ബംഗ്ലാദേശിൽ ഹിന്ദു യുവാവായ ദീപു ചന്ദ്രദാസ് ആൾക്കൂട്ടക്കൊലയ്ക്ക് ഇരയായ സംഭവത്തിൽ ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുന്നു. ഈ ക്രൂരമായ കൊലപാതകത്തെ തുടർന്ന് ഇന്ത്യയിലെ ബംഗ്ലാദേശ് എംബസികൾക്ക് മുന്നിൽ വലിയ പ്രതിഷേധമാണ് ഉയർന്നത്. നയതന്ത്രബന്ധങ്ങളിൽ പുതിയൊരു പ്രതിസന്ധി സൃഷ്ടിച്ചുകൊണ്ട്, ബംഗ്ലാദേശ് സർക്കാർ ഇന്ത്യയുടെ സ്ഥാനപതിയെ വിളിച്ചുവരുത്തി.
ഇന്ത്യയുടെ തലസ്ഥാനമായ ന്യൂഡൽഹിയിലും പശ്ചിമ ബംഗാളിലെ സിലിഗുരിയിലുമുള്ള ബംഗ്ലാദേശ് എംബസികൾക്ക് മുന്നിൽ ശക്തമായ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലാണ് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്റെ നിർണായക ഇടപെടൽ.
എംബസികളുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ടാണ് ബംഗ്ലാദേശ്, ഇന്ത്യൻ പ്രതിനിധിയെ വിളിച്ചുവരുത്തിയത്. നയതന്ത്ര സ്ഥാപനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലെ വീഴ്ചയിൽ ബംഗ്ലാദേശ് കടുത്ത ആശങ്ക രേഖപ്പെടുത്തി.
ദീപു ചന്ദ്രദാസിന്റെ കൊലപാതകത്തിൽ പ്രതിഷേധിച്ച് വിശ്വഹിന്ദു പരിഷത്ത് ഉൾപ്പെടെയുള്ള വിവിധ ഹിന്ദു സംഘടനകളുടെ നേതൃത്വത്തിൽ ഇന്ത്യയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധമാണ് അരങ്ങേറിയത്. ദുർഗാബായ് ദേശ്മുഖ് സൗത്ത് ക്യാമ്പസ് മെട്രോ സ്റ്റേഷന് സമീപം തടിച്ചുകൂടിയ പ്രതിഷേധക്കാർ ഹൈക്കമ്മീഷൻ ഓഫീസിലേക്ക് മാർച്ച് ചെയ്യാൻ ശ്രമിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു.
പ്രതിഷേധ സാഹചര്യത്തെ തുടർന്ന് ന്യൂഡൽഹിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് പോലീസ് അതീവ സുരക്ഷ ഏർപ്പെടുത്തി. പോലീസിനു പുറമെ അർധസൈനിക വിഭാഗത്തെയും വിന്യസിച്ചാണ് അധികൃതർ സുരക്ഷ ഉറപ്പുവരുത്തിയത്. നയതന്ത്ര സ്ഥാപനങ്ങൾക്ക് നേരെയുള്ള ആക്രമണ ശ്രമങ്ങളെ ഗൗരവമായാണ് ഇന്ത്യ കാണുന്നത്.
നയതന്ത്ര സ്ഥാപനങ്ങളെ ലക്ഷ്യമിട്ടുള്ള ‘ആസൂത്രിത ആക്രമണങ്ങളെയും ഭീഷണികളെയും’ ബംഗ്ലാദേശ് അപലപിച്ചു. “ഇത്തരം സംഭവങ്ങൾ നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷയെ മാത്രമല്ല, പരസ്പര ബഹുമാനം, സമാധാനം, സഹിഷ്ണുത എന്നീ മൂല്യങ്ങളെയും ദുർബലപ്പെടുത്തുന്നു,” എന്ന് ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ അറിയിച്ചു.
ഷെയ്ഖ് ഹസീന ഭരണകൂടത്തെ പുറത്താക്കിയ വിദ്യാർഥി പ്രക്ഷോഭത്തിലെ നേതാവും ഇന്ത്യാവിരുദ്ധനുമായി അറിയപ്പെടുന്ന ഉസ്മാൻ ഹാദി വെടിയേറ്റ് കൊല്ലപ്പെട്ടതിനെ തുടർന്നാണ് ബംഗ്ലാദേശിൽ നിലവിലെ കലാപം പൊട്ടിപ്പുറപ്പെട്ടത്.
ഇതിനിടയിലാണ് ന്യൂനപക്ഷ വിഭാഗത്തിൽപ്പെട്ട ദീപു ചന്ദ്രദാസ് കൊല്ലപ്പെട്ടത്. ഈ സംഭവത്തിലും, ന്യൂനപക്ഷങ്ങൾക്കും ഇന്ത്യയുടെ നയതന്ത്ര സ്ഥാപനങ്ങൾക്കും നേരെയുണ്ടായ ആക്രമണ ശ്രമങ്ങളിലും ഇന്ത്യ കടുത്ത ആശങ്ക അറിയിച്ചിരുന്നു.
















