ഉത്തര്‍ പ്രദേശിലെ നോയിഡയില്‍ സെക്ടര്‍ 25-ജലായു വിഹാര്‍ അപ്പാര്‍ട്ട്‌മെന്റിലെ L-32 ഫ്‌ളാറ്റില്‍ നടന്ന കൊലപാതകത്തിന്റെ ഉത്തരവാദികള്‍ ആരാണെന്ന് കണ്ടു പിടിക്കാന്‍ കഴിയാതെ പതിനെട്ടു വര്‍ഷം. ഇന്നും ഗതികിട്ടാതെ അലയുകയാണ് ഒരു പെണ്‍കുട്ടിയുടെയും പുരുഷന്റെയും ആത്മാക്കള്‍. ദുരൂഹ സാഹചര്യത്തില്‍ മൃഗീയമായി കൊലചെയ്യപ്പെട്ട രണ്ടു പേര്‍. പതിനെട്ടു വര്‍ഷം കഴിഞ്ഞിട്ടും എങ്ങനെയാണ്, ആരാണ് കൊലപാതകം നടത്തിയതെന്ന് കണ്ു പിടിക്കാന്‍ കഴിഞ്ഞിട്ടില്ല. ലോക്കല്‍ പോലീസ് മുതല്‍ സി.ബി.ഐ വരെ അന്വേഷിച്ചിട്ടും സത്യം തെളിിക്കാനായില്ല. ഇനി കൊലചെയ്തവര്‍ കുറ്റം സ്വയം ഏറ്റു പറയാതെ നിര്‍വാഹമില്ല. അങ്ങനെയൊന്ന് ഉണ്ടാവുകയുമില്ലെന്നുറപ്പാണ്.
2008 മെയ് 15നായിരുന്നു പ്രശസ്ത ദന്ത ഡോക്ടര്‍ ദമ്പതികളുടെ മകള്‍ ആരുഷി തള്‍വാറിന്റെ കൊലപാതകം നടന്നത്. അന്നു തന്നെ അവരുടെ വീട്ടിലെ വിശ്വസ്തനായ വേലക്കാരനെയും ദുരൂഹ സാഹചര്യത്തില്‍ കൊലചെയ്യപ്പെട്ട നിലയില്‍ കണ്ടെത്തി. ആരുഷിയെ ബെഡ് റൂമിലും, വേലക്കാരനെ ടെറസ്സിന്റെ മുകളില്‍ കൂളര്‍ പാനലിനു പുറകില്‍ കൊലചെയ്യപ്പെട്ട നിലയിലുമാണ് കണ്ടെത്തിയത്. കൊലപാതകം നടന്നിരിക്കുന്നത് രാത്രിയിലാണ്. ആ വീട്ടില്‍ ദന്ത ഡോക്ടര്‍മനാരായ രാജേഷ് തല്‍വാറും നൂപുര്‍ തല്‍വാറും ഏക മകള്‍ ആരുഷിയും മാത്രമാണുള്ളത്. നേപ്പാള്‍ സ്വദേശിയായ വിശ്വസ്തനായ വേലക്കാരന്‍ ഹേംരാജ് ബഞ്ചാരെയും അപ്പാര്‍ട്ട്‌മെന്റിലുണ്ട്. ഹോംരാജിനെ കൂടാതെ, മറ്റൊരു ജോലിക്കാരിയുമുണ്ട്. എന്നാല്‍, ഇവര്‍ പോയ് വരികയാണ് ചെയ്യുന്നത്. മകള്‍ കൊലചെയ്യപ്പെട്ടുവെന്ന് ദന്ത ഡോക്ടര്‍ ദമ്പതികള്‍ അറിയുന്നത്, പുലര്‍ച്ചെ എത്തിയ വേലക്കാരി എത്തി വീട് തുറക്കുമ്പോഴായിരുന്നു.
മെയ് 24നാണ് മകളുടെ പിറനാള്‍. എന്നാല്‍, വരാനിരിക്കുന്ന പിറനാളിനു ദിവസങ്ങള്‍ക്കു മുമ്പ് രാജേഷ് തള്‍വാര്‍ നൂപുര്‍ തള്‍വാറും ചേര്‍ന്ന് മകള്‍ക്ക് പിറനാള്‍ സമ്മാനം നല്‍കി. സര്‍പ്രൈസ് ആയിട്ടാണ് അത് നല്‍കിയത്. വിലകൂടിയ ഒരു സോണി ഡിജിറ്റല്‍ ക്യാമറ ആയിരുന്നു സമ്മാനമായി നല്‍കിയത്. ആ ക്യാമറയില്‍ അവള്‍ തന്റെ സന്തോഷം മുഴുവന്‍ പകര്‍ത്തി. രാത്രി പത്തുമണിക്ക് എടുത്ത അവസാന ഫോട്ടോയില്‍ ആരുഷി ചിരിച്ചുകൊണ്ട് നില്‍ക്കുകയായിരുന്നു. പക്ഷെ, അത് ആ മാലാഖ കുട്ടിയുടെ അവസാനത്തെ ചിരിയായിരുന്നു. രാത്രി ഭക്ഷണശേഷം എല്ലാവരും ഉറങ്ങാന്‍ പോയി. രാജേഷും നൂപുറും തങ്ങളുടെ മുറിയിലും, ആരുഷി തൊട്ടടുത്ത മുറിയിലും.
നേപ്പാള്‍ സ്വദേശിയായ വിശ്വസ്തനായ വേലക്കാരന്‍ ഹേംരാജ് ബഞ്ചാരെയും ഉറങ്ങാന്‍ പോയിരുന്നു. മെയ് 16ന് രാവിലെ ആറു മണിക്ക് വീട്ടു ജോലിക്കാരിയായ ഭാരതി പതിവുപോലെ എത്തി. കോളിംഗ് ബെല്‍ അടിച്ചു. സാധാരണ ഹേംരാജാണ് വാതില്‍ തുറക്കാറുള്ളത്. പക്ഷേ അന്ന് ആരും വന്നില്ല. വീണ്ടും ബെല്ലടിച്ചപ്പോള്‍ ഉറക്കച്ചടവോടെ നൂപുര്‍ തല്‍വാര്‍ വാതില്‍ക്കലെത്തി. അകത്തെ തടിവാതില്‍ തുറന്നെങ്കിലും പുറത്തെ ഗ്രില്‍ പൂട്ടിയിരുന്നു. ‘ഹേംരാജ് രാവിലെ പാല്‍ വാങ്ങാന്‍ പോയതായിരിക്കും, അവന്‍ വാതില്‍ പുറത്തുനിന്ന് പൂട്ടിയിട്ടുണ്ടാകും,’ നൂപുര്‍ പറഞ്ഞു. താക്കോല്‍ താഴേക്കിട്ടു കൊടുത്തു. ഭാരതി വാതില്‍ തുറന്ന് അകത്തു കയറി അടുക്കളയിലേക്കു പോയി.
എന്നാല്‍, അല്‍പ്പ സമയം കഴിഞ്ഞതും ആരുഷിയുടെ മുറിയില്‍ നിന്ന് രാജേഷിന്റെയും നൂപുറിന്റെയും കരച്ചില്‍ കേട്ടു. ഓടിച്ചെന്ന ഭാരതി കണ്ടത് രക്തത്തില്‍ കുളിച്ചു നിലത്തു കിടക്കുന്ന ആരുഷിയെയാണ്. കഴുത്തറുക്കപ്പെട്ട നിലയില്‍, ജീവനറ്റ ആ പതിമൂന്നുകാരിയുടെ ശരീരം. നിലതെറ്റിയ നൂപുര്‍ തള്‍വാറും രാജേഷ് തള്‍വാറും വാവിട്ട് കരയുകയായിരുന്നു. ‘ ഇതിനൊക്കെ കാരണം ആ ഹേംരാജാണ്.അവന്‍ ചതിച്ചു’ രാജേഷ് തള്‍വാര്‍ കരയുന്നതിനിടയില്‍ പറഞ്ഞു. നേരം വെളുത്തതോടെ വാട്ടിലാകെ വാര്‍ത്ത പരന്നു. പോലീസും മാധ്യമങ്ങളും അയല്‍ക്കാരും ആ വീട്ടിലേക്ക് ഇരച്ചുകയറി. തെളിവുകള്‍ അവശേഷിക്കേണ്ടിയിരുന്ന ആ ക്രൈം സീന്‍ ആയിരക്കണക്കിന് കാല്‍പ്പാടുകളാല്‍ മലിനമായി.
ഹേംരാജാണ് കൊലയാളി എന്ന് എല്ലാവരും ഉറപ്പിച്ചു. ഹോംരാജിനെ വീട്ടിലും പരിസരത്തും, ആ നാട്ടിലെവിടെയും കാണാതായതോടെ നേപ്പാളിലേക്ക് കടന്നുകളഞ്ഞിട്ടാകും എന്നുറപ്പിച്ചു. അവനെ പിടിക്കാന്‍ പോലീസ് അന്വേഷണം തുടങ്ങി. എന്നാല്‍, സംഭവം നടന്ന പിറ്റേദിവസം തന്നെ കഥയില്‍ വലിയൊരു പ്രതീക്ഷിക്കാത്ത ട്വിസ്റ്റുണ്ടായി. വീടിന്റെ ടെറസിലേക്ക് പോകുന്ന ഗ്രില്‍ പൂട്ടിയിട്ടിരിക്കുകയായിരുന്നു. താക്കോല്‍ അന്വേഷിച്ചിട്ട് കിട്ടിയില്ല. ഒടുവില്‍ പൂട്ട് പൊളിച്ച് പോലീസ് ടെറസില്‍ കയറി. അവിടെ, ദിവസങ്ങളായി ഉപയോഗിക്കാതെ കിടന്ന കൂളര്‍ പാനലിന്റെ പിന്നില്‍ ഒളിപ്പിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെടുത്തു. അത് മറ്റാരുടെയുമല്ല, കൊലയാളി എന്ന് എല്ലാവരും വിധിയെഴുതിയ ഹേംരാജിന്റേതായിരുന്നു.
ഒരു വീട്ടില്‍ രണ്ടുപേര്‍ കൊല്ലപ്പെട്ടിരിക്കുന്നു. അതും ദുരൂഹ സാഹചര്യത്തില്‍. മകളുടെ കൊലയാളിയാണ് ഹോംരാജെന്ന് മാതാപിതാക്കള്‍ പറഞ്ഞതും അസാധുവായി. ഹോംരാജും കൊല്ലപ്പെട്ടിരിക്കുന്നു. പുറത്തുനിന്ന് ആരും വീടിന് അകത്തേക്ക് വന്നിട്ടില്ല. അകത്തുനിന്ന് ആരും പുറത്തേക്കും പോയിട്ടില്ല. അങ്ങനെയെങ്കില്‍ കൊലയാളി വീടിനുള്ളില്‍ തന്നെയുണ്ടോ?. ആ ചോദ്യം ചെന്നെത്തിയത് രാജേഷിലേക്കും നൂപുറിലേക്കുമാണ്. തുടര്‍ന്ന് സംശയത്തിന്റെ സാധ്യതകള്‍ വെച്ച് നോയിഡ പോലീസ് രാജേഷിനെ അറസ്റ്റ് ചെയ്തു. ഭാര്യ നൂപുറിനും കുടുംബസുഹൃത്തായ ഡോക്ടര്‍ അനിത ദുറാനിക്കും ഇടയിലുള്ള അവിഹിതബന്ധം ഹേംരാജ് അറിഞ്ഞതാകാം കൊലപാതക കാരണമെന്ന് പോലീസ് കണക്കു കൂട്ടി. അതുമല്ലെങ്കില്‍ ആരുഷിയും ഹേംരാജും തമ്മിലുള്ള അടുപ്പം രാജേഷ് തെറ്റിദ്ധരിച്ചതാകാം എന്നും പോലീസ് കഥകള്‍ മെനഞ്ഞു.
എന്നാല്‍, ഇതിനൊന്നും കൃത്യമായ തെളിവുകള്‍ ഉണ്ടായിരുന്നില്ല. അങ്ങനെ ലോക്കല്‍ പോലീസ് കേസ് അന്വേഷണത്തില്‍ പരാജയപ്പെട്ടുവെന്ന് ഏകദേശം ഉറപ്പായതോടെ ജൂണ്‍ 1ന് കേസ് സി.ബി.ഐ ഏറ്റെടുത്തു. അരുണ്‍ കുമാറിന്റെ നേതൃത്വത്തിലുള്ള ആദ്യ സി.ബി.ഐ സംഘം സംശയിച്ചത് രാജേഷിന്റെ ക്ലിനിക്കിലെ കോമ്പൗണ്ടര്‍ കൃഷ്ണയെയും, അയല്‍വീട്ടിലെ വേലക്കാരന്‍ രാജ്കുമാറിനെയും, മുന്‍ വേലക്കാരന്‍ വിഷ്ണു ശര്‍മ്മയെയുമായിരുന്നു. നര്‍ക്കോ അനാലിസിസ് ടെസ്റ്റില്‍ കൃഷ്ണ ചില വെളിപ്പെടുത്തലുകള്‍ നടത്തി. ഹേംരാജിന്റെ മുറിയില്‍ ഇരുന്ന് മദ്യപിച്ച ശേഷം, ‘കുക്രി’ എന്ന നേപ്പാളി കത്തി ഉപയോഗിച്ച് കൊല നടത്തിയെന്നായിരുന്നു സംശയം. കൃഷ്ണയുടെ മുറിയില്‍ നിന്ന് രക്തം പുരണ്ട തലയിണയുറയും കുക്രിയും കണ്ടെടുത്തു.
എന്നാല്‍, ശാസ്ത്രീയമായ പരിശോധനയില്‍ ആ രക്തം ആരുഷിയുടേതാണെന്ന് തെളിയിക്കാന്‍ സി.ബി.ഐക്ക് കഴിഞ്ഞില്ല. അതോടെ ആ വഴിയും അടഞ്ഞു. തുടര്‍ന്ന് അന്വേഷണം എ.ജി.എല്‍ കൗള്‍ എന്ന ഉദ്യോഗസ്ഥന്റെ കൈകളിലെത്തി. ഇത്തവണത്തെ അന്വേഷണത്തില്‍ കഥ വീണ്ടും മാറി. പുറത്തുനിന്ന് ആരും വരാത്ത സ്ഥിതിക്ക് കൊലയാളി മാതാപിതാക്കള്‍ തന്നെയാണെന്ന് രണ്ടാം സംഘം ഉറപ്പിച്ചു. ആരുഷിയുടെ മുറിയിലെ ഇന്റര്‍നെറ്റ് റൂട്ടര്‍ രാത്രി 3:30 വരെ ഓണ്‍ ആയിരുന്നുവെന്ന് കണ്ടെത്തി. മുറിയില്‍ ബലപ്രയോഗം നടന്ന ലക്ഷണമില്ലായിരുന്നു. കഴുത്തിലെ മുറിവ് ഒരു സര്‍ജിക്കല്‍ ബ്ലേഡ് ഉപയോഗിച്ചതുപോലെ കൃത്യതയുള്ളതായിരുന്നു.
ഒരു ഡോക്ടറുടെ കൈവിരുത് അതില്‍ അവര്‍ കണ്ടു. മാത്രമല്ല, മൃതദേഹം വൃത്തിയാക്കിയതായും തെളിവുകള്‍ നശിപ്പിച്ചതായും സി.ബി.ഐ കണ്ടെത്തി. 2013ല്‍ ഗാസിയാബാദ് കോടതി രാജേഷിനെയും നൂപുറിനെയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സ്വന്തം മകളെ കൊന്ന രാക്ഷസരായി ലോകം അവരെ കണ്ടു. എന്നാല്‍, വര്‍ഷങ്ങള്‍ക്കുശേഷം, 2017 ഒക്ടോബറില്‍ അലഹബാദ് ഹൈക്കോടതി ആ വിധി തിരുത്തി. മതിയായ തെളിവുകളില്ലെന്ന് കണ്ട് തല്‍വാര്‍ ദമ്പതികളെ കുറ്റവിമുക്തരാക്കി. അവര്‍ ജയില്‍ മോചിതരായി. പക്ഷേ, ആരുഷിയുടെയും ഹേംരാജിന്റെയും ആത്മാക്കള്‍ക്ക് ഇന്നും നീതി കിട്ടിയിട്ടില്ല. ‘പുറത്തുനിന്ന് ആരും വന്നില്ല, വീട്ടിലുള്ളവര്‍ ചെയ്തതുമല്ല’ എങ്കില്‍ പിന്നെ ആരാണ് ആ കൃത്യം നിര്‍വഹിച്ചത്?.
ഇന്നും, നോയിഡയിലെ ആ ഫളാറ്റ് ഒരു ചോദ്യചിഹ്നമായി നിലനില്‍ക്കുന്നു. ഒരു രാത്രിയില്‍, ഒരു വീട്ടില്‍, ഒരേ സമയം രണ്ടുപേര്‍ കൊല്ലപ്പെട്ടു. കൊന്നതാരാണ് എന്ന് കണ്ടെത്താനാകാതെ, ഇന്ത്യന്‍ കുറ്റാന്വേഷണ ചരിത്രത്തിലെ ഏറ്റവും വലിയ നിഗൂഢതയായി ആരുഷി-ഹേംരാജ് കേസ് അവശേഷിക്കുന്നു.
CONTENT HIGH L;IGHTS; Two lost souls are still in that flat?: Was Aarushi’s throat slit with a “kukri” knife or a “surgical” blade?; How was Homraj killed?
















