തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരർക്ക് വാജിവാഹനം കൈമാറിയത് ഹൈക്കോടതിയുടെ അറിവോടെയും പാരമ്പര്യ വിധി പ്രകാരവുമാണെന്ന് റിപ്പോർട്ട്. കൈമാറ്റ പ്രക്രിയ മുഴുവൻ നടന്നത് അഡ്വക്കേറ്റ് കമ്മീഷണറുടെ സാന്നിധ്യത്തിൽ ആയിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു.
2017 മാർച്ചിൽ തന്നെ വാജിവാഹനം കൈമാറുന്ന വിവരം ഹൈക്കോടതിയെ അറിയിച്ചിരുന്നുവെന്നും കോടതി അത് അംഗീകരിച്ചിരുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. കൊടിമര നിർമ്മാണ പ്രവൃത്തികൾ മാതൃകാപരമാണെന്ന് നിരീക്ഷിച്ച കോടതി, അഡ്വക്കേറ്റ് കമ്മീഷണറുടെ പ്രവർത്തനങ്ങളെ പ്രശംസിക്കുകയും ചെയ്തിരുന്നു. ഈ കോടതി ഉത്തരവുകൾ നിലനിൽക്കെയാണ് ഇപ്പോൾ വാജിവാഹനം കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്.
തിരുവാഭരണം കമ്മീഷണറുടെയും അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെയും സാന്നിധ്യത്തിൽ അഷ്ടദിക്ക്പാലകർ ഉൾപ്പെടെ കൊടിമരത്തിലെ മറ്റ് വസ്തുക്കൾ സ്ട്രോങ്ങ് റൂമിലേക്ക് മാറ്റി സീൽ ചെയ്തിരുന്നുവെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ശബരിമല സ്വർണ്ണക്കൊള്ളയുമായി ബന്ധപ്പെട്ട് തന്ത്രി കണ്ഠരര് രാജീവര് അറസ്റ്റിലായതിന് പിന്നാലെയാണ് കൊടിമരം മാറ്റിയതിലേക്കും വാജിവാഹനം തന്ത്രിക്ക് നൽകിയതിലേക്കും പ്രത്യേക അന്വേഷണ സംഘം അന്വേഷണം വ്യാപിപ്പിച്ചത്. തന്ത്രിയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത വാജിവാഹനം നിലവിൽ അന്വേഷണസംഘം കോടതിക്ക് കൈമാറിയിരിക്കുകയാണ്.
















