അതൊരു ഓർമ്മപ്പെടുത്തലാണ്; ഭീകരതയുടെ കറുത്ത ദിനങ്ങളെക്കുറിച്ചുള്ള, ഒരിക്കലും ഉണങ്ങാത്ത മുറിവുകളുടെ കഥ. “ഒരിക്കലും എനിക്കു മറക്കാൻ കഴിയില്ല ആ ദുരന്തദിനങ്ങള്‍… നിങ്ങള്‍ക്ക് എന്നെ സുഖപ്പെടുത്താൻ കഴിയില്ല. സുഖപ്പെടുത്താൻ കഴിയുന്ന മുറിവുകളല്ല അവർ എന്‍റെ മനസിലും ശരീരത്തിലും ഏൽപ്പിച്ചത്…” ഈ വാക്കുകൾ കേൾക്കുമ്പോൾ, 2023 ഒക്ടോബർ ഏഴിന് ഇസ്രായേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഭീകരരുടെ കൈകളിൽ അകപ്പെട്ട 24 വയസുകാരിയായ റോമി ഗോനെൻ എന്ന പെൺകുട്ടിയുടെ നെഞ്ചിലെ തീവ്രമായ നീറ്റൽ നമുക്കനുഭവപ്പെടും.
ഹമാസിനെക്കുറിച്ച് കേട്ടറിവ് മാത്രമുണ്ടായിരുന്ന ആ ദിവസം വരെ ശാന്തമായിരുന്ന അവളുടെ ജീവിതം, ഗാസയിലെ 471 ദിവസത്തെ തടങ്കലിൽ ഒറ്റപ്പെടലിൻ്റെയും ലൈംഗിക അതിക്രമങ്ങളുടെയും കൊടുംക്രൂരതയുടെയും ദിനങ്ങളായി മാറി. ആ ഭീകര സത്യങ്ങൾ ലോകത്തോട് വിളിച്ചുപറയുകയാണ്, അമേരിക്കയിലെ ചാനൽ 12-ന് നൽകിയ അഭിമുഖത്തിൽ റോമി.
നോവ സംഗീത പരിപാടിയിൽനിന്നാണ് റോമിയെ ഭീകരർ ബന്ദിയാക്കിയത്. കനത്ത നിശബ്ദതയും ഭീതിയും തളംകെട്ടിയ ഒരു തുരങ്കത്തിനുള്ളിലേക്ക് ഒറ്റയ്ക്കിറങ്ങിപ്പോയ നിമിഷങ്ങൾ അവൾക്ക് ഇന്നും പേടിസ്വപ്‌നമാണ്. “നീ ശക്തയാണെന്ന് ഞാൻ എന്നോടുതന്നെ പറഞ്ഞു, വീണ്ടും വീണ്ടും പറഞ്ഞു. പക്ഷേ, അത്തരമൊരു സാഹചര്യത്തിൽ അത് എന്നെത്തന്നെ വിശ്വസിപ്പിക്കാൻ എനിക്കു കഴിയുമായിരുന്നില്ല.
” തന്നെത്തന്നെ ആശ്വസിപ്പിക്കാൻ ശ്രമിക്കുമ്പോഴും, തന്നെ കാത്തിരിക്കുന്ന ദുരിതങ്ങളെക്കുറിച്ച് അവളുടെ മനസ് മുന്നറിയിപ്പ് നൽകി. ആ ഭയം വെറുതെയായിരുന്നില്ലെന്ന് വൈകാതെ അവൾ തിരിച്ചറിഞ്ഞു. തുരങ്കത്തിലേക്ക് വേട്ടക്കാർ മൂന്നു പേർ കടന്നുവന്നു.
അവരുടെ ഇംഗിതങ്ങൾക്കുവേണ്ടി റോമിയുടെ അനുവാദത്തിനു കാത്തുനിൽക്കാതെ അവർ അവളെ ആക്രമിച്ചു കീഴ്പ്പെടുത്തി. “വീണ്ടും വീണ്ടും ഇതു സംഭവിക്കുമെന്ന് എൻ്റെ മനസ് എന്നോടു പറഞ്ഞുകൊണ്ടിരുന്നു. നീ ശക്തയാണെന്ന് പിന്നെ എങ്ങനെ എനിക്ക് എന്നോടുതന്നെ പറയാൻ കഴിയും,” കണ്ണീരടക്കാനാകാതെ വിതുമ്പിക്കൊണ്ട് റോമി ഓർത്തെടുത്തു.
ആ ഭയാനകമായ ഒറ്റപ്പെടലിന് ഒരു ചെറിയ ആശ്വാസമായത് വൈകാതെ മറ്റു ചില പെൺകുട്ടികളെ കൂടി അതേ തുരങ്കത്തിലേക്ക് ഹമാസ് എത്തിച്ചപ്പോഴാണ്. ഐഡിഎഫ് നിരീക്ഷകരായ അഗം ബെർഗർ, ലിറി ആൽബാഗ് എന്നിവർക്ക് പുറമെ 15 വയസ്സുകാരിയായ ഡാഫ്നയും എട്ട് വയസ്സുകാരിയായ എല എല്യാക്കിമും തുരങ്കത്തിലെത്തി. കുട്ടികളോടൊപ്പം ദിവസങ്ങൾ തള്ളിനീക്കുമ്പോൾ, സ്നേഹമുള്ള ഒരു മനുഷ്യസ്പർശത്തിനായി റോമി വല്ലാതെ കൊതിച്ചു. ബെർഗർ ഹിജാബ് ധരിച്ച് തുരങ്കത്തിൽ വന്നപ്പോൾ, “എന്നെ ഒന്നു ചേർത്തുപിടിക്കാമോ?” എന്ന് അവൾ ചോദിച്ചുപോയി.
ലൈംഗിക ആക്രമണത്തിനല്ലാതെ മനുഷ്യസ്പർശം ഏൽക്കാതിരുന്ന റോമിക്ക് ബെർഗറിൻ്റെ ആലിംഗനം വലിയ ആശ്വാസമായി. ലിറിയും ആ ആലിംഗനത്തിൽ പങ്കുചേർന്നപ്പോൾ അവരുടെയെല്ലാം കണ്ണുകൾ നിറഞ്ഞു. പതിനഞ്ചും എട്ടും വയസ്സുള്ള എല്യാക്കിം സഹോദരിമാർ ഒറ്റയ്ക്ക് കഴിഞ്ഞതിൻ്റെ വേദന റോമിയെ തളർത്തി. കൂട്ടത്തിൽ വന്ന എമിലി ദമാരി റോമിയോട് അടുപ്പം സ്ഥാപിച്ചു, റോമി അനുഭവിച്ച ക്രൂരമായ ലൈംഗിക അതിക്രമത്തെക്കുറിച്ച് അവർക്ക് മനസ്സിലാക്കാനും കഴിഞ്ഞു.
ഇതിനിടെ, ഇസ്രയേലുമായി ബന്ദികളെ കൈമാറ്റം ചെയ്യാനുള്ള ചർച്ചകൾ ഹമാസ് ആരംഭിച്ചിരുന്നു. റോമിക്ക് തടങ്കലിൽ നേരിട്ട കൊടുംക്രൂരതകളെക്കുറിച്ച് ഹമാസിൻ്റെ മുതിർന്ന കമാൻഡർമാർ അറിഞ്ഞിരുന്നു. ഒരു ദിവസം ഹിജാബ് ധരിച്ച് തുരങ്കത്തിലൂടെ ഒരു കമാൻഡറുടെ മുറിയിലെത്തിയ റോമിയെ കാത്ത് ഒരു ഫോൺ കോൾ ഉണ്ടായിരുന്നു. മറുവശത്ത് ഹീബ്രുവിൽ സംസാരിച്ചയാൾ സംഭവിച്ചതെല്ലാം തുറന്നുപറയാൻ ആവശ്യപ്പെട്ടു.
എല്ലാം കേട്ടശേഷം അയാൾ റോമിയോട് ഒരു വാഗ്ദാനം ചെയ്തു: “ഇവിടെ സംഭവിച്ചതൊന്നും പുറത്തുപറയരുത്. അതു പാലിക്കാൻ തയ്യാറാണെങ്കിൽ മോചിതരാക്കേണ്ടവരുടെ പട്ടികയിൽ ഒന്നാമതായി നിൻ്റെ പേര് ചേർക്കാം.” വീട്ടിലെത്താനുള്ള അതിയായ ആഗ്രഹം കാരണം റോമി ആ വാഗ്ദാനം സ്വീകരിച്ചു. ഹമാസിൻ്റെ അന്നത്തെ ഗാസ ബ്രിഗേഡ് തലവൻ ഇസാദിൻ അൽ ഹദ്ദാദായിരുന്നു ആ സംഭാഷണത്തിന് പിന്നിലെന്ന് അവൾ പിന്നീട് തിരിച്ചറിഞ്ഞു.
ഒടുവിൽ, 471 ദിവസത്തെ തടവിനുശേഷം ഒരു ദിവസം രാവിലെ ഹമാസ് ഭീകരൻ അവളെ വിളിച്ചു, “നീ ഇപ്പോൾ ഒറ്റയ്ക്കു പുറത്തുപോകുകയാണ്. തെരുവിൽ ഒരു വാഹനം നിന്നെ കാത്തിരിപ്പുണ്ടാകും.” എമിലി ദമാരിയോടൊപ്പമാണ് റോമിയെ തുരങ്കത്തിൽനിന്ന് പുറത്തിറക്കിയത്. കൈമാറ്റം നടക്കുന്ന സ്ഥലത്തേക്ക് പോകുമ്പോൾ കാറിൻ്റെ മുൻസീറ്റിൽ കമാൻഡർ ഹദ്ദാദ് കാത്തിരിക്കുന്നുണ്ടായിരുന്നു.
“നമ്മുടെ വാഗ്ദാനം ഓർമയുണ്ടോ?” അയാളുടെ ചോദ്യത്തിന് “വാഗ്ദാനം പാലിക്കുമെന്ന്” റോമി മറുപടി നൽകി. വീട്ടിലെത്തിച്ചാൽ പോലും തനിക്ക് നേരിട്ട ദുരിതജീവിതം നിശബ്ദമായി സൂക്ഷിക്കേണ്ടി വന്നതിൻ്റെ കാരണം, അപ്പോഴും ഹമാസിൻ്റെ കസ്റ്റഡിയിൽ കഴിയുന്ന നിരവധി ബന്ദികളുടെ സുരക്ഷയായിരുന്നു.
എന്നാൽ, ഇന്ന് എല്ലാവരും മോചിപ്പിക്കപ്പെട്ടതോടെ റോമി ഗോനെൻ്റെ വാക്കുകൾ ലോകത്തിനുമുന്നിൽ മുഴങ്ങുകയാണ്. “ഇനി എന്നെ ആർക്കും നിശബ്ദയാക്കാനാകില്ല. ഞാൻ തുരങ്കത്തിൽ ഒരു വർഷത്തിലേറെ അനുഭവിച്ചുതീർത്തതിൻ്റെ അനന്തരഫലങ്ങൾ എന്നെ ഇപ്പോഴും വേട്ടയാടിക്കൊണ്ടിരിക്കുന്നു. എന്നാൽ, ഞാൻ ഇപ്പോൾ കൂടുതൽ ശക്തയാണ്. എന്തിനെയും നേരിടാൻ തയ്യാർ…” ഭീകരതയുടെ ആഴത്തിൽ മുങ്ങിപ്പോയ ഒരു ജീവിതത്തിൽ നിന്ന്, അതിജീവനത്തിൻ്റെ വെളിച്ചത്തിലേക്ക് അവൾ നടന്നുകയറുകയാണ്.
















