ചില യാഥാർത്ഥ്യങ്ങൾ സിനിമയിലെ തിരക്കഥകളെ പോലും അതിശയിപ്പിക്കാറുണ്ട്. മാവേലിക്കരയിലെ മാങ്കാംകുഴിയിൽ നടന്ന ഈ സംഭവം അത്തരത്തിലൊന്നാണ്. സ്വന്തം മക്കൾ വീട്ടിൽ നിന്ന് പോയപ്പോൾ ഒറ്റപ്പെട്ട ആ വൃദ്ധ ദമ്പതികൾക്ക് താങ്ങും തണലുമായി മാറിയ ഒരു പതിനെട്ടുകാരി. മക്കളെക്കാളേറെ സ്നേഹിച്ചും വിശ്വസിച്ചും കൂടെക്കൂട്ടിയ ആ ദമ്പതികൾ ഒരിക്കലും കരുതിയിരിക്കില്ല, തങ്ങൾ അത്രമേൽ വാത്സല്യം നൽകിയ ആ പെൺകുട്ടി തങ്ങളുടെ അവസാനത്തിന് കാരണമാവുമെന്ന്.
പാപ്പച്ചന്റെയും മറിയാമ്മയുടെയും ജീവിതത്തിലേക്ക് ഒരു മകളെപ്പോലെ കടന്നുവന്ന റജി എന്ന ആ പെൺകുട്ടി, സ്നേഹത്തിന് തിരികെ നൽകിയത് മനുഷ്യ മനസ്സാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതയായിരുന്നു. പണത്തോടും സ്വർണ്ണത്തോടുമുള്ള അത്യാഗ്രഹം ഒരു വ്യക്തിയെ എത്രമാത്രം പൈശാചികമായി മാറ്റാമോ, അതിന്റെ ഇരട്ടിയാണ് റജി എന്ന സ്ത്രീയിൽ പ്രകടമായത്.
കൊടും ക്രൂരമായ കൊലപാതകത്തിന് ശേഷം, നിയമത്തിന്റെ കണ്ണുവെട്ടിച്ച് ഒന്നും രണ്ടുമല്ല, നീണ്ട 27 വർഷക്കാലം അവൾ ഒളിവിൽ കഴിഞ്ഞു. ഒരു സാധാരണ കുറ്റവാളിക്ക് ചിന്തിക്കാൻ പോലും കഴിയാത്ത തന്ത്രങ്ങളിലൂടെ, മറ്റൊരു വ്യക്തിയായി, പുതിയ ജീവിതം നയിച്ച റജി എന്ന ക്രൂരയുടെ കഥ, ഈ ലോകത്ത് ആരെയും ഇനി എളുപ്പത്തിൽ വിശ്വസിക്കാനാവില്ല എന്ന വലിയ പാഠമാണ് നൽകുന്നത്.
ഈ സംഭവം നടക്കുന്നത് 1990 മാവേലിക്കരയിലെ മാങ്കാംകുഴിയിൽ ആണ്. അവിടെ പച്ചക്കറി കച്ചവടം നടത്തി ജീവിച്ചിരുന്നവർ ആയിരുന്നു പാപ്പച്ചനും മറിയാമ്മയും. ഇരുവരുടെയും മക്കൾ വളർന്നു വലുതായി വിവാഹം കഴിഞ്ഞ് പോയപ്പോൾ, അവർ രണ്ടു പേരും ആ വലിയ വീട്ടിൽ ഒറ്റക്കായി. അവിടുത്തെ ഏകാന്തത മാറ്റാനും തങ്ങൾക്ക് ഒരു കൂട്ടിനുമായി അവർ ഒരു സഹായിയെ തേടി. എന്നാൽ തന്റെ മരണത്തിലെക്കുള്ള വഴിയാണ് ആ തുറക്കുന്നത് എന്ന അവർ കരുതിയിരുന്നില്ല.
അങ്ങനെയാണ് പതിനെട്ടുകാരിയായ റജി ആ വീട്ടിലേക്ക് എത്തുന്നത്. തങ്ങളുടെ മക്കളുടെ സാന്നിദ്യം കൊതിച്ചിരുന്ന അവർക്ക് റെജി വലിയ ആശ്വാസമായിരുന്നു. റെജിയെ മറിയാമ്മ ഒരിക്കലും വേലക്കാരിയായിട്ടല്ല സ്വന്തം മകളെപ്പോലെയാണ് സ്നേഹിച്ചത്. പാപ്പച്ചനും മറിയാമ്മയ്ക്കുമൊപ്പം റജി ആ വീട്ടിലെ ഒരംഗത്തെപ്പോലെ കഴിഞ്ഞു.
തങ്ങളുടെ കൂടെ മക്കളില്ലാത്തതിന്റെ സങ്കടം അവർ മറന്നത് അങ്ങനെ ആയിരുന്നു. എന്നാൽ ആ സന്തോഷം അധികനാൾ ഉണ്ടായിരുന്നില്ല. ആ നിഷ്കളങ്കമായ സ്നേഹത്തിന് റജി തിരികെ നൽകിയത് കൊടും ക്രൂരതയായിരുന്നു.
1990 ഫെബ്രുവരി 12 ഉച്ച സമയം. പതിവുപോലെ മറിയാമ്മ വീട്ടിലുണ്ടായിരുന്നു. എന്നാൽ പാപ്പച്ചൻ പച്ചക്കറി കച്ചവടത്തിനായി പോയിരുന്നു. മറിയാമ്മ മാത്രം ഉണ്ടായിരുന്ന ആ വീട്ടിൽ നടന്നത് പൈശാചികമായ ഒരു നരനായാട്ടായിരുന്നു. വൈകുന്നേരം വീട്ടിലെത്തിയ പാപ്പച്ചൻ കണ്ടത് നടുക്കുന്ന കാഴ്ചയായിരുന്നു.
വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ചു കിടക്കുന്ന തന്റെ ഭാര്യ. കഴുത്തറുത്തും, കാത് അറുത്തുമാറ്റിയും, ശരീരമാസകലം കുത്തിപ്പരിക്കേൽപ്പിച്ചും വികൃതമാക്കപ്പെട്ട മൃതദേഹം. അലമാരയിലുണ്ടായിരുന്ന സ്വർണ്ണാഭരണങ്ങൾ അപ്രത്യക്ഷമായിരുന്നു. ഒപ്പം, തങ്ങൾ മകളെപ്പോലെ കരുതിയ റജിയും.
തുടർന്ന് നടന്ന പോലീസ് അന്വേഷണം റജിയിലേക്ക് ആണ് വിരൽചൂണ്ടിയത്. അധികം വൈകാതെ റെജി പോലീസ് പിടിയിലായി. 1993-ൽ മാവേലിക്കര സെഷൻസ് കോടതിയും പിന്നീട് 1996-ൽ ഹൈക്കോടതിയും റജിയെ കുറ്റക്കാരിയാണെന്ന് കണ്ടെത്തി ജീവപര്യന്തം ശിക്ഷ വിധിച്ചു. എന്നാൽ കഥ അവിടെ അവസാനിച്ചില്ല.
നിയമത്തിന്റെ കണ്ണുവെട്ടിച്ച് ജാമ്യത്തിലിറങ്ങിയ റജി പിന്നീട് ആരും കണ്ടിട്ടില്ല. ഒരു വർഷമല്ല, രണ്ടല്ല… നീണ്ട 27 വർഷങ്ങൾ. കേരള പോലീസിനെ പോലും അമ്പരപ്പിച്ചു കൊണ്ട് റജി എന്ന കുറ്റവാളി ഇരുളിലേക്ക് മറഞ്ഞു. മറിയാമ്മയുടെ കുടുംബത്തിന്റെ കണ്ണീരിന് മറുപടിയില്ലാതെ കാലം കടന്നുപോയി.
റജി മരിച്ചിട്ടുണ്ടാകാം എന്ന് പലരും കരുതി. എന്നാൽ നിയമത്തിന്റെ കണ്ണുവെട്ടിച്ച അവൾ ജീവിച്ചിരിപ്പുണ്ടായിരുന്നു; വേറൊരു പേരിൽ, വേറൊരു ദേശത്ത്. തമിഴ്നാട്ടിലെ തക്കലയിൽ എത്തിയ റജി, അവിടെ വെച്ച് ‘മിനി രാജു’വായി മാറി. തന്റെ പഴയകാലം അവൾ സമർത്ഥമായി മായ്ച്ചുളഞ്ഞു.
തമിഴ്നാട് സ്വദേശിയെ വിവാഹം കഴിച്ചു. “പ്രണയിച്ച് വിവാഹം കഴിച്ചതുകൊണ്ട് വീട്ടുകാർ ഉപേക്ഷിച്ചു” എന്ന കള്ളക്കഥ ഭർത്താവിനെയും മക്കളെയും നാട്ടുകാരെയും അവൾ വിശ്വസിപ്പിച്ചു. കാലം ഒരുപാട് പോയി. 27 വർഷങ്ങൾക്ക് ശേഷം ഭർത്താവിനും മക്കൾക്കും ഒപ്പം റെജിക്ക് തിരികെ കേരളത്തിലേക്ക് എത്തേണ്ടി വന്നു. എന്നാൽ റെജി ആയിട്ടല്ലായിരുന്നു മറിച്ചു മിനി രാജുവായി. താൻ ചെയ്ത കുറ്റകൃത്യം എല്ലാരും മറന്നുകാണുമെന്നും താൻ ഇനി ഒരിക്കലും പിടിക്കപെടില്ലന്ന വിശ്വാസത്തോടെ റെജി മിനിയായി തന്റെ കുടുംബത്തോടൊപ്പം എത്തി. എറണാകുളം ജില്ലയിലെ അടിവാട് എന്ന സ്ഥലത്ത് അവർ വാടകയ്ക്ക് താമസമാക്കി.
കൂടാതെ അടിവാട് ഒരു ടെക്സ്റ്റൈൽ ഷോപ്പിൽ സെയിൽസ് ഗേളായി ജോലിയും നേടി. എല്ലാവരോടും ചിരിച്ചും കളിച്ചും പെരുമാറുന്ന, രണ്ട് മക്കളുടെ അമ്മയായ, സ്നേഹനിധിയായ മിനി രാജു ആയി നിയമത്തെ കബളിപ്പിച്ചു അവൾ ജീവിച്ചു. അവൾ ഒരു കൊലപാതകിയാണെന്ന് ആർക്കും സംശയം തോന്നിയില്ല. കോതമംഗലത്തെ തുണിക്കടയിൽ സാരി മടക്കിവെക്കുമ്പോഴും അവളുടെ കൈകളിൽ 30 വർഷം പഴക്കമുള്ള രക്തക്കറയുണ്ടെന്ന് ആരും അറിഞ്ഞില്ല. എന്നാൽ അധികനാൾ റജിക്ക് കള്ളകളി നീണ്ടുകൊണ്ടുപോകാൻ കഴിഞ്ഞില്ല.
വിധി ഒളിപ്പിച്ചു വെച്ച കണക്കുകൾ എന്നെങ്കിലും തീർത്തേ മതിയാകൂ. 2023-ൽ ചെങ്ങന്നൂർ ഡിവൈഎസ്പി എം.കെ. ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആ പഴയ കേസ് ഫയൽ വീണ്ടും തുറന്നു. മകളെ പോലെ കണ്ട സ്നേഹിച്ചതിന് മരണം സംഭവിക്കേണ്ടി വന്ന മറിയാമ്മക്ക് നീതി ലഭിക്കാനായി അവർ അന്വേഷിച്ചു തുടങി.
18 വയസ്സുകാരിയായ റജിയുടെ പഴയ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോ മാത്രമായിരുന്നു അവരുടെ കയ്യിലുണ്ടായിരുന്ന ഏക തെളിവ്. ശാസ്ത്രീയമായ അന്വേഷണങ്ങൾക്കൊടുവിൽ, റജി എന്ന മിനി രാജുവിന്റെ മൊബൈൽ നമ്പർ ലൊക്കേഷൻ പോലീസിന് ലഭിച്ചു. അവർ അടിവാട് ഉണ്ടെന്ന് ഉറപ്പിച്ചു. എന്നാൽ നേരിട്ട് ചെന്ന് പിടികൂടാൻ കഴിയില്ല. 30 വർഷം കൊണ്ട് രൂപത്തിലും ഭാവത്തിലും അവൾ മാറിയിട്ടുണ്ടാകാം.
അങ്ങനെ ആ നിർണ്ണായക നിമിഷമെത്തി. പോലീസ് സംഘം വേഷം മാറി, സാരി വാങ്ങാനെന്ന വ്യാജേന മിനി ജോലി ചെയ്യുന്ന കടയിലെത്തി. അവിടെ തിരക്കിനിടയിൽ ഓടിനടന്ന് ജോലി ചെയ്യുന്ന മധ്യവയസ്കയെ അവർ നിരീക്ഷിച്ചു. സംശയം ബലപ്പെട്ടെങ്കിലും ഉറപ്പിക്കണം. ഒരു ഉദ്യോഗസ്ഥൻ അപ്രതീക്ഷിതമായി ശബ്ദം താഴ്ത്തി വിളിച്ചു: “റജി…” ആ പേര് കേട്ടതും സാരി മടക്കിക്കൊണ്ടിരുന്ന ആ സ്ത്രീയുടെ കൈകൾ നിശ്ചലമായി. മുഖത്ത് ഭീതിയുടെ നിഴൽ വീണു. 33 വർഷമായി താൻ മറക്കാൻ ശ്രമിച്ച, ആരും വിളിക്കാത്ത ആ പേര്! തിരിഞ്ഞു നോക്കിയ മിനിയുടെ മുഖത്തെ ഭാവമാറ്റം തന്നെ ധാരാളമായിരുന്നു അവൾ ആണ് റെജി എന്ന തെളിയിക്കാൻ. പെട്ടന്ന് തന്നെ പോലീസുകാർ അവരെ വളഞ്ഞു.
കോതമംഗലത്തെ ആ തുണിക്കടയിൽ വെച്ച്, മിനി രാജു എന്ന മുഖംമൂടി അഴിഞ്ഞുവീണു. മാങ്കാംകുഴിയിലെ റജി എന്ന കൊലപാതകി വീണ്ടും ലോകത്തിന് മുന്നിലെത്തി.
അറസ്റ്റിലായപ്പോൾ അവൾക്ക് പറയാനുണ്ടായിരുന്നത് മക്കളെക്കുറിച്ചും ഭർത്താവിനെക്കുറിച്ചും മാത്രമായിരുന്നു. താൻ സ്നേഹിക്കുന്ന കുടുംബം ഈ സത്യം അറിയുമ്പോൾ തകരുന്നത് അവൾക്ക് ഓർക്കാൻ കഴിയുമായിരുന്നില്ല. 18-ാം വയസ്സിൽ സ്വർണത്തിനും പണത്തിനുമായി നടത്തിയ ആ അരുംകൊല, മൂന്ന് പതിറ്റാണ്ടുകൾക്കിപ്പുറവും അവളെ വേട്ടയാടി പിടികൂടി.
മാങ്കാംകുഴിയിലെ മറിയാമ്മയ്ക്ക് ഒടുവിൽ നീതി ലഭിച്ചു. മിനി രാജുവായി അഭിനയിച്ചു തീർത്ത ജീവിതനാടകത്തിന് പോലീസ് അവിടെ തിരശീലയിട്ടു. നീതിയുടെ മുന്നിൽ ഒരുപാട് നാൾ ഒരുകള്ളത്തരവും നിലനിൽക്കില്ലെന്ന് തെളിയിച്ചുകൊണ്ടും കേരളം പോലീസിന്റെ ബുദ്ധിപരവും സത്യസന്ധവുമായ നീക്കത്തിൽ അവസാനം 27 വർഷത്തെ ക്രൂരതക്ക് നീതി ലഭിച്ചു. ജീവിതത്തിൽ ഒരിക്കലും ആരെയും വിശ്വസിക്കരുതെന്ന സത്യം വീണ്ടും തെളിയിക്കുന്നതായിരുന്നു ഈ കൊലപാതകം
















