ ആൾക്കൂട്ട കൊലപാതകം , പട്ടികജാതി-പട്ടികവർഗ പീഡന നിരോധന നിയമം എന്നീ വകുപ്പുകൾ ഉൾപ്പെടുത്താമെന്നും ചർച്ചയിൽ സർക്കാർ ഉറപ്പ് നൽകി. രാമനാരായണനെ പ്രതികൾ വടി ഉപയോഗിച്ച് തലയ്ക്കും മുതുകിനും ക്രൂരമായി മർദിക്കുകയും മുഖത്തും മുതുകത്തും ചവിട്ടുകയും ചെയ്തുവെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.
കേസിന്റെ ഗൗരവം കണക്കിലെടുത്ത് അന്വേഷണം കഴിഞ്ഞ ദിവസം ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. ഡി.വൈ.എസ്.പി. പി.എം. ഗോപകുമാറിന്റെ നേതൃത്വത്തിൽ ക്രൈംബ്രാഞ്ചിലെയും വാളയാർ പോലീസിലെയും ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പത്തംഗ പ്രത്യേക അന്വേഷണ സംഘത്തെയും നിയോഗിച്ചിട്ടുണ്ട്.
പ്രതികളുടെ രാഷ്ട്രീയ ക്രിമിനൽ പശ്ചാത്തലം വിശദമായി പരിശോധിക്കുമെന്ന് ജില്ലാ പോലീസ് മേധാവി അജിത് കുമാർ അറിയിച്ചു. ക്രിമിനൽ പശ്ചാത്തലമുള്ള പ്രതികൾ ഏതെങ്കിലും കേസിൽ ജാമ്യത്തിലാണെങ്കിൽ അത് റദ്ദാക്കാനുള്ള നടപടികളും സ്വീകരിക്കും. നിലവിൽ അഞ്ച് പ്രതികളാണ് കേസിൽ റിമാൻഡിലുള്ളത്.
കൊലപാതകത്തിന് പിന്നിൽ ആർ.എസ്.എസ്. – ബി.ജെ.പി. ക്രിമിനലുകളാണെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ ആരോപിച്ചു. ഇത് പകൽ പോലെ വ്യക്തമാണെന്നും കേസ് സത്യസന്ധമായി അന്വേഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ആക്രമിച്ചവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും അവർ ആർ.എസ്.എസുമായി ബന്ധപ്പെട്ട കേസുകളിലെ പ്രതികളാണെന്നും ഗോവിന്ദൻ പറഞ്ഞു.
“ബംഗ്ലാദേശി എന്ന് ആരോപിച്ചാണ് യുവാവിനെ ആക്രമിച്ചത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നടപ്പാക്കാൻ ശ്രമിക്കുന്ന വിഭജന രാഷ്ട്രീയമാണ് കേരളത്തിലും നടപ്പാക്കാൻ ശ്രമിക്കുന്നത്. കേരളീയ സമൂഹം ഒറ്റക്കെട്ടായി ഇതിനെ ചെറുക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.
















