വിജയ്‍യുടെ രാഷ്ട്രീയപ്രവേശനത്തിന് മുമ്പുള്ള അവസാന ചിത്രമാണ് ജനനായകൻ. ആരാധകർ ഏറെ കാത്തിരുന്ന ചിത്രമാണ് എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ. സെൻസർ സർട്ടിഫിക്കറ്റ് ലഭിക്കാത്തതുകൊണ്ട് ഇതുവരെയും ചിത്രം റിലീസ് ചെയ്തിട്ടില്ല. ഇപ്പോഴിതാ സെൻസർ ബോർഡിനെതിരെ നൽകിയിരുന്ന കേസുകൾ ജനനായകൻ സിനിമയുടെ നിർമാതാക്കൾ പിൻവലിക്കാനൊരുങ്ങുന്നു എന്ന റിപ്പോർട്ടാണിപ്പോൾ പുറത്തുവരുന്നത്.
തമിഴിലെ പ്രശസ്ത മാധ്യമമായ നക്കീരൻ ആണ് ഈ വിവരം കഴിഞ്ഞദിവസം പുറത്തുവിട്ടത്. കേസിൽ പുനഃപരിശോധനയ്ക്ക് പോകുന്നതിനെക്കുറിച്ച് നിർമാതാക്കൾ ആലോചിക്കുന്നുണ്ടെന്നും ഇതുസംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
സിനിമയ്ക്ക് ‘യു/എ’ സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി രണ്ടുദിവസം മുൻപാണ് റദ്ദാക്കിയത്. സ്വാഭാവികനീതി പാലിക്കപ്പെട്ടില്ലെന്ന് നിരീക്ഷിച്ച കോടതി, വിഷയം വീണ്ടും പരിഗണിക്കാൻ സിംഗിൾ ബെഞ്ചിന് തിരിച്ചയച്ചു. സെൻസർ ബോർഡിന് (CBFC) മറുപടി നൽകാൻ മതിയായ അവസരം നൽകിയശേഷം സിംഗിൾ ബെഞ്ച് പുതിയ തീരുമാനമെടുക്കണമെന്നും ഡിവിഷൻ ബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. ഹർജിയിൽ ഭേദഗതി വരുത്താൻ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസിനും കോടതി അനുമതി നൽകി.
സെൻസർ ബോർഡിന്റെ ഭാഗം കേൾക്കാതെ കേസിലെ വസ്തുതകളിലേക്ക് സിംഗിൾ ബെഞ്ച് കടക്കാൻ പാടില്ലായിരുന്നുവെന്ന് ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. ഈ നടപടി ക്രമങ്ങൾ പൂർത്തിയാകാൻ ഇനിയും വൈകുമെന്നതിനാൽ ചിത്രത്തിന്റെ റിലീസ് വൈകും. ഫെബ്രുവരി 16 ന് ചിത്രം റിലീസ് ചെയ്യുമെന്ന് പ്രചാരണങ്ങളുണ്ടായിരുന്നുവെങ്കിലും കോടതി നടപടികൾ നിലനിൽക്കെ അതിന് സാധ്യതയില്ല. ഈ സാഹചര്യത്തിലാണ് പുതിയ നീക്കത്തിന് സിനിമയുടെ നിർമാതാക്കൾ ആലോചിക്കുന്നതെന്നും നക്കീരൻ റിപ്പോർട്ട് ചെയ്യുന്നു.
ജനനായകൻ സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് വൈകുന്നതിനെതിരെ ചിത്രത്തിന്റെ നിർമാതാക്കളായ കെ.വി.എൻ പ്രൊഡക്ഷൻസ് കോടതിയെ സമീപിക്കുകയായിരുന്നു. തുടർന്ന് ജനുവരി 9-ന് ചിത്രത്തിന് സർട്ടിഫിക്കറ്റ് നൽകാൻ സിംഗിൾ ബെഞ്ച് ഉത്തരവിട്ടു. ഇതിനെതിരെ സെൻസർ ബോർഡ് ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയും അതേ ദിവസം തന്നെ സിംഗിൾ ബെഞ്ച് ഉത്തരവ് കോടതി സ്റ്റേ ചെയ്യുകയും ചെയ്യുകയുമായിരുന്നു.
















