കേരളത്തിന്റെ റെയിൽവേ സ്വപ്നങ്ങൾക്ക് ചിറകുനൽകി ഇത്തവണത്തെ ബജറ്റ് വിഹിതമായി 3,975 കോടി രൂപ കേന്ദ്ര സർക്കാർ അനുവദിച്ചു. യുപിഎ സർക്കാരിന്റെ കാലത്തെ വിഹിതവുമായി താരതമ്യം ചെയ്യുമ്പോൾ പത്തിരട്ടി വർധനവാണ് ഇതെന്നും നരേന്ദ്ര മോദി സർക്കാർ കേരളത്തിന് വലിയ പരിഗണനയാണ് നൽകുന്നതെന്നും കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി. സംസ്ഥാനങ്ങൾക്കുള്ള വിഹിതം വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
കേരളം കാത്തിരുന്ന സുപ്രധാന പാതകളുടെ കാര്യത്തിൽ വലിയ മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. വിവാദങ്ങൾക്കും അനിശ്ചിതത്വങ്ങൾക്കും ഒടുവിൽ തിരുനാവായ-ഗുരുവായൂർ പുതിയ റെയിൽ പാത കേന്ദ്രം പ്രഖ്യാപിച്ചു.
അതോടൊപ്പം തന്നെ, അയ്യപ്പഭക്തർക്കും മധ്യകേരളത്തിനും ഒരുപോലെ പ്രയോജനപ്പെടുന്ന ശബരി പാതയ്ക്കുള്ള പ്രാഥമിക നടപടികൾ പൂർത്തിയായതായും റെയിൽവേ മന്ത്രി അറിയിച്ചു. റെയിൽവേയുടെ മുൻഗണനാ പട്ടികയിൽ ശബരി പാതയ്ക്ക് വലിയ പ്രാധാന്യമാണ് ഉള്ളത്.
യാത്രാക്ലേശം പരിഹരിക്കുന്നതിനുള്ള ബഹുതല പാതകളുടെ പ്രവർത്തനങ്ങളും ദ്രുതഗതിയിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. മംഗലാപുരം-ഷൊർണൂർ നാലാംപാതയുടെ ഡിപിആർ നടപടികൾ അന്തിമഘട്ടത്തിലാണ്. കൂടാതെ, 106 കിലോമീറ്റർ ദൈർഘ്യമുള്ള ഷൊർണൂർ-എറണാകുളം മൂന്നാംപാതയുടെ ഡിപിആർ തയ്യാറാക്കുന്ന പ്രവർത്തനങ്ങൾ ഉടൻ പൂർത്തിയാകും.
തെക്കൻ കേരളത്തിലെ റെയിൽ ഗതാഗതം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി തിരുവനന്തപുരം-നാഗർകോവിൽ മൂന്നാംപാതയ്ക്കായുള്ള സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതികൾ വേഗത്തിൽ നടപ്പിലാക്കാൻ കേരള സർക്കാരിന്റെ ഭാഗത്തുനിന്ന് പൂർണ്ണ സഹകരണം ആവശ്യമാണെന്ന് മന്ത്രി ഓർമ്മിപ്പിച്ചു. പ്രത്യേകിച്ച്, റെയിൽവേ വികസനത്തിനായുള്ള സ്ഥലം ഏറ്റെടുക്കൽ നടപടികളിലെ കാലതാമസം ഒഴിവാക്കാൻ മുഖ്യമന്ത്രിക്ക് കത്തുനൽകും.
സംസ്ഥാനത്ത് പണിയാനുദ്ദേശിക്കുന്ന 105 മേൽപ്പാലങ്ങളുടെ പൂർത്തീകരണത്തിന് കേരളത്തിന്റെ ക്രിയാത്മകമായ ഇടപെടൽ അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു. നിലവിൽ അതിവേഗ പാതകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഭാവിയിൽ കേരളത്തിൽ ഹൈസ്പീഡ് റെയിൽവേ വരുമെന്ന ശുഭസൂചനയും അദ്ദേഹം നൽകി.
’മെട്രോമാൻ’ ഇ. ശ്രീധരന്റെ വൈദഗ്ധ്യം കേരളത്തിലെ റെയിൽവേ വികസനത്തിന് പ്രയോജനപ്പെടുത്തുമെന്നും മന്ത്രി വ്യക്തമാക്കി. അദ്ദേഹവുമായി റെയിൽവേ വികസന കാര്യങ്ങളിൽ വിശദമായ ചർച്ചകൾ നടത്തിക്കഴിഞ്ഞു. ശ്രീധരന്റെ എല്ലാ ക്രിയാത്മകമായ നിർദ്ദേശങ്ങൾക്കും കേന്ദ്ര സർക്കാരിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്നും അശ്വിനി വൈഷ്ണവ് വാർത്താ സമ്മേളനത്തിൽ ഉറപ്പുനൽകി.
















