കൊച്ചി വൈപ്പിനിലെ ഹോട്ടലിൽ പൊറോട്ടയ്ക്കൊപ്പം സൗജന്യ ഗ്രേവി നൽകാത്തതിനെ ചൊല്ലിയുള്ള തർക്കത്തിൽ ഹോട്ടൽ ഉടമക്കും ഭാര്യക്കും പരിക്ക്. എടവനക്കാട് അണിയൽ മാര്‍ക്കറ്റിൽ ഹോട്ടൽ നടത്തുന്ന സുബൈർ, ഭാര്യ ജുമൈലത്ത് എന്നിവർക്കാണ് മർദനം ഏറ്റത്. ഇവരുടെ പരാതിയിൽ പോലീസ് കേസ് എടുത്തു.
ഞായറാഴ്ച വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം. ഹോട്ടലിൽ നിന്ന് പൊറോട്ട വാങ്ങിയ സമീപവാസിയായ ജിബി എന്ന യുവാവ് അതിനോടൊപ്പം ഗ്രേവി നൽകാനായി ആവശ്യപ്പെട്ടു. എന്നാൽ ഗ്രേവി നൽകണം എങ്കിൽ 20 രൂപ നൽകണം എന്ന ഹോട്ടൽ ഉടമ പറഞ്ഞതോടെയാണ് സങ്കർഷം ആരംഭിച്ചത്.
തന്നെ തല്ലാൻ ശ്രമിച്ചപ്പോൾ ഭർത്താവ് തടഞ്ഞെന്നും പിടിച്ചു മാറ്റാൻ ശ്രമിച്ചപ്പോൾ തന്റെ കയ്യില്‍ ഇടികൊണ്ടെന്നുമാണ് പരാതിക്കാരി പൊലീസിനു നൽകിയ മൊഴി. കൂടാതെ ഭർത്താവിനെ കടയിൽ നിന്നു പുറത്തേക്കു വലിച്ചിട്ട് കൈയിൽ സൂക്ഷിച്ചിരുന്ന വസ്തു കൊണ്ട് പുരികത്തിൽ കുത്തിയെന്നും ശരീരത്തിന്റെ പല ഭാഗത്തും മർദിച്ചെന്നും പരാതിയിൽ പറയുന്നു. ഇതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്തു വന്നു.
















