മലപ്പുറം: ഹണി ട്രാപ് കേസിൽ യുവതിയും ഭർത്താവിന്‍റെ സുഹൃത്തും അറസ്റ്റിൽ. പൊന്നാനി സ്വദേശികളായ പട്ടമാർ വളപ്പിൽ നസീമ (44), ഭർത്താവിന്റെ സുഹൃത്ത് അലി (55) എന്നിവർ ആണ് പോലീസ് പിടിയിലായത്. ഫോണിലൂടെ സൗഹൃദം സ്ഥാപിച്ച് യുവാവിനെ വാടക വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് തട്ടിപ്പ് നടത്തിയത്.
യുവാവിനെ അപകീർത്തിപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.യുവാവിനെ വിളിച്ചു വരുത്തി ദൃശ്യങ്ങൾ പകർത്തിയ ശേഷം ഇത് പുറത്തുവിടാതിരിക്കാൻ പണം ആവശ്യപ്പെട്ടു. യുവാവ് 25,000 രൂപ നൽകി. തുടർച്ചയായി വീണ്ടും വീണ്ടും പണം ആവശ്യപ്പെട്ടതോടെ, സാമ്പത്തിക പ്രതിസന്ധിയുള്ള യുവാവ് വിഷമത്തിലായി. സുഹൃത്തുക്കളോട് പണം കടം വാങ്ങാൻ തുടങ്ങി. ഒടുവിൽ സുഹൃത്തുക്കളോട് യുവാവ് സംഭവിച്ചത് തുറന്നു പറഞ്ഞു.
തുടർന്ന് സുഹൃത്തുക്കളുടെ നിർബന്ധ പ്രകാരം യുവാവ് പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ നസീമയും അലിയും നിരവധി പേരിൽ നിന്ന് ഇത്തരത്തിൽ പണം തട്ടിയതായി കണ്ടെത്തി. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
















