മിനിസ്ക്രീൻ പ്രേക്ഷകർക്ക് സുപരിചിതയായ താരമാണ് സിന്ധു വർമ. ബാലതാരമായി അഭിനയരംഗത്തേക്ക് എത്തിയ താരം നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ‘കളങ്കാവൽ’ ആണ് സിന്ധു വർമയുടേതായി ഒടുവിൽ ഇറങ്ങിയ ചിത്രം. സിന്ധുവുമായി കഴിഞ്ഞ രണ്ട് വർഷമായി അകന്നു കഴിയുകയാണെന്ന് അടുത്തിടെ ഭർത്താവും നടനുമായ മനു വർമ്മ പറഞ്ഞിരുന്നു. ഇപ്പോഴിതാ തന്റെ മക്കളെ കുറിച്ചും കരിയറിനെ കുറിച്ചും താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സുമി റാഷികിനു നൽകിയ അഭിമുഖത്തിലാണ് നടി മനസുതുറന്നത്.
‘‘മമ്മൂക്കയോടൊപ്പം ‘കളങ്കാവൽ’ എന്ന സിനിമയിൽ 20 നായികമാരിൽ ഒരാളാകാൻ എനിക്ക് ഭാഗ്യം ലഭിച്ചു. നായിക എന്ന് എടുത്തു പറയത്തക്ക പ്രാധാന്യമൊന്നുമില്ലെങ്കിലും, ആ സിനിമയിലെ ഏറ്റവും പ്രായം കൂടിയ നായിക ഞാനായിരുന്നു. സിനിമയുടെ മുഴുവൻ അണിയറപ്രവർത്തകരോടും എനിക്ക് വലിയ കടപ്പാടുണ്ട്. മമ്മൂക്ക എനിക്ക് വളരെ നല്ലതും സെലക്ടീവുമായ കഥാപാത്രങ്ങൾ തന്നിട്ടുണ്ട്. ബാലതാരമായിരുന്നപ്പോഴും ഞാൻ മമ്മൂക്കയുടെ കൂടെ അഭിനയിച്ചിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ‘ഗാനഗന്ധർവൻ’ എന്ന സിനിമയിലാണ് അദ്ദേഹത്തോടൊപ്പം വീണ്ടും അഭിനയിക്കുന്നത്. ചൈൽഡ് ആർട്ടിസ്റ്റ് ആയിരിക്കുമ്പോൾ വലിയൊരു നടന്റെ കൂടെയാണ് അഭിനയിക്കുന്നത് എന്ന പേടിയൊന്നും അന്ന് തോന്നിയിരുന്നില്ല.
സത്യൻ അന്തിക്കാട് സാറിന്റെ എവർഗ്രീൻ ഹിറ്റായ ‘അർത്ഥം’, കൂടാതെ ‘ആൺകിളിയുടെ താരട്ട്’ എന്നീ സിനിമകളിൽ ഞാൻ അഭിനയിച്ചു. അർത്ഥത്തിൽ ഫിലോമിന ചേച്ചിയുടെ കൊച്ചുമക്കളായിട്ടായിരുന്നു വേഷം. ആ സമയത്ത് സിനിമയിൽ റെന്റിന് താമസിക്കാൻ വരുന്നവരായി മമ്മൂക്കയും ശ്രീനിവാസൻ അങ്കിളും അഭിനയിച്ചിരുന്നു. ‘ഗാനഗന്ധർവനി’ലെത്തിയപ്പോൾ ഒരു സ്കൂൾ പ്രിൻസിപ്പലിന്റെ വേഷമായിരുന്നു എനിക്ക്. അന്ന് പഴയ കാര്യങ്ങൾ സൂചിപ്പിച്ചപ്പോൾ, ‘ഇനി നീ മേലിൽ ബാലതാരമായിരുന്നു എന്ന് പറഞ്ഞുണ്ടാക്കരുത്’ എന്ന് മമ്മൂക്ക കളിയായി പറഞ്ഞു. അദ്ദേഹം വളരെ ഫ്രണ്ട്‌ലിയാണ്. അതിനുശേഷം ‘പ്രീസ്റ്റ്’, ‘സിബിഐ 5’ തുടങ്ങി ആറോളം സിനിമകൾ ഞാൻ മമ്മൂക്കയോടൊപ്പം ചെയ്തു.
‘കളങ്കാവൽ’ സിനിമയുടെ സമയത്ത് സിങ്ക് സൗണ്ട് ആയിരുന്നു. മമ്മൂക്കയ്ക്കൊപ്പം കാറിൽ ഇരുന്നപ്പോൾ അദ്ദേഹം ഡയലോഗുകൾ പറഞ്ഞു നോക്കാൻ എന്നെ സഹായിച്ചു. എന്നാൽ ‘ഗാനഗന്ധർവൻ’ ഷൂട്ടിങ് സമയത്ത് ഞാൻ ശരിക്കും പേടിച്ചു പോയി. സംവിധായകൻ രമേഷ് പിഷാരടി വന്ന് സീൻ വിവരിച്ചപ്പോഴാണ് അതൊരു സിങ്ക് സൗണ്ട് സിനിമയാണെന്ന് ഞാൻ അറിയുന്നത്. കടിച്ചാൽ പൊട്ടാത്ത ഇംഗ്ലിഷ് വാക്കുകളുള്ള വലിയൊരു ഡയലോഗ് ആയിരുന്നു എനിക്ക് പഠിക്കാനുണ്ടായിരുന്നത്. ഞാൻ തെറ്റിച്ചാൽ മമ്മൂക്കയ്ക്ക് ദേഷ്യം വരുമെന്ന് പറഞ്ഞ് മനോജ് കെ. ജയനും പിഷാരടിയും എന്നെ കുറച്ചുകൂടി ടെൻഷനാക്കി. ഒടുവിൽ മമ്മൂക്ക വന്നപ്പോൾ ഞാൻ എന്റെ പേടി അദ്ദേഹത്തോട് പറഞ്ഞു. ‘താൻ ടീച്ചർ ആയിരുന്നില്ലേ, എന്നിട്ടാണോ ഒരു ഡയലോഗ് പഠിക്കാൻ ഇത്ര ബുദ്ധിമുട്ട്?’ എന്ന് ചോദിച്ചുകൊണ്ട് അദ്ദേഹം എന്നെ സഹായിച്ചു. ഒടുവിൽ ആദ്യ ടേക്കിൽ തന്നെ അത് ഓക്കെയായി.
കഴിഞ്ഞ രണ്ട് വർഷമായി ഞാൻ ഒറ്റയ്ക്കാണ് താമസിക്കുന്നത്. ഇപ്പോൾ അത് എല്ലാവർക്കും അറിയാം, അദ്ദേഹം തന്നെ അത് തുറന്നു പറഞ്ഞിട്ടുണ്ട്. എന്റെ മകൻ ഇപ്പോൾ ബെംഗളൂർ എയർപോർട്ടിൽ സൂപ്പർവൈസറായി ജോലി ചെയ്യുന്നു. മകൻ ഒരു നിലയിലായതിൽ എനിക്ക് വലിയ സന്തോഷമുണ്ട്. ഇനി എന്റെ അടുത്ത ലക്ഷ്യം മകളുടെ കാര്യമാണ്. ശരിയായ ചികിത്സ നൽകിയാൽ അവൾ സുഖപ്പെടുമെന്നാണ് ഡോക്ടർമാർ പറയുന്നത്. അവൾക്ക് ‘ഹൈഡ്രോസെഫാലസ്’ എന്ന അവസ്ഥയായിരുന്നു. അത് മാനസിക വൈകല്യമല്ല. അദ്ഭുതങ്ങൾ എപ്പോൾ വേണമെങ്കിലും സംഭവിക്കുമെന്ന് ഡോക്ടർമാർ പറയുന്നു.
ഫിസിയോതെറാപ്പി ഉൾപ്പെടെയുള്ള എല്ലാ ചികിത്സകളും ഞാൻ നൽകുന്നുണ്ട്. ബാക്കിയെല്ലാം ദൈവത്തിന്റെ കയ്യിലാണ്. ഞാൻ വീട്ടിലുള്ളപ്പോൾ എന്റെ മോളുടെ കാര്യങ്ങൾ നോക്കുന്നത് ഞാൻ തന്നെയാണ്. ഞാൻ ഇല്ലാത്തപ്പോൾ അമ്മയോ സഹായിയോ ഉണ്ടാകും. ഷൂട്ടിങിനായി നാലഞ്ച് ദിവസം മാറി നിൽക്കുമ്പോൾ മോൾക്ക് പിണക്കം വരും. കഴിഞ്ഞ ദിവസം ഒരു ചടങ്ങിൽ പങ്കെടുക്കാൻ ഞാൻ തയാറായപ്പോൾ അവൾ കരയാൻ തുടങ്ങി. എന്റെ കുഞ്ഞ് സാഹചര്യങ്ങൾ തിരിച്ചറിയാൻ തുടങ്ങി എന്നതിൽ എനിക്ക് വലിയ സന്തോഷം തോന്നി. അവളുടെ മാനസികമായ വളർച്ചയിലും പ്രതികരണങ്ങളിലും വലിയ പുരോഗതി ഇപ്പോൾ കാണുന്നുണ്ട്.
ഒറ്റയ്ക്ക് താമസിക്കുന്ന സ്ത്രീകളുടെ സുരക്ഷയെപ്പറ്റി ആധികാരികമായി പറയാൻ എനിക്കറിയില്ല. എങ്കിലും സ്ത്രീശാക്തീകരണം എന്ന വാക്ക് ഇന്നും സമൂഹത്തിൽ ചർച്ചയാകുന്നുണ്ടെങ്കിൽ അതിന്റെ അർത്ഥം സ്ത്രീകൾക്ക് ഇന്നും സുരക്ഷിതത്വം ലഭിച്ചിട്ടില്ല എന്ന് തന്നെയാണ്. അവർക്ക് മാന്യതയും ബഹുമാനവും കരുതലും സപ്പോർട്ടും ലഭിക്കുന്ന ഒരു നാടാണെങ്കിൽ ഇത്തരം വാക്കുകൾ നമുക്ക് ഉയർത്തിപ്പിടിക്കേണ്ടി വരില്ലല്ലോ. എല്ലാ മേഖലകളിലും സ്ത്രീകൾക്ക് തുല്യ പ്രാധാന്യം ലഭിച്ചാൽ മാത്രമേ മാറ്റം വരികയുള്ളൂ. നമുക്ക് സങ്കടങ്ങൾ ഉണ്ടാകുമെങ്കിലും സന്തോഷം നമ്മൾ തന്നെ കണ്ടെത്തണം. അടുത്ത നിമിഷം നമ്മുടെ കയ്യിലല്ല, അതിനാൽ ഈ നിമിഷം എങ്ങനെ സന്തോഷത്തോടെ ഇരിക്കാം എന്ന് നോക്കണം. സോഷ്യൽ മീഡിയയിലെ കമന്റുകൾക്ക് പിന്നാലെ പോകാൻ ഞാൻ താല്പര്യപ്പെടാറില്ല. ജനങ്ങൾക്ക് പലവിധ അഭിപ്രായങ്ങൾ കാണും. പക്ഷേ, അവർ പറയുന്നതുപോലെയല്ല നാം ജീവിക്കേണ്ടത്; നമ്മുടെ ജീവിതം നയിക്കേണ്ടത് നമ്മൾ തന്നെയാണ്. ആരെയും വിധിക്കാതെയും മറ്റുള്ളവരെ വേദനിപ്പിക്കാതെയും ജീവിക്കാൻ ശ്രമിക്കുക. മനസ്സും ശരീരവും എപ്പോഴും സന്തോഷത്തോടെ ഇരിക്കണമെന്നില്ല.
ഇന്നത്തെ സിനിമയുടെ രീതികൾ ഒരുപാട് മാറി. പണ്ട് മൾട്ടി സ്റ്റാർ സിനിമകളിൽ പോലും എല്ലാവരും ഒന്നിച്ച് ഇരിക്കുകയും സംസാരിക്കുകയും ചെയ്യുമായിരുന്നു എന്ന് എന്റെ അമ്മായിഅച്ഛൻ ജഗന്നാഥ വർമ്മ പറയുമായിരുന്നു. ഇന്ന് എല്ലാവരും കാരവനുകളിൽ ഇരിക്കുന്നു, പരസ്പരം മിണ്ടാൻ പോലും ആർക്കും സമയമില്ല.
ഒരു ഇടവേളയ്ക്ക് ശേഷം ഞാൻ അഭിനയത്തിലേക്ക് മടങ്ങിവരുന്നത് ഭർത്താവിനൊപ്പം ജയ്ഹിന്ദ് ചാനലിലെ ഒരു സീരിയലിലൂടെയാണ്. സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ആ സീരിയലിന് വിവേകാനന്ദ പാറയിൽ ഷൂട്ടിങ് പെർമിഷൻ ലഭിച്ചിരുന്നു. അവിടെ വച്ച് അഭിനയിക്കേണ്ട നടിക്ക് വരാൻ സാധിക്കാതെ വന്നപ്പോഴാണ് സംവിധായകൻ സജിൻ ലാൽ എന്നോട് അഭിനയിക്കാൻ ചോദിച്ചത്. അങ്ങനെ നിർബന്ധത്തിന് വഴങ്ങിയാണ് ഞാൻ ആ സീരിയൽ ചെയ്തത്. പിന്നീട് അമ്മായിഅച്ഛന്റെയും മറ്റും നിർബന്ധപ്രകാരമാണ് ഞാൻ ‘പരസ്പരം’ സീരിയലിൽ അഭിനയിക്കുന്നത്. അതൊക്കെ ദൈവനിശ്ചയമാവാം. ഇപ്പോഴിതാ ഞാൻ ഡാൻസ് വീണ്ടും പ്രാക്ടീസ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. മുട്ടുവേദനയും ബാക്ക് പെയിനും ഉണ്ടെങ്കിലും ഡാൻസ് ചെയ്യുന്നത് എനിക്ക് വലിയ ഇഷ്ടമാണ്.
ഇൻസ്റ്റഗ്രാമിലും മറ്റ് സോഷ്യൽ മീഡിയകളിലും കാണുന്ന ആർട്ടിസ്റ്റുകളുടെ ജീവിതം എപ്പോഴും ആഘോഷമാണെന്നാണ് സാധാരണ ജനങ്ങൾ വിചാരിച്ചു വച്ചിരിക്കുന്നത്. എന്നാൽ നമ്മളും ജീവിതത്തിൽ ഒരുപാട് പ്രശ്നങ്ങൾ നേരിടുന്നവരാണ്. മറ്റുള്ളവരെപ്പോലെ തന്നെ കൈപ്പേറിയ അനുഭവങ്ങളിലൂടെ കടന്നുപോകുന്ന വ്യക്തികളാണ് ഞങ്ങളെന്ന് പലരും അറിയുന്നില്ല. പക്ഷേ, ഞങ്ങൾക്ക് അത്തരം സങ്കടങ്ങളൊന്നും പുറത്ത് കാണിക്കാൻ സാധിക്കില്ലല്ലോ.’’– സിന്ധു വർമ പറയുന്നു.
ഭാര്യ സിന്ധുവുമായി കഴിഞ്ഞ രണ്ട് വർഷമായി അകന്നു കഴിയുകയാണെന്ന് മനു വർമയാണ് വെളിപ്പെടുത്തുന്നത്. വിവാഹമോചനകേസ് കോടതിയുടെ പരിഗണനയിലാണെന്നും ഇനി ഒരുമിക്കാനുള്ള സാധ്യത കുറവാണെന്നും നടൻ തുറന്നു പറഞ്ഞിരുന്നു. 25 വർഷത്തെ ദാമ്പത്യ ജീവിതത്തിനുശേഷമാണ് ഇരുവരും വേർപിരിയാൻ ഒരുങ്ങുന്നത്.
‘‘ഞാനും ഭാര്യയും ഇപ്പോൾ സെപ്പറേറ്റഡാണ്. നിയമപരമായി വേർപിരിഞ്ഞിട്ടില്ല. ഇനി ഒരുമിക്കാനുള്ള സാധ്യത വളരെ കുറവാണ്. പ്രണയിച്ച് സ്നേഹിച്ച് ജീവിച്ചതാണെന്ന് പറഞ്ഞിട്ട് കാര്യമില്ല. ഇതിനേക്കാൾ പ്രണയിച്ചും സ്നേഹിച്ചും ജീവിച്ച എത്രയോപേർ പിരിഞ്ഞിരിക്കുന്നു. എനിക്ക് പരിചയമുള്ള ഒരുപാട് പേരുണ്ട്. എല്ലാം പാർട്ട് ഓഫ് ദ് ഗെയിം. ഇപ്പോൾ പിന്നെ ഒരു ഫാഷനാണല്ലോ. ഫാമിലി കോർട്ടിൽ പോകുന്നതിന്റെ ബുദ്ധിമുട്ട് അവിടെ ചെന്നാലെ അറിയാൻ കഴിയൂ. ആയിരക്കണക്കിന് കേസാണ് ഒരു ദിവസം വരുന്നത്. ജഡ്ജ് ചില സമയങ്ങളിൽ തലവേദനയെടുത്ത് ഇരിക്കുന്നത് കാണാം.’’–മനു വർമയുടെ വാക്കുകൾ.
















