രാജ്യത്തെ കേന്ദ്ര അന്വേഷണ ഏജൻസികൾ രാഷ്ട്രീയ ലാഭത്തിനായി ജനങ്ങളെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ ശ്രമിക്കുകയാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. ജനാധിപത്യവും നീതിന്യായ വ്യവസ്ഥയും ഭരണഘടനയും സംരക്ഷിക്കാൻ സുപ്രീംകോടതിയും ഹൈക്കോടതികളും ഉണർന്നു പ്രവർത്തിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. കൽക്കട്ട ഹൈക്കോടതിയുടെ ജൽപായ്ഗുരി സർക്യൂട്ട് ബെഞ്ചിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിലായിരുന്നു മുഖ്യമന്ത്രിയുടെ നിർണായക പ്രതികരണം.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, കൽക്കട്ട ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നിവർ വേദിയിലിരിക്കെയാണ് മമത തന്റെ വിമർശനങ്ങൾ ഉന്നയിച്ചത്. രാജ്യത്തെ നീതിന്യായ വ്യവസ്ഥയ്ക്ക് മുകളിൽ മറ്റൊന്നുമില്ലെന്ന് ചൂണ്ടിക്കാട്ടിയ അവർ, ഏജൻസികൾ അധികാര പരിധി ലംഘിക്കുന്നതിനെതിരെ കോടതികൾ ഇടപെടണമെന്ന് അഭ്യർത്ഥിച്ചു.
ജനാധിപത്യത്തിന്റെ തൂണുകൾ തകർക്കാൻ അനുവദിക്കരുതെന്നും നീതി തേടിയെത്തുന്ന സാധാരണക്കാർക്ക് കോടതികൾ മാത്രമാണ് ഏക ആശ്രയമെന്നും അവർ കൂട്ടിച്ചേർത്തു.
തൃണമൂൽ കോൺഗ്രസിന്റെ രാഷ്ട്രീയ കൺസൾട്ടൻസി സ്ഥാപനമായ ഐ-പാക്കിന്റെ (I-PAC) ഓഫീസിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ED) നടത്തിയ റെയ്ഡാണ് മുഖ്യമന്ത്രിയെ പ്രകോപിപ്പിച്ചത്.
പാർട്ടിയുടെ അതീവ രഹസ്യ സ്വഭാവമുള്ള ആഭ്യന്തര രേഖകൾ കൈക്കലാക്കാനാണ് ഏജൻസി ശ്രമിക്കുന്നതെന്ന് മമത ആരോപിച്ചു. രാഷ്ട്രീയ പ്രതിയോഗികളെ നേരിടാൻ ബിജെപി അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്ന തന്റെ മുൻ നിലപാട് അവർ ഈ ചടങ്ങിലും ആവർത്തിച്ചു.
മാധ്യമ വിചാരണകൾക്കെതിരെയും മമത ബാനർജി കടുത്ത ഭാഷയിൽ പ്രതികരിച്ചു. കോടതികൾ ഒരു വിഷയത്തിൽ വിധി പുറപ്പെടുവിക്കുന്നതിന് മുൻപ് തന്നെ മാധ്യമങ്ങൾ വിചാരണ നടത്തി വ്യക്തികളെയും പ്രസ്ഥാനങ്ങളെയും കളങ്കപ്പെടുത്തുകയാണ്.
ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അന്വേഷണ ഏജൻസികളുടെ ഗൂഢാലോചനകൾക്ക് മാധ്യമങ്ങൾ ആയുധമാകരുതെന്നും അവർ മുന്നറിയിപ്പ് നൽകി. ചീഫ് ജസ്റ്റിസിനോടുള്ള ഒരു അപേക്ഷ എന്ന നിലയിലാണ് അവർ ഈ കാര്യങ്ങൾ അവതരിപ്പിച്ചത്.
















