പ്രണയം, ഏതൊരു മനുഷ്യനിലും സ്വാഭാവികമായി സംഭവിക്കുന്ന അതിമനോഹരമായ ഒരു വികാരമാണ്. ചുറ്റിലും പ്രണയിക്കുന്നവരും പ്രണയവിവാഹം കഴിക്കുന്നവരും ധാരാളമുണ്ട്. എന്നാൽ പലപ്പോഴും ഈ പ്രണയിതാക്കൾക്ക് മുന്നിലെ മതിലുകളായി മാറുന്നത് ജാതിയും, മതവും, പണവും, പൊള്ളയായ കുടുംബമഹിമയുമാണ്.
മക്കളുടെ സന്തോഷത്തേക്കാൾ സ്വന്തം ‘അഭിമാനത്തിന്’ വില കൽപ്പിക്കുന്ന മനുഷ്യർ ഇന്നും നമുക്കിടയിലുണ്ട്. ഇത്തരം കടുംപിടുത്തങ്ങൾ പലപ്പോഴും സ്ത്രീധന പീഡനങ്ങളിലോ ആത്മഹത്യകളിലോ ആണ് അവസാനിക്കാറുള്ളത്.
എന്നാൽ ഇതിനേക്കാളൊക്കെ ഭയാനകമാണ് ‘ദുരഭിമാനക്കൊലകൾ’ . സ്വന്തം ചോരയിൽ പിറന്ന മക്കളെപ്പോലും, ഇഷ്ടപ്പെട്ട ഒരാളോടൊപ്പം ജീവിക്കാൻ തീരുമാനിച്ചു എന്ന ഒരൊറ്റ കാരണത്താൽ നിഷ്കരുണം ഇല്ലാതാക്കാൻ ചില മാതാപിതാക്കൾക്ക് മടിയില്ല. മക്കൾ മരിച്ചാലും വേണ്ടില്ല, നാട്ടുക്കാരുടെ മുന്നിൽ തങ്ങളുടെ തല താഴരുത് എന്ന് വിശ്വസിക്കുന്ന ക്രൂരമായ ചിന്താഗതിയാണിത്.
2025-ൽ ഗുജറാത്തിനെ നടുക്കിയ ഒരു സംഭവം ഇത്തരമൊരു ക്രൂരതയുടെ നേർച്ചിത്രമാണ്. ഡോക്ടറാകണമെന്ന വലിയ സ്വപ്നങ്ങളുമായി പഠിച്ചുയർന്ന, മിടുക്കിയായ ഒരു പെൺകുട്ടി. പക്ഷേ, അവളുടെ ഹൃദയത്തിൽ മൊട്ടിട്ട പ്രണയം സ്വന്തം പിതാവിനാൽ അവളുടെ ജീവനെടുക്കുന്നതിലേക്കാണ് എത്തിച്ചത്. തനിക്കു വേണ്ടി കാവൽ നിൽക്കേണ്ട അച്ഛൻ തന്നെ മകളുടെ ശ്വാസം മുട്ടിച്ചു കൊന്ന ആ കറുത്ത ദിനത്തിന്റെ കഥ, നമ്മുടെ സമൂഹത്തിലെ ദുരഭിമാനം എത്രത്തോളം ആഴത്തിൽ വേരോടിയിരിക്കുന്നു എന്നതിന്റെ ഓർമ്മപ്പെടുത്തലാണ്.
ഗുജറാത്തിലെ ഒരു കൊച്ചു ഗ്രാമമാണ് ദാന്തിയ. 2025 ജൂൺ 25-ന് അവിടെ താമസിച്ചിരുന്ന സന്ധ്യാഭായ് പട്ടേൽ എന്ന വെക്തി തന്റെ 18 വയസ്സുള്ള മകൾ ചന്ദ്രികയുടെ ചിതയ്ക്ക് തീ കൊളുത്തി. മകളുടെ അപ്രതീക്ഷിത മരണം ഹൃദയാഘാതം മൂലമാണെന്നാണ് ആ അച്ഛൻ എല്ലാവരോടും പറഞ്ഞത്. ചെറുപ്പക്കാർക്കിടയിൽ ഹൃദയാഘാതം സർവ്വസാധാരണമായ കാലത്ത് ആരും അത് സംശയിച്ചതുമില്ല. പക്ഷേ, അവിടെ എരിഞ്ഞടങ്ങിയത് ചന്ദ്രികയുടെ ശരീരം മാത്രമല്ല, ഒരു വലിയ കുറ്റകൃത്യത്തിന്റെ തെളിവുകൾ കൂടിയായിരുന്നു.
പഠിക്കാൻ മിടുക്കിയായിരുന്ന ചന്ദ്രികയ്ക്ക് ഡോക്ടറാകണമെന്നായിരുന്നു മോഹം. 2025 ജൂൺ 14-ന് വന്ന നീറ്റ് പരീക്ഷാഫലത്തിൽ അവൾ മികച്ച വിജയം നേടി. ആ സന്തോഷത്തിനിടയിലാണ് മാസങ്ങൾക്ക് മുമ്പ് അവൾ ഹരീഷ് എന്ന യുവാവിനെ പരിചയപ്പെടുന്നത്. പാലൻപൂരിലെ ഒരു ബസ് സ്റ്റാൻഡിൽ വച്ച് ലിഫ്റ്റ് ചോദിച്ചപ്പോൾ തുടങ്ങിയ ആ ബന്ധം പിന്നീട് ആഴത്തിലുള്ള പ്രണയമായി മാറുകയായിരുന്നു. താൻ വിവാഹിതനാണെന്നും എന്നാൽ ഭാര്യയുമായി അകന്നു കഴിയുകയാണെന്നും ഹരീഷ് സത്യസന്ധമായി അവളോട് പറഞ്ഞിരുന്നു. ആ സത്യസന്ധത ചന്ദ്രികയ്ക്ക് അയാളോടുള്ള ഇഷ്ടം വർധിച്ചു.
എന്നാൽ ചന്ദ്രികയുടെ അച്ഛൻ സന്ധ്യാഭായ് പട്ടേൽ പഴയ ചിന്താഗതിക്കാരനും കണിശക്കാരനുമായിരുന്നു. തന്റെ മകൾ തൻ പറയുന്ന ആളെ മാത്രമേ വിവാഹം കഴിക്കാവൂ എന്ന ചിന്തയായിരുന്നു ആ അച്ഛന്. അങ്ങനെ അയാൾ ചന്ദ്രികയെ അവളുടെ കസിൻ സഹോദരന്റെ ബന്ധുവിനെക്കൊണ്ട് വിവാഹം കഴിപ്പിക്കാനായി തീരുമാനിച്ചു.
എന്നാൽ ചന്ദ്രിക പൂർണമായി ഇതിനെ എതിർത്തു. തനിക്ക് പ്രണയമുണ്ടെന്നും ഹരീഷിനെ വിവാഹം കഴിക്കണമെന്നും അവൾ വീട്ടുകാരോട് തുറന്നു പറഞ്ഞു. ഇതറിഞ്ഞ സന്ധ്യാഭായ്ക്കും ബന്ധുക്കൾക്കും പക്ഷെ അത് ഉൾക്കൊള്ളാനായില്ല. നാട്ടുകാരുടെ പരിഹസിക്കുമെന്ന ചിന്ത അയാളെ പ്രാന്തനാക്കി. അവർ ചന്ദ്രികയെ വീട്ടുതടങ്കലിലാക്കി. ഫോൺ പിടിച്ചുവാങ്ങുകയും പഠനം നിർത്തുകയും ചെയ്തു.
അവസാനം വീട്ടിലെ പീഡനം സഹിക്കവയ്യാതെ ചന്ദ്രിക ഹരീഷിനൊപ്പം ഒളിച്ചോടി. അവർ അഹമ്മദാബാദിലെത്തി നിയമപരമായി വിവാഹിതരായി ഒരുമിച്ച് ജീവിക്കാൻ തീരുമാനിച്ചു. എന്നാൽ സന്ധ്യാഭായ് പോലീസിൽ പരാതി നൽകി. തങ്ങളുടെ സ്വാധീനമുപയോഗിച്ച് പോലീസ് അവരെ രാജസ്ഥാനിലെ ഒരു റിസോർട്ടിൽ വച്ച് കണ്ടെത്തി. പ്രായപൂർത്തിയായ ചന്ദ്രികയ്ക്ക് സ്വന്തം ഇഷ്ടപ്രകാരം ജീവിക്കാൻ അവകാശമുണ്ടായിരുന്നിട്ടും, സന്ധ്യാഭായുടെ സമ്മർദ്ദത്തിന് വഴങ്ങിയ പോലീസ് ഹരീഷിനെ ഒരു പഴയ കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചു. ചന്ദ്രികയെ ബലമായി വീട്ടിലേക്ക് കൊണ്ടുപോയി.
വീട്ടിലെത്തിയ ചന്ദ്രികയോട് ഹരീഷിനെതിരെ മൊഴി നൽകാൻ പോലീസ് നിർബന്ധിച്ചു. അല്ലെങ്കിൽ ഹരീഷിനെ ജീവിതകാലം മുഴുവൻ ജയിലിലടയ്ക്കുമെന്ന് അവർ ഭീഷണിപ്പെടുത്തി. ഹരീഷിന്റെ ജീവൻ രക്ഷിക്കാൻ വേണ്ടി ചന്ദ്രികയ്ക്ക് തന്റെ പ്രണയത്തെ തള്ളിപ്പറയേണ്ടി വന്നു. താൻ വീട്ടുകാർക്കൊപ്പം താമസിക്കാൻ ആഗ്രഹിക്കുന്നുവെന്ന് അവൾക്ക് എഴുതി ഒപ്പിട്ടു നൽകേണ്ടി വന്നു.
ജൂൺ 24-ന് ചന്ദ്രികയെ കോടതിയിൽ ഹാജരാക്കാൻ പോലീസിന്റെ നോട്ടീസ് ലഭിച്ചു. എന്നാൽ ചന്ദ്രിക കോടതിയിൽ സന്ധ്യാഭായ്ക്കെതിരെ മൊഴി നൽകുമെന്ന് അയാൾ ഭയന്നു. ആ ഭയത്തിൽ അയാൾ ഒരു ക്രൂരത ചെയ്യാൻ തീരുമാനിച്ചു. ഒരു അച്ഛനും ചെയ്യാത്ത ക്രൂരത.
അന്ന് രാത്രി സന്ധ്യാഭായ് തന്റെ സഹോദരൻ ശിവറാമിനോടും മകൻ നാരനോടുമൊപ്പം ചന്ദ്രികയുടെ മുറിയിലെത്തി. ഉറക്കഗുളിക കലർത്തിയ പാൽ നൽകി അവളെ മയക്കി. ശേഷം, സ്വന്തം കൈകൾ കൊണ്ട് ആ അച്ഛൻ മകളുടെ കഴുത്തു ഞെരിച്ചു കൊന്നു. അതിന് ശേഷം ആത്മഹത്യയാണെന്ന് വരുത്തിതീർക്കാൻ കെട്ടിത്തൂക്കി. പിറ്റേന്ന് രാവിലെ നാട്ടുകാരെ വിളിച്ച് ഹൃദയാഘാതമാണെന്ന് കള്ളം പറയുകയും ചെയ്തു. ആർക്കും സംശയത്തിന് ഇടയാക്കും മുമ്പ് പോസ്റ്റ്‌മോർട്ടം നടത്താതെ തിടുക്കത്തിൽ ശവസംസ്കാരം നടത്തി.
തങ്ങൾ രക്ഷെപ്പട്ടു എന്ന് കരുതിയ അവർക്ക് തെറ്റി. ജയിലിൽ നിന്നിറങ്ങിയ ഹരീഷ് ചന്ദ്രികയെ കാണാൻ ശ്രമിച്ചു. എന്നാൽ അവൻ അറിയുന്നത് അവളുടെ മരണ വിവരം ആയിരുന്നു. എന്നാൽ അവളുടെ മരണത്തിൽ ഹരീഷിന് എന്തോ ഒരു പന്തികേട് തോന്നി. അതിനാൽ അയാൾ പോലീസിൽ പരാതി നൽകി.
ആദ്യം പോലീസ് അവഗണിച്ചെങ്കിലും ഉന്നത ഉദ്യോഗസ്ഥർ ഇടപെട്ടതോടെ അന്വേഷണം ചന്ദ്രികയുടെ വീട്ടുകാരിലേക്ക് നീണ്ടു. ചോദ്യം ചെയ്യലിൽ ചന്ദ്രികയുടെ അമ്മാവനും സഹോദരനും കുറ്റം സമ്മതിച്ചു. അതോടെ ഗുജറാത്തിനെ നടുക്കിയ ആ ദുരഭിമാനക്കൊലയുടെ ചുരുളഴിഞ്ഞു.
അഭിമാനത്തിന് വേണ്ടി സ്വന്തം മകളുടെ ശ്വാസം മുട്ടിച്ച ഒരച്ഛനും, അധികാരത്തിന് മുന്നിൽ മുട്ടുമടക്കിയ പോലീസും ഒരു പെൺകുട്ടിയുടെ ജീവിതം ഇല്ലാതാക്കിയതിന്റെ നേർ ചിത്രമാണ് ഈ സംഭവം. സ്വന്തം മകൾക്ക് സംരക്ഷകൻ ആകേണ്ട അച്ഛന് തന്നെ മകളുടെ കാലൻ ആയി മാറിയ സംഭവം.
















