പ്രശസ്ത ഹോളിവുഡ് നടൻ ടോമി ലീ ജോൺസിന്റെ മകളും അഭിനേത്രിയുമായ വിക്ടോറിയ ജോൺസിനെ (34) സാൻ ഫ്രാൻസിസ്കോയിലെ ആഡംബര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണം സംബന്ധിച്ച് ദുരൂഹതകളൊന്നും പോലീസ് സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, കൃത്യമായ കാരണം കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണ്.
വ്യാഴാഴ്ച പുലർച്ചെയാണ് നഗരത്തിലെ പ്രശസ്തമായ ഫെയർമോണ്ട് ഹോട്ടലിലെ പതിനാലാം നിലയിൽ വിക്ടോറിയയെ അബോധാവസ്ഥയിൽ കണ്ടത്. മുറിയിലെത്തിയ ഒരു അതിഥി വിക്ടോറിയയെ കണ്ടപ്പോൾ മദ്യപിച്ച് ബോധരഹിതയായി കിടക്കുകയാണെന്ന് കരുതി ഉടൻ തന്നെ ഹോട്ടൽ ജീവനക്കാരെ വിവരമറിയിക്കുകയായിരുന്നു.
ഉടൻ തന്നെ ഹോട്ടൽ ജീവനക്കാർ സിപിആർ നൽകാൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് വിളിച്ചുവരുത്തിയ പാരാമെഡിക്കൽ സംഘം സ്ഥലത്തെത്തി മരണം സ്ഥിരീകരിക്കുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിൽ മരണത്തിൽ അസ്വാഭാവികമായി ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി.
സംഭവ സ്ഥലത്ത് നിന്ന് ലഹരിമരുന്നുകളോ അനുബന്ധ വസ്തുക്കളോ ലഭിച്ചിട്ടില്ല. കൂടാതെ, ഇത് ആത്മഹത്യയാണെന്ന് സൂചിപ്പിക്കുന്ന തെളിവുകളോ ആക്രമണത്തിന്റെ ലക്ഷണങ്ങളോ കണ്ടെത്തിയിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. വിക്ടോറിയ ജോൺസ് എങ്ങനെയാണ് ഹോട്ടലിൽ എത്തിയതെന്ന കാര്യത്തിലും വ്യക്തത വന്നിട്ടില്ല. മരണകാരണം കൃത്യമായി അറിയുന്നതിനായി മെഡിക്കൽ എക്സാമിനർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
’നോ കൺട്രി ഫോർ ഓൾഡ് മെൻ’ എന്ന ചിത്രത്തിലൂടെ ഓസ്‌കാർ നേടിയ ടോമി ലീ ജോൺസിനും അദ്ദേഹത്തിന്റെ ആദ്യ ഭാര്യ കിംബർലിയ ക്ലൗഗ്ലിക്കും മകളാണ് വിക്ടോറിയ. അച്ഛന്റെ പാത പിന്തുടർന്ന് അഭിനയരംഗത്ത് എത്തിയ അവർ ‘മെൻ ഇൻ ബ്ലാക്ക് II’, ‘ദ ത്രീ ബറിയൽസ് ഓഫ് മെൽക്വിഡാസ് എസ്ട്രാഡ’, ‘വൺ ട്രീ ഹിൽ’ തുടങ്ങിയ സിനിമകളിലും ഷോകളിലും ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
വിക്ടോറിയയുടെ വ്യക്തിപരമായ ജീവിതത്തെക്കുറിച്ചും ചില റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, ലഹരിമരുന്നിന്റെ സ്വാധീനത്തിലായിരിക്കുക, ലഹരിമരുന്ന് കൈവശം വെക്കുക, ഗാർഹിക പീഡനം തുടങ്ങിയ കുറ്റങ്ങൾ ആരോപിച്ച് മൂന്ന് തവണയെങ്കിലും അവർ അറസ്റ്റിലായിട്ടുണ്ട് എന്നും എന്നാൽ ഈ കേസുകളിലൊന്നും അവർ കുറ്റം സമ്മതിച്ചിട്ടില്ലെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
















