മൊബൈൽ ഫോണിൻ്റെ തിരിച്ചടവ് മുടങ്ങിയതിന് യുവാവിനെ മർദിച്ചതായി പരാതി. താമരശ്ശേരി സ്വദേശി അബ്ദു റഹ്മാനാണ് ക്രൂരമർദനമേറ്റത്. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു താമരശ്ശേരി ചുങ്കത്ത് വെച്ച് സംഭവമുണ്ടായത്. ആക്രമണം തടുക്കുന്നതിനിടെ അബ്ദുറഹ്മാൻ്റെ കൈയിൽ കത്തി കൊണ്ട് ആഴത്തിൽ മുറിവേറ്റു. താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടിയ ഇയാളെ മെഡിക്കൽ കോളേജിലേക്ക് മാറ്റി.
കൊടുവള്ളിയിലെ മൊബൈൽ ഷോപ്പ് വഴി ടിവിഎസ് ഫൈനാൻസിലൂടെയാണ് 36,000 രൂപ വിലയുള്ള മൊബൈൽ ഫോണാണ് അബ്ദുറഹ്മാൻ വാങ്ങിയിരുന്നത്. ഇതിൻ്റെ മൂന്നാമത്തെ അടവ് മുടങ്ങിയതിനെതുടർന്നാണ് ഭീഷണി. മറ്റൊരാളുടെ പേരിൽ ഫോൺചെയ്ത് താമരശ്ശേരി ചുങ്കം ജംഗ്ഷനിൽ ബാലുശ്ശേരി റോഡിൽ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തുകയായിരുന്നു സംഘം.
പ്രതികൾ സഞ്ചരിച്ച താർ ജീപ്പിലേക്ക് വലിച്ചു കയറ്റാൻ ശ്രമിക്കുകയും, കുതറിമാറിയപ്പോൾ ദേഹമാസകലം മർദിക്കുകയും ചെയ്തു. സംഭവത്തിൽ മൂന്നു പേരെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.
















