വെനസ്വേലയില്‍ നിക്കോളാസ് മഡുറോയെ അട്ടിമറിച്ച കുതന്ത്രങ്ങലുമായി അമേരിക്കയുടെ കഴുകന്‍ കണ്ണുകള്‍ ഇറാനിലും പതിച്ചിരിക്കുകയാണ്. ട്രംപ് ഭരണകൂടം പശ്ചിമേഷ്യയെ ഉന്നം വെയ്ക്കുന്നത് അധികാര മോഹം മാത്രമല്ല, സാമ്പത്തിക സ്രോതസ്സുകളും ഇസ്ലാം വിരുദ്ധതയും കുത്തി നിറച്ചു കൊണ്ടാണെന്നത് വ്യക്തം. മണലാരണ്യത്തിലെ കത്തുന്ന കാറ്റിനേക്കാള്‍ വേഗത്തില്‍ ഒരു യുദ്ധഭീതി പശ്ചിമേഷ്യയെ പൊതിയുന്നതു പോലും വംശഹത്യകള്‍ക്ക് വേണ്ടിയാണ്. ഇത് രാജ്യങ്ങള്‍ തമ്മിലുള്ള അതിര്‍ത്തി തര്‍ക്കമല്ല. ആഗോളാധിപത്യത്തിന്, വിഭവങ്ങളുടെ മേലുണ്ടാക്കുന്ന അധിനിവേശം കൂടിയാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്.
വെനസ്വേലയെ സാമ്പത്തികമായി ശ്വാസം മുട്ടിച്ച് ഭരണമാറ്റം സാധ്യമാക്കിയ അതേ പരീക്ഷണങ്ങള്‍ ഇറാന്റെ മണ്ണില്‍ പയറ്റാനാണ് അമേരിക്ക ഒരുങ്ങുന്നത്. ഇറാന്റെ ആത്മവീര്യത്തിന് മുന്നില്‍ പതറിപ്പോയ അമേരിക്ക ഇപ്പോള്‍ ഉപരോധങ്ങള്‍ക്കുമപ്പുറം നേരിട്ടുള്ള കൊലവിളികള്‍ നടത്തി മുട്ടുകുത്തിക്കാന്‍ ശ്രമിക്കുകയാണ്. പക്ഷേ, അമേരിക്ക മറന്നുപോകുന്ന ഒരു സത്യമുണ്ട്. ഇറാന്‍ വെറുമൊരു രാജ്യമല്ല, അതൊരു വിപ്ലവവീര്യമാണ്. വെനസ്വേലയില്‍ മഡുറോയെ പുറത്താക്കാന്‍ അമേരിക്ക സ്വീകരിച്ച അതേ തന്ത്രങ്ങളാണ് ഇറാനിലും ആവര്‍ത്തിക്കപ്പെടുന്നത്. എണ്ണവ്യാപാരം പൂര്‍ണ്ണമായും തടയുക, അന്താരാഷ്ട്ര സാമ്പത്തിക ഇടപാടുകളില്‍ നിന്ന് ഒറ്റപ്പെടുത്തുക, ജനങ്ങളെ പട്ടിണിക്കിട്ട് ഭരണകൂടത്തിനെതിരെ തിരിക്കുക-ഇതാണ് ട്രംപിന്റെ പുതിയ ‘ബ്ലൂപ്രിന്റ്’. വെനസ്വേലയുടെ എണ്ണ സമ്പത്തിനെ തകര്‍ത്ത് ആ രാജ്യത്തെ ദാരിദ്ര്യത്തിലേക്ക് തള്ളിയിട്ടത് പോലെ, ഇറാന്റെ ഊര്‍ജ്ജ മേഖലയെ ലക്ഷ്യം വെച്ചാണ് പുതിയ ആക്രമണങ്ങള്‍.
ഇറാന്റെ ഇന്ധന വിതരണ ശൃംഖലകളും തുറമുഖങ്ങളും തകര്‍ക്കുന്നതിലൂടെ അവിടുത്തെ സാധാരണ ജനജീവിതം ദുസ്സഹമാക്കാനാണ് അമേരിക്കന്‍ നീക്കം. എന്നാല്‍, പടിഞ്ഞാറന്‍ ഉപരോധങ്ങളെ സ്വന്തം വികാസത്തിനുള്ള ഇന്ധനമാക്കി മാറ്റിയ ചരിത്രമാണ് ഇറാന്റേത്. അമേരിക്ക ഏര്‍പ്പെടുത്തുന്ന ഓരോ ഉപരോധവും ഇറാന്റെ ആഭ്യന്തര ഉല്‍പ്പാദനക്ഷമതയും തദ്ദേശീയ സാങ്കേതിക വിദ്യയും വര്‍ദ്ധിപ്പിക്കാന്‍ മാത്രമാണ് സഹായിച്ചിട്ടുള്ളത്. മിസൈലുകള്‍ക്കും ആയുധങ്ങള്‍ക്കും അപ്പുറം ഇന്ന് ലോകം ഭയക്കുന്നത് ഇറാന്റെ സൈബര്‍ കരുത്തിനെയാണ്. അമേരിക്കയും ഇസ്രയേലും ഉള്‍പ്പെടെയുള്ള വന്‍ശക്തികള്‍ തങ്ങളുടെ അതീവ രഹസ്യമായ ലബോറട്ടറികളില്‍ നിന്ന് കോഡുകള്‍ കൊണ്ട് ഇറാനെ തകര്‍ക്കാന്‍ ശ്രമിക്കുമ്പോള്‍, അതിനെയെല്ലാം നെഞ്ചുവിരിച്ചു നേരിടാന്‍ ഇറാന്റെ ‘സൈബര്‍ സൈന്യത്തിന്’ സാധിക്കുന്നു. പടിഞ്ഞാറന്‍ രാജ്യങ്ങളുടെ പവര്‍ ഗ്രിഡുകളും ബാങ്കിംഗ് സംവിധാനങ്ങളും ഏത് നിമിഷവും തകര്‍ക്കാന്‍ ശേഷിയുള്ള വൈപ്പര്‍ മാല്‍വെയറുകള്‍ ഇറാന്റെ പക്കലുണ്ടെന്ന തിരിച്ചറിവ് അമേരിക്കയെ ഭയപ്പെടുത്തുന്നുണ്ട്.
അമേരിക്കന്‍ നിര്‍മ്മിത പാട്രിയറ്റ് മിസൈലുകളെപ്പോലും നിഷ്പ്രഭമാക്കാന്‍ ശേഷിയുള്ള സാങ്കേതിക വിദ്യ ഇറാന്‍ വികസിപ്പിച്ചത് ഉപരോധങ്ങളുടെ കനല്‍ച്ചൂളയില്‍ വെന്തുകൊണ്ടാണ്. അമേരിക്കയുടെ വിനാശകരമായ തന്ത്രങ്ങള്‍ക്ക് സൈബര്‍ ലോകത്ത് കൃത്യമായ പ്രഹരം നല്‍കാന്‍ ഇറാന് കഴിയുന്നു എന്നത് ഈ യുദ്ധത്തിന്റെ ഗതി മാറ്റുന്നുണ്ട്. ഇറാനെ സംബന്ധിച്ച് ഇത് വെറുമൊരു അതിജീവനമല്ല, മറിച്ച് പടിഞ്ഞാറന്‍ സാമ്രാജ്യത്വത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ്. ഗാസയിലും യമനിലും അമേരിക്ക നടത്തുന്ന ഇരട്ടത്താപ്പുകള്‍ക്കെതിരെ ലോകത്തിന് മുന്നില്‍ ശബ്ദമുയര്‍ത്തുന്ന ഏക ശക്തിയായി ഇറാന്‍ മാറിക്കഴിഞ്ഞു. അമേരിക്കന്‍ ഉപരോധങ്ങള്‍ ഇറാന്റെ സാമ്പത്തിക മേഖലയെ ഉലയ്ക്കുന്നുണ്ടെങ്കിലും, റഷ്യയും ചൈനയും ഉള്‍പ്പെടെയുള്ള ശക്തികളുമായി ചേര്‍ന്ന് ഇറാന്‍ നടത്തുന്ന പുതിയ നയതന്ത്ര നീക്കങ്ങള്‍ അമേരിക്കയുടെ അധികാര കുത്തകയ്ക്ക് അന്ത്യം കുറിക്കുകയാണ്.
വെനസ്വേലയെപ്പോലെയല്ല ഇറാന്‍ എന്ന് അമേരിക്ക തിരിച്ചറിയാന്‍ വൈകുന്നത് വലിയൊരു സൈനിക ദുരന്തത്തിന് വഴിമരുന്നിട്ടേക്കാം. ഉപരോധങ്ങള്‍ കൊണ്ട് ഒരു ജനതയുടെ ആത്മവിശ്വാസത്തെയും സ്വതന്ത്ര മോഹങ്ങളെയും ഇല്ലാതാക്കാന്‍ കഴിയില്ലെന്ന് ഇറാന്‍ വീണ്ടും വീണ്ടും തെളിയിക്കുന്നു. അമേരിക്കയുടെ ഉപരോധ തന്ത്രങ്ങള്‍ ഇറാന്റെ മണ്ണില്‍ ചീട്ടുകൊട്ടാരം പോലെ തകരുന്ന കാഴ്ചയ്ക്കാണ് വരും ദിനങ്ങള്‍ സാക്ഷ്യം വഹിക്കുക എന്നതില്‍ സംശയമില്ല. വെനസ്വേലയില്‍ വിജയിച്ച അതേ കുതന്ത്രങ്ങള്‍ കൊണ്ട് ഇറാനെ വീഴ്ത്താം എന്ന് കരുതുന്നത് അമേരിക്കയുടെ ചരിത്രപരമായ വിഡ്ഢിത്തമായിരിക്കും. ഇറാന്റെ മിസൈലുകളേക്കാള്‍ വേഗത്തില്‍ അമേരിക്കയുടെ ആഗോളാധിപത്യം തകരുന്ന കാഴ്ച ലോകം ഉറ്റുനോക്കുന്നു.
CONTENT HIGH LIGHTS;Deep hatred of Islam and Iran: America’s war-mongering is the fear of the West; Iran is ready to confront Trump
















