ചെന്നൈയിലും പരിസരങ്ങളിലും ചത്തുവീണ കാക്കകളിൽ പക്ഷിപ്പനിക്കു കാരണമായ എച്ച്5എൻ1 വൈറസ് സ്ഥിതീകരിച്ചു. ഇതിന്റെ സാഹചര്യത്തിൽ പക്ഷിപ്പനി മനുഷ്യരിലേക്കു പകരുന്നത് തടയുന്നതിന് ജാഗ്രതപുലർത്തണമെന്ന് തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പും മൃഗസംരക്ഷണവകുപ്പും ജനങ്ങൾക്ക് നിർദേശം നൽകി.
ഏതാനുമാഴ്ചകൾക്കിടെ അഡയാർ, ഗാന്ധി നഗർ, പള്ളിക്കരണൈ, വെലാച്ചേരി, തിരുവാൺമിയൂർ പ്രദേശങ്ങളിലും ഇ.സി.ആർ., ഒ.എം.ആർ പാതയോരങ്ങളിലുമായി 1500-ഓളം കാക്കകളാണ് ചത്തുവീണത്. ഭോപാലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമൽ ഡിസീസി(എൻ.ഐ.എച്ച്.എസ്.എ.ഡി.)ൽ പരിശോധിച്ചപ്പോഴാണ് ജഡങ്ങളിൽ എച്ച്5എൻ1 വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.
കാക്കകളിൽ കണ്ടെത്തിയ പക്ഷിപ്പനി മനുഷ്യരിലേക്കു പകരാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പനി, ജലദോഷം, ചുമ, ശ്വാസതടസ്സം എന്നീ രോഗലക്ഷണങ്ങൾ കാണുന്നവർ എത്രയും പെട്ടെന്ന് ചികിത്സതേടണമെന്നും പൊതുജനാരോഗ്യവകുപ്പ് വ്യക്തമാക്കി. കൂടാതെ ചത്തപക്ഷികളെ കൈകൊണ്ടു തൊടരുതെന്നും കൈകൊണ്ട് തൊടേണ്ടി വന്നാൽ സോപ്പുപയോഗിച്ച് കൈ കഴുകണം എന്നും ആണ് നിർദേശം.
കൂടാതെ പക്ഷികളെ വളർത്തുന്നവർക്കും ഇറച്ചി സംസ്‌കരണ കേന്ദ്രങ്ങളിൽ ജോലിചെയ്യുന്നവർക്കുമാണ് രോഗബാധയേൽക്കാൻ സാധ്യത കൂടുതലുള്ളത്. എന്നാൽ, കൊറോണ വൈറസ് പോലെയോ, നിപ്പ പോലെയോ മനുഷ്യരിലേക്ക് അതിവേഗത്തിൽ പടർന്നുപിടിക്കുന്ന രോഗമല്ല ഇത്.
















