പശ്ചിമേഷ്യന്‍ സംഘര്‍ഷം പോകുന്നത് ലോകമഹാ യുദ്ധത്തിന്റെ സാധ്യതകളിലേക്കാണെന്ന് ഓരോ നീക്കങ്ങളും സൂചിപ്പിക്കുന്നുണ്ട്. ഇസ്തയേല്‍ പാലസ്തീന്‍ യുദ്ധം വ്യാപിച്ച് അമേരിക്ക-ഇറാന്‍ യുദ്ധമായി മാറിക്കഴിഞ്ഞു. ലോകം ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയാണ്! പശ്ചിമേഷ്യയുടെ ഭൂപടം സ്വന്തം ഇഷ്ടപ്രകാരം മാറ്റിവരയ്ക്കാന്‍ വൈറ്റ് ഹൗസില്‍ ഇരുന്ന് ഡൊണാള്‍ഡ് ട്രംപ് ഉത്തരവിടുമ്പോള്‍, മറുഭാഗത്ത് ചരിത്രം ഇതുവരെ കാണാത്ത പ്രതിരോധ കോട്ടകള്‍ തീര്‍ക്കുകയാണ് ഇറാന്‍. റഡാറുകളെ തോല്‍പ്പിക്കുന്ന നിഗൂഢ ജെറ്റുകളും, ശത്രുവിന്റെ ചാരക്കണ്ണുകളെ വെട്ടിച്ച് നീങ്ങുന്ന ചൈനീസ് കവചങ്ങളും ചേര്‍ന്ന് ഇറാന്‍ ഒരുക്കുന്ന ആ പ്രതിരോധ തന്ത്രം ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. പെന്റഗണിനെയും അമേരിക്കന്‍ ചാര ഉപഗ്രഹങ്ങളെയും ഒരുപോലെ കുഴപ്പിക്കുന്നത് ആകാശത്ത് വട്ടമിട്ടു പറക്കുന്ന ഒരു നിഗൂഢ ജെറ്റ് വിമാനമാണ്.
റഡാറുകളില്‍പ്പെടാത്ത, അത്യന്താധുനികമായ ഈ ജെറ്റ് എവിടെ നിന്ന് വന്നു എന്നത് ഇപ്പോഴും ദുരൂഹമാണ്. ഇത് ഇറാന്റെ തദ്ദേശീയ നിര്‍മ്മിതിയായ ‘ഖാഹര്‍-313’ ആണോ എന്നതാണ് സംശയം. ഈ വിമാനം റഡാര്‍ സ്‌ക്രീനുകളില്‍ പ്രത്യക്ഷപ്പെടുകയും നിമിഷങ്ങള്‍ക്കുള്ളില്‍ അപ്രത്യക്ഷമാവുകയും ചെയ്യുന്നത് അമേരിക്കന്‍ വ്യോമസേനയ്ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തുകയാണ്. ഈ ജെറ്റ് റഷ്യയുടെയോ ചൈനയുടെയോ രഹസ്യ സഹായത്താല്‍ ലഭിച്ചതാണോ എന്നും അമേരിക്കയ്ക്ക് വ്യക്തത വന്നിട്ടില്ല. ഞങ്ങളുടെ ആകാശത്ത് ആര് പറക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കും എന്ന ഇറാന്‍ പരമോന്നത നേതാവ് അയത്തൊള്ള ഖമേനിയുടെ പ്രഖ്യാപനം ഈ ജെറ്റിന്റെ സാന്നിധ്യത്തെ കൂടുതല്‍ ഗൗരവമുള്ളതാക്കുന്നു. ആധുനിക യുദ്ധതന്ത്രങ്ങളില്‍ ഇറാന്‍ കൈവരിച്ച സാങ്കേതിക മുന്നേറ്റത്തിന്റെ പ്രതീകമായാണ് ഈ വിമാനത്തെ ലോകം നോക്കിക്കാണുന്നത്.
ഇത് വെറുമൊരു സൈനിക നീക്കമല്ല, ഇത് ആത്മവീര്യവും അത്യാധുനിക സാങ്കേതിക വിദ്യയും തമ്മിലുള്ള പോരാട്ടമാണ്. ട്രംപിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പതറാത്ത ഖമേനിയുടെ ആത്മവിശ്വാസവും, അമേരിക്കന്‍ താവളങ്ങളെ വിറപ്പിക്കുന്ന ഇറാന്റെ മിസൈല്‍ കരുത്തും ഇന്ന് പശ്ചിമേഷ്യയെ ഒരു അഗ്‌നിപര്‍വ്വതമാക്കി മാറ്റിയിരിക്കുന്നു. അത്യാധുനിക ആയുധങ്ങളേക്കാള്‍ തന്ത്രപരമായ നീക്കങ്ങളിലൂടെ അമേരിക്കയെ പ്രതിരോധിക്കാനാണ് ഇറാന്‍ ഇപ്പോള്‍ ശ്രമിക്കുന്നത്. ഓരോ നീക്കവും കൃത്യമായി അളന്നുതൂക്കിയുള്ളതാണ്.
ഇറാന്റെ ആകാശത്ത് ഇപ്പോള്‍ നടക്കുന്നത് ലോകത്തെ ഞെട്ടിക്കുന്ന ഒരു മാസ്റ്റര്‍ പ്ലാനാണ്. ഇതിനെ ‘ചൈനീസ് കവചം’ എന്ന് പ്രതിരോധ വിദഗ്ധര്‍ വിശേഷിപ്പിക്കുന്നു. ഇറാന്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കും ഇറാന്റെ വ്യോമപരിധിയിലേക്കും ഇപ്പോള്‍ പ്രവേശനമുള്ളത് ചൈനീസ് വിമാനങ്ങള്‍ക്ക് മാത്രമാണ്. ഇത് യാദൃശ്ചികമായി സംഭവിച്ച ഒന്നല്ല. അമേരിക്കയുടെ വ്യോമാക്രമണ ഭീഷണി ഏറ്റവും ഉയര്‍ന്നുനില്‍ക്കുന്ന ഘട്ടത്തില്‍, ചൈനയുമായുള്ള തങ്ങളുടെ ആഴത്തിലുള്ള നയതന്ത്ര ബന്ധത്തെ ഇറാന്‍ ഒരു രക്ഷാകവചമായി ഉപയോഗിക്കുകയാണ്. ചൈനീസ് വിമാനങ്ങള്‍ സഞ്ചരിക്കുന്ന പാതയിലൂടെയോ അവയുടെ സാന്നിധ്യമുള്ള മേഖലയിലൂടെയോ ഒരു മിസൈല്‍ തൊടുക്കാന്‍ അമേരിക്കന്‍ സേന മുതിരില്ലെന്ന് ഇറാന്‍ കൃത്യമായി കണക്കുകൂട്ടുന്നു. ചൈനയുമായി നേരിട്ടൊരു യുദ്ധത്തിലേക്ക് പോകാന്‍ അമേരിക്ക ആഗ്രഹിക്കില്ല എന്ന യാഥാര്‍ത്ഥ്യം ഇറാന്‍ ഇവിടെ ബുദ്ധിപൂര്‍വ്വം പ്രയോഗിക്കുന്നു. യുദ്ധമോഹിയായ ട്രംപിന്റെ നീക്കങ്ങള്‍ക്ക് മേല്‍ ഇറാന്‍ നടത്തുന്ന ആദ്യത്തെ വലിയ നയതന്ത്ര പ്രഹരമാണിത്.
അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ഇറാനെതിരെ യുദ്ധകാഹളം മുഴക്കുന്നത് തന്റെ രാഷ്ട്രീയ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനാണെന്ന ആക്ഷേപം ലോകമെമ്പാടും ഉയരുന്നുണ്ട്. എന്നാല്‍ ഇതിനെ ഒരു ജനതയുടെ പരമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായാണ് ആയത്തുള്ള അലി ഖമേനി കാണുന്നത്. ഇറാന്റെ സൈനിക താവളങ്ങള്‍ക്ക് നേരെ ഒരു വെടിയുണ്ടയെങ്കിലും ഉതിര്‍ത്താല്‍, പശ്ചിമേഷ്യയിലെ എല്ലാ യുഎസ് സൈനിക താവളങ്ങളെയും ഭസ്മമാക്കാന്‍ ശേഷിയുള്ള മിസൈല്‍ ശേഖരം ഇറാന്‍ സജ്ജമാക്കി കഴിഞ്ഞു. ഇതിന്റെ ഭീകരത അമേരിക്ക ഇതിനകം തിരിച്ചറിഞ്ഞു കഴിഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ യുഎസ് സൈനിക താവളങ്ങളില്‍ ഒന്നായ ഖത്തറിലെ അല്‍-ഉദൈദില്‍ നിന്ന് സൈനിക ഉദ്യോഗസ്ഥരെ പെട്ടെന്ന് ഒഴിപ്പിക്കാന്‍ ട്രംപ് ഉത്തരവിട്ടത് ഇറാന്റെ മിസൈല്‍ കരുത്തിനോടുള്ള ഭയം മൂലമാണെന്ന് വ്യക്തമാണ്. ഹൈപ്പര്‍സോണിക് മിസൈലുകള്‍ ഉപയോഗിച്ച് അമേരിക്കന്‍ താവളങ്ങളെ തകര്‍ക്കാനുള്ള ഇറാന്റെ ശേഷി വെറും കടലാസിലല്ല എന്ന് തെളിയിക്കപ്പെട്ടു കഴിഞ്ഞു.
ഇറാന്റെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചില പ്രതിഷേധങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, ഒരു വിദേശ ശക്തി തങ്ങളുടെ മണ്ണിലേക്ക് കടന്നുകയറാന്‍ ശ്രമിക്കുമ്പോള്‍ ആ ജനത ഭിന്നതകള്‍ മറന്ന് ഒന്നിക്കുമെന്നുറപ്പാണ്. വര്‍ഷങ്ങളോളം അമേരിക്ക ഏര്‍പ്പെടുത്തിയ ക്രൂരമായ സാമ്പത്തിക ഉപരോധങ്ങള്‍ക്കിടയിലും ഇറാന്‍ സ്വന്തമായി വികസിപ്പിച്ചെടുത്ത പ്രതിരോധ സാങ്കേതികവിദ്യ ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. അമേരിക്കന്‍ വിമാനവാഹിനി കപ്പലുകളെ തകര്‍ക്കാന്‍ ശേഷിയുള്ള ‘നൂര്‍’ മിസൈലുകളും, ഉക്രൈന്‍ യുദ്ധത്തില്‍ പോലും ചര്‍ച്ചയായ ‘ഷാഹെദ്’ ഡ്രോണുകളും ഏത് നിമിഷവും ആഞ്ഞടിക്കാന്‍ തയ്യാറാണ്.
വിദേശ രാജ്യങ്ങളില്‍ നിന്ന് ആയുധങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ കഴിയാതെ വന്നതോടെ, സ്വന്തമായി മിസൈലുകളും ഡ്രോണുകളും വികസിപ്പിക്കാന്‍ ഇറാന്‍ നിര്‍ബന്ധിതരായി. ഇന്ന്, ലോകത്തെ ഏറ്റവും വലിയ മിസൈല്‍ ശേഖരമുള്ള രാജ്യങ്ങളിലൊന്നായി ഇറാന്‍ മാറിയിരിക്കുന്നു. ഹൊര്‍മൂസ് കടലിടുക്കിലൂടെയുള്ള അമേരിക്കന്‍ കപ്പലുകളുടെ നീക്കം നിരീക്ഷിക്കാനും ആവശ്യമെങ്കില്‍ തടയാനും ശേഷിയുള്ള ‘അബീല്‍’, ‘മൊഹാജെര്‍’ തുടങ്ങിയ ഡ്രോണ്‍ പരമ്പരകള്‍ ഇറാന്റെ സൈനിക മികവാണ് തെളിയിക്കുന്നത്. ഇറാന്‍ ഒറ്റയ്ക്കല്ല ഈ പോരാട്ടം നയിക്കുന്നത് എന്നതാണ് അമേരിക്കയെ ഏറ്റവും കൂടുതല്‍ ഭയപ്പെടുത്തുന്ന വസ്തുത. ലെബനനിലെ ഹിസ്ബുള്ള, യമനിലെ ഹൂത്തികള്‍, ഇറാഖിലെയും സിറിയയിലെയും വിവിധ സായുധ ഗ്രൂപ്പുകള്‍ എന്നിവരടങ്ങുന്ന ‘ആക്‌സിസ് ഓഫ് റെസിസ്റ്റന്‍സ്’ ഇറാന്റെ കരുത്ത് വര്‍ദ്ധിപ്പിക്കുന്നു.
അമേരിക്ക ഇറാനെതിരെ ഒരു നീക്കം നടത്തിയാല്‍, പശ്ചിമേഷ്യയിലുടനീളമുള്ള തങ്ങളുടെ സഖ്യകക്ഷികള്‍ ഒരേസമയം അമേരിക്കന്‍ താല്‍പ്പര്യങ്ങളെ ആക്രമിക്കുമെന്ന് ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചെങ്കടലിലും പേര്‍ഷ്യന്‍ ഗള്‍ഫിലും ഇവര്‍ തീര്‍ക്കുന്ന പ്രതിരോധം ലോക വ്യാപാരത്തെ തന്നെ ബാധിക്കാന്‍ ശേഷിയുള്ളതാണ്. ആധുനിക യുദ്ധങ്ങള്‍ വെറും മിസൈലുകളില്‍ മാത്രം ഒതുങ്ങുന്നില്ല. അത് വിവരസാങ്കേതിക വിദ്യയുടെ കൂടി പോരാട്ടമാണ്. ഇറാന്‍ ആകാശത്ത് വട്ടമിട്ടു പറക്കുന്ന നിഗൂഢ ജെറ്റ് വിമാനം ഒരു സൈക്കോളജിക്കല്‍ വാര്‍ഫെയറിന്റെ ഭാഗമാണ്. തങ്ങളുടെ പക്കല്‍ അമേരിക്കയ്ക്ക് പോലും അറിവില്ലാത്ത ആയുധങ്ങള്‍ ഉണ്ടെന്ന സന്ദേശം നല്‍കുന്നതിലൂടെ ശത്രുവിന്റെ ആത്മവീര്യം തകര്‍ക്കുകയാണ് ഇറാന്‍ ചെയ്യുന്നത്.
CONTENT HIGH LIGHTS; Iran’s Qaher-313 in American skies?: Pentagon and Donald Trump tremble; Is Iran preparing for Chinese armor?
















